ബീന്‍ ബാഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ബ്രിട്ടീഷ് യുവതിയുടെ കൈവിരല്‍ റഷ്യന്‍ യുവതി കടിച്ചുമുറിച്ചു. തായ്ലാന്റിലാണ് സംഭവം നടന്നത്. ബ്രിട്ടീഷ് യുവതിയായ ആഞ്ജലീന എച്ചിന്റെ കൈവിരലാണ് ആക്രമണത്തില്‍ മുറിഞ്ഞത്. തായ്ലാന്റിലെ കോ-ഫ-നഗാന്‍ (Ko Pha-Ngan) ദ്വീപില്‍ വെച്ചാണ് ആഞ്ജലീനയെ വാവര ജി എന്ന റഷ്യന്‍ യുവതി ആക്രമിച്ചത്.
തന്റെ നായയുമായി ദ്വീപിലെത്തിയ ആഞ്ജലീനയും സുഹൃത്തായ മോണിക്ക സോസങ്കയും ഇരിക്കാനായി ഒരു ഇരിപ്പിടം തേടി നടക്കുകയായിരുന്നു. പെട്ടെന്നാണ് ആളൊഴിഞ്ഞ ഒരു ബീന്‍ ബാഗ് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ അവിടെയിരിക്കാനായി എത്തിയതായിരുന്നു ആഞ്ജലീനയും സുഹൃത്തും. എന്നാല്‍ അവിടേക്ക് ഓടിയെത്തിയ വാവര ആ ഇരിപ്പിടം തനിക്ക് വേണമെന്ന് പറഞ്ഞ് വാശിപിടിക്കുകയായിരുന്നു.
Also read- നിരനിരയായി, പരസ്പരം തോളിൽ പിടിച്ച് നായ്ക്കളുടെ നടത്തം; പരിശീലകന് ലോക റെക്കോർഡ്
തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമാരംഭിക്കുകയും ചെയ്തു. ശേഷം അവിടെയെത്തിയ കോഹ്-റഹാം ബീച്ച് ജീവനക്കാരന് ആ ബീന്‍ ബാഗ് എടുത്തുകൊള്ളാന്‍ ആഞ്ജലീനയോട് പറയുകയും ചെയ്തു. തര്‍ക്കത്തിന് പരിഹാരമായി എന്ന് കരുതി അവിടെ നിന്ന് പോയ ആഞ്ജലീനയ്ക്കും സുഹൃത്തിനും നേരെ ദേഷ്യത്തോടെ പാഞ്ഞടക്കുന്ന വാവരയെയാണ് പിന്നീട് കണ്ടത്. ആഞ്ജലീനയെ കടന്നാക്രമിച്ച ഇവര്‍ അവരുടെ നടുവിരല്‍ കടിച്ച് മുറിച്ച് പുറത്തേക്ക് തുപ്പുകയായിരുന്നുവെന്ന് ആഞ്ജലീനയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സോസങ്ക പറഞ്ഞു.
ജര്‍മ്മനി സ്വദേശിയാണ് മോണിക്ക സോസങ്ക. ഫെന്‍സിംഗില്‍ 2012ലെ ലണ്ടന്‍ ഒളിപിംക്സില്‍ പങ്കെടുത്തയാളുകൂടിയാണ് സോസങ്ക. ശരിക്കും ഭ്രാന്തമായ രീതിയിലാണ് ആ റഷ്യന്‍ യുവതി പെരുമാറിയത് എന്ന് സംഭവത്തിന് ദൃക്സാക്ഷിയായ സോസങ്ക പറയുന്നു. അന്ന് ഏകദേശം ഉച്ചയ്ക്ക് 1.30 മണിയോടെയായിരുന്നു സംഭവം. ഞാനും ആഞ്ജലീനയും ഒരു ഇരിപ്പിടം നോക്കി നടക്കുകയായിരുന്നു. ആഞ്ജലീനയോടൊപ്പം അവളുടെ നായയും ഉണ്ടായിരുന്നു.
അപ്പോഴാണ് ഒരു ദമ്പതികളുടെ സമീപം ഒരു ബീന്‍ ബാഗ് ഒഴിഞ്ഞുകിടക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് അങ്ങോട്ടേക്ക് ഞങ്ങള്‍ പോയി. അപ്പോഴാണ് വാവര ആ ബീൻ ബാഗ് എടുക്കാൻ എതിര്‍പ്പുമായി വരുന്നതും ഞങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുന്നതും. എന്നാല്‍ പിന്നീട് ബീച്ച് ജീവനക്കാരന് വന്ന് ഒത്തുതീര്‍പ്പാക്കിയിരുന്നു. അതിന് ശേഷമാണ് വാവര ആഞ്ജലീനയെ ആക്രമിച്ചത്.
അതിനിടെ ആഞ്ജലീന വാവരയുടെ നെറ്റിയില്‍ ഒരടി കൊടുത്തിരുന്നു. അതിന് ശേഷം ദേഷ്യത്തില്‍ തിരിച്ചെത്തിയ വാവര ആഞ്ജലീനയുടെ കൈവിരല്‍ കടിച്ചു മുറിക്കുകയായിരുന്നു. കടിച്ച് എടുത്ത വിരലിന്റെ കഷ്ണം വാവര പുറത്തേക്ക് തുപ്പുകയും ശേഷം ഞങ്ങളെ നോക്കി ചിരിക്കുകയുമായിരുന്നു. ഒരു ഹൊറര്‍ സിനിമ കണ്ടത് പോലുള്ള പ്രതീതിയായിരുന്നു.” സോസങ്ക പറഞ്ഞു.
ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ ആഞ്ജലീന വല്ലാത്തഷോക്കിലായിരുന്നു എന്നും സോസങ്ക പറഞ്ഞു. അവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി.വിരല്‍ പൂര്‍ണ്ണമായി മുറിച്ച് മാറ്റാതിരിക്കാനുള്ള ശസ്ത്രക്രിയകള്‍ ഇപ്പോള്‍ ചെയ്ത് വരികയാണെന്നും സോയങ്ക പറഞ്ഞു. അതേസമയം സംഭവത്തിന് ശേഷം അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വാവരയെ പൊലീസ് പിടികൂടി. അവരോടൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.