• HOME
  • »
  • NEWS
  • »
  • buzz
  • »
  • സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ദ്വീപ്; വിചിത്ര വിശ്വാസങ്ങളും ആചാരവും

സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ദ്വീപ്; വിചിത്ര വിശ്വാസങ്ങളും ആചാരവും

കടൽ ദേവതയെയാണ് ഈ ദ്വീപിലെ പുരുഷന്മാർ ആരാധിക്കുന്നത്

  • Share this:

    ജപ്പാനിൽ നിഗൂഢതകളാലും ഐതിഹ്യങ്ങളാലും പ്രസിദ്ധമായ ഒരു ദ്വീപുണ്ട്. സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ദ്വീപാണിത്. ഫുകുവോക്കയിലെ മുനകത തീരത്ത് സ്ഥിതി ചെയ്യുന്ന ഒകിനോഷിമ ദ്വീപിലാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത്. പ്രാദേശിക മുനതക ഗോത്രക്കാര്‍ ഈ ദ്വീപിനെ വളരെ പവിത്രമായ ഇടമായാണ് കാണുന്നത്. ഇവിടെ നിങ്ങള്‍ക്ക് ഒരു സ്ത്രീയെ പോലും കാണാന്‍ സാധിക്കില്ല.

    കടൽ ദേവതയെയാണ് ഈ ദ്വീപിലെ പുരുഷന്മാർ ആരാധിക്കുന്നത്. ജപ്പാനിലെ ഒക്കിനോഷിമ ദ്വീപ് യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മൊത്തം 700 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് ഈ ദ്വീപുള്ളത്. നാലാം നൂറ്റാണ്ട് മുതല്‍ ഒമ്പതാം നൂറ്റാണ്ട് വരെ ഈ ദ്വീപ് കൊറിയന്‍ ദ്വീപുകളും ചൈനയും തമ്മിലുള്ള വ്യാപാര കേന്ദ്രമായിരുന്നുവെന്ന് പറയപ്പെടുന്നു. ഷിന്റോ ദൈവത്തെയാണ് ഈ ദ്വീപില്‍ ആരാധിക്കുന്നത്. ജാപ്പനീസ് വേരുകളുള്ള ഒരു പുരാതന മതമാണ് ഷിന്റോ.

    Also read- ആനയ്ക്ക് നീന്തി തുടിയ്ക്കാന്‍ ആഡംബര കുളം നിര്‍മ്മിച്ചു; ബജറ്റില്‍ അനുവദിച്ചത് 50 ലക്ഷം രൂപ

    സ്ത്രീകളുടെ ആര്‍ത്തവം അശുദ്ധമായി കണക്കാക്കുന്ന ഷിന്റോ വിശ്വാസങ്ങള്‍ അനുസരിച്ചാകാം സ്ത്രീകള്‍ക്ക് പ്രവേശനവിലക്ക് നിലനില്‍ക്കുന്നതെന്നാണ് പൊതുവെ പറയപ്പെടുന്നത്. വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഉത്സവത്തിന് മാത്രമാണ് ഇവിടേക്ക് ആളുകൾക്ക് പ്രവേശനം അനുവദിക്കുക. അതും 200 പുരുഷന്മാര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ദ്വീപിലെത്തുന്ന പുരുഷന്മാര്‍ വസ്ത്രങ്ങള്‍ അഴിച്ച് ശുദ്ധീകരണ ചടങ്ങ് നടത്തേണ്ടതുണ്ട്.

    ഇതിനായി കടലില്‍ നഗ്‌നരായി കുളിക്കണം, അത് അവരുടെ ആത്മാവിനെ ശുദ്ധീകരിക്കുമെന്നാണ് വിശ്വാസം. ജപ്പാനിലെ ഏറ്റവും പഴയ രണ്ട് ചരിത്ര ഗ്രന്ഥങ്ങളായ കൊജികിയിലും നിഹോണ്‍ ഷോക്കിയിലും ഒകിനോഷിമയെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. സൂര്യദേവതയായ അമതേരാസു, ഒരു വാളില്‍ നിന്ന് മൂന്ന് പെണ്‍മക്കളെ സൃഷ്ടിച്ച് ജപ്പാനിലേക്ക് അയക്കുകയും, അവിടെയുണ്ടായിരുന്ന മുനകത വംശജര്‍ ഇവരെ ആരാധിച്ചിരുന്നുവെന്നുമാണ് കോജികിയില്‍ പറയുന്നത്.

    Also read- 110 വയസ്സുള്ള മുത്തശ്ശിക്ക് പുതിയ പല്ലും തലമുടിയും കിളിർത്തു; അടിച്ചുപൊളിച്ച് ആഘോഷമാക്കി നാട്ടുകാരും ബന്ധുക്കളും

    മുനകതയിലെ മൂന്ന് ആരാധനാലയങ്ങളായ മുനകത തൈഷയില്‍ ഈ ദേവതകളെ അവര്‍ ഇന്നും ആദരിക്കുന്നുണ്ട്. കടൽ യാത്രകളിൽ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാന്‍ ഇപ്പോഴും ഈ ദേവതകളെ അവര്‍ ആരാധിക്കുന്നുണ്ട്. അതേസമയം, ദ്വീപില്‍ നിന്ന് വലുതോ ചെറുതോ ആയ ഏതെങ്കിലും സാധനങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോകാനോ ഇവിടെ കണ്ടതോ കേട്ടതോ ആയ ഒന്നിനെക്കുറിച്ച് മറ്റുള്ളവരോട് സംസാരിക്കാനോ പാടില്ല.

    ഉത്സവ സമയത്ത് അല്ലാതെ മറ്റു സമയങ്ങളില്‍ പുരോഹിതന്മാര്‍, ഗവേഷകര്‍, സൈനിക ഉദ്യോഗസ്ഥര്‍, പത്രപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമേ ദ്വീപില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. ഇതിന് സമാനമായി ഇന്നും സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്ത ക്ഷേത്രം ആന്ധ്രയിലുണ്ട്. ആന്ധ്രയിലെ സജ്ഞീവരായ ക്ഷേത്രത്തിലാണ് ഇന്നും ഈ ആചാരം പിന്തുടരുന്നത്. ഇവിടെ പൊങ്കല്‍ വഴിപാട് നടത്താനുള്ള അവകാശം പുരുഷന്മാര്‍ക്ക് മാത്രമാണ്. ആന്ധ്രയിലെ കടപ്പജില്ലയിലെ പുല്ലമ്പേട്ട് മണ്ഡലത്തിലെ തിപ്പായപ്പള്ളി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഹനുമാന്‍ ക്ഷേത്രമാണിത്.

    Published by:Vishnupriya S
    First published: