ലണ്ടൻ: കോവിഡുമായി ബന്ധപ്പെട്ടുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് ബ്രിട്ടൻ. പ്രതിദിന കോവിഡ് കേസുകൾ അമ്പതിനായിരത്തിന് മുകളിൽ നിൽക്കേയാണ് യു കെയിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമില്ല.
തിങ്കളാഴ്ച മുതൽ എല്ലാ സ്ഥാപനങ്ങൾക്കും തുറന്നു പ്രവർത്തിക്കാം. നിയന്ത്രണങ്ങളില്ലാതെ പൊതുപരിപാടികളെല്ലാം നടത്താനും സർക്കാർ അനുമതി നൽകി. എന്നാൽ, സർക്കാരിന്റെ ഈ തീരുമാനത്തെ എതിർത്ത് പ്രതിപക്ഷ പാർട്ടികൾ ശക്തമായി രംഗത്തെത്തി. കോവിഡ് കേസുകളിൽ കുറവു വരാത്ത സാഹചര്യത്തിൽ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് തുറന്നു കൊടുക്കാനുള്ള സർക്കാർ തീരുമാനത്തിലാണ് പ്രതിപക്ഷം എതിർപ്പ് അറിയിച്ചിരിക്കുന്നത്.
വേറിട്ട താരനിരയും പുതുമകളുമായി 'തീ' ഫസ്റ്റ് ലുക്ക് പോസ്റ്റർ
സർക്കാരിന്റെ ഈ നടപടി രോഗവ്യാപനം വർദ്ധിപ്പിച്ചേക്കാമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദർ നൽകുന്നു മുന്നറിയിപ്പ്. മാസ്ക് നിബന്ധന ഒഴിവാക്കി. ഇതിനൊപ്പം വീട്ടിലിരുന്ന് ജോലി ചെയ്യാൻ ഏർപ്പെടുത്തിയ വർക്ക് ഫ്രം ഹോം വ്യവസ്ഥയും സർക്കാർ റദ്ദാക്കിയിട്ടുണ്ട്. ലോക്ക്ഡൗൺ ഇളവുകൾ വരുത്തുന്നതിന്റെ ഭാഗമായി ഞായറാഴ്ച അർദ്ധരാത്രി മുതൽ നിശാ ക്ലബുകൾ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്.
ഇൻഡോർ കായിക സ്റ്റേഡിയങ്ങൾ ഉൾപ്പെടെയുള്ള വേദികളിൽ മുഴുവൻ സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിക്കാം. സിനിമ തിയറ്ററുകൾ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, മുൻകരുതൽ നടപടികളൊന്നും സ്വീകരിക്കാതെ നിയന്ത്രണങ്ങൾ പിൻവലിച്ച തീരുമാനത്തെ ശക്തമായി എതിർക്കുന്നതായി ലേബർ പാർട്ടി ആരോഗ്യവിഭാഗം വക്താവ് ജോനാഥൻ വ്യക്തമാക്കി.
കരിപ്പൂർ സ്വർണക്കടത്ത്: ആകാശ് തില്ലങ്കേരിയിലൂടെ മുന്നോട്ടു പോകാൻ കസ്റ്റംസ്
രാജ്യത്തെ മുതിർന്ന പൗരൻമാരിൽ മൂന്നിൽ രണ്ടു പേരും വാക്സിൻ സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ. ഇനിയും വാക്സിൻ എടുക്കാത്തവർ എത്രയും വേഗത്തിൽ കുത്തിവെപ്പ് എടുക്കണമെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ ആവശ്യപ്പെട്ടു. ഇനിയും തുറന്നു കൊടുത്തില്ലെങ്കിൽ എപ്പോഴാണ് എല്ലാം തുറന്നു കൊടുക്കാൻ കഴിയുകയെന്ന് നമ്മൾ സ്വയം ചോദിക്കേണ്ടി വരും. ജനങ്ങൾ ജാഗ്രത തുടരണമെന്നും നിയന്ത്രണങ്ങൾ അവസാനിപ്പിക്കാനുള്ള കൃത്യമായ സമയമാണ് ഇതെന്നും ബോറിസ് ജോൺസൺ പറഞ്ഞു.
നിലവിൽ പ്രതിദിന രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് യു കെ. ഇന്തോനേഷ്യയും ബ്രസീലുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ള മറ്റ് രാജ്യങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.