ജാതീയത ഇന്ത്യയിൽ ആഴത്തിൽ വേരൂന്നിയ ഒരു യാഥാർഥ്യം തന്നെയാണ്. അതിന്റെ എല്ലാ ദുരിതങ്ങളും ഇന്ന് രാജ്യം അനുഭവിക്കുന്നുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ ഡൽഹിയിലെ അഭിഭാഷകയായ സ്വാതി ഖന്ന ട്വിറ്ററിൽ പങ്കു വെച്ചിരിക്കുന്നത്. ഡൽഹിയിൽ കണ്ട രണ്ടു കാറുകളിൽ പതിച്ചിരുന്ന ‘ബ്രാഹ്മണൻ’, ‘ജാട്ട്’ എന്നിങ്ങനെ എഴുതിയ സ്റ്റിക്കറുകളുടെ ഫോട്ടോകളാണ് സ്വാതി ഖന്ന ട്വിറ്ററിൽ പങ്കു വെച്ചത്.
“ഇന്ത്യക്കാരുടെ ജാതി ബോധം… ഈ കാറുകളുടെ ഉടമകൾക്ക് ഇതുവരെ പിഴ ചുമത്തിയിട്ടില്ല? ”, എന്നും ചിത്രങ്ങൾക്കൊപ്പം അവർ ട്വീറ്റ് ചെയ്തു. സ്വന്തം ജാതിയിൽ ഇത്ര ഊറ്റം കൊള്ളുന്നത് എന്തിനാണ് എന്നാണ് ട്വീറ്റിനു താഴെ ഭൂരിഭാഗം പേരും ചോദിക്കുന്നത്. ”വീട്ടിലെ സ്ത്രീകളുടെ വിദ്യാഭ്യാസ യോഗ്യത ഇങ്ങനെ ആരെങ്കിലും എഴുതുമോ? അതിന് ഞാൻ അവരെ വെല്ലുവിളിക്കുന്നു. അത്തരം നല്ല കാര്യങ്ങൾ സന്തോഷം നൽകുന്നതാണ്”, എന്നാണ് പോസ്റ്റിനു താഴെ ഒരാൾ കമന്റ് ചെയ്തത്.
പ്യുവർ വെജ് എന്ന ബോർഡിനെതിരെയും ഈയിടെ അഭിപ്രായഭിന്നതകൾ ഉണ്ടായിരുന്നു. അത്തരം ബോർഡുകൾ മാംസാഹാരികളോട് വിവേചനപരമായി പെരുമാറാൻ പ്രേരിപ്പിക്കുന്നതാണെന്നായിരുന്നു വാദം. അത് അപകടമാണെന്നും എല്ലാവരെയും ഉൾക്കൊള്ളുന്നതല്ല ഈ രീതിയെന്നും അഭിപ്രായങ്ങൾ ഉണ്ടായി. “ശുദ്ധമായ സസ്യാഹാരം” എന്ന ബോർഡ് വയ്ക്കുന്നത് ഒരു ജാതി സൂചികയാണോ അതോ മായം കലരാത്ത സസ്യാഹാരത്തെയാണോ അർത്ഥമാക്കുന്നത് എന്നതാണ് മറുവാദം.
‘ബ്രാഹ്മിൺ ബിസ്ക്കറ്റും’ (Brahmin Cookies) കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലാകുയിരുന്നു. ബംഗളൂരുവിലുള്ള ഒരു ബേക്കിങ്ങ് ഷോപ്പ് ആണ് ഈ ബിസ്ക്കറ്റ് നിർമിച്ചത്. ഒരു ഉപനയന ചടങ്ങിനോട് അനുബന്ധിച്ച് പ്രത്യേകമായി കസ്റ്റമൈസ് ചെയ്ത ബിസ്ക്കറ്റ് ആണിത്. പൂണൂൽ ധരിച്ച ഒരു ബ്രാഹ്മണരൂപമാണ് ബിസ്ക്കറ്റിന്റെ മുകളിൽ കാണുന്നത്. ഇതിനെച്ചുറ്റിപ്പറ്റി ട്വിറ്ററിൽ ചർച്ചകളും ചൂടുപിടിച്ചിരുന്നു.
Also read- മകന് ‘ഇന്ത്യ’യെന്ന് പേരിട്ടതിന് വിശദീകരണവുമായി ബംഗ്ലാദേശ് – പാകിസ്താനി ദമ്പതികൾ
ഒരു സ്വകാര്യ വ്യക്തിക്കു വേണ്ടി ഉണ്ടാക്കിയതാണെങ്കിലും ഇത്തരം സൃഷ്ടികൾ ഉണ്ടാക്കുന്നതും അത് പരസ്യപ്പെടുത്തുന്നതും സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. ബിസ്ക്കറ്റ് ഉണ്ടാക്കിയ ഫ്രെഡീസ് ബേക്കിങ്ങ് സ്റ്റുഡിയോ തന്നെയാണ് ആദ്യം സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പങ്കുവെച്ചത്. ആദ്യമായാണ് ഒരു ഉപനയന ചടങ്ങിന് തങ്ങൾ ഇത്തരത്തിൽ മധുരം ഉണ്ടാക്കുന്നതെന്നും അവരുടെ ആചാരങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഫ്രെഡീസ് ബേക്കിങ്ങ് സ്റ്റുഡിയോ കുറിച്ചിരുന്നു.
പിന്നാലെ പലരും ഈ ബിസ്ക്കറ്റിന്റെ ചിത്രങ്ങൾ ഷെയർ ചെയ്യുകയും വലിയ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. “ജാതി വ്യവസ്ഥയെ ഒരു ലജ്ജയും കൂടാതെ സംരക്ഷിക്കാൻ ഇവർ പുതിയ വഴികൾ കണ്ടെത്തുന്നു”, എന്നാണ് ഒരു ട്വിറ്റർ ഉപയോക്താവിന്റെ കമന്റ്. ”അവർക്ക് ഇപ്പോൾ സ്വന്തമായി കച്ചവടമുണ്ടോ?” എന്ന് ചോദിച്ചാണ് മറ്റൊരാൾ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ”കച്ചവട മാർഗങ്ങളിലൂടെ ബ്രാഹ്മണർ അവർക്ക് പ്രചാരം നൽകുന്നു”, എന്ന് മറ്റൊരാൾ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.