തടവുപുള്ളികള്‍ ജയില്‍ വാര്‍ഡന്‍മാരെ ബന്ദിയാക്കി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് പീസ
- Published by:Sarath Mohanan
- news18-malayalam
Last Updated:
രണ്ടു തടവുകാരും കയ്യില്‍ ഷേവിംഗ് ബ്ലേഡ് കരുതിയിട്ടുണ്ടായിരുന്നു. വാര്‍ഡന്‍മാരെ ഇവര്‍ താമസിക്കുന്ന ജയിലിനകത്തേക്ക് കൊണ്ടുവന്ന് അകത്ത് നിന്ന് പൂട്ടുകയും ചെയ്തു.
പീസ ലഭിക്കാനായി ജയില്‍ വാര്‍ഡന്മാരെ 9 മണിക്കൂറോളം ബന്ദിയാക്കി തടവുപുള്ളികള്‍. ഏറെ സുരക്ഷയുള്ള സ്വീഡനിലെ എസ്‌കില്‍സ്റ്റുന ജയിലിലാണ് സംഭവം. രണ്ട് ജയില്‍ വാര്‍ഡന്‍മാരെയാണ് അപകടകാരികളായ രണ്ട് തടവുപുള്ളികള്‍ ചേര്‍ന്ന് ബന്ദിയാക്കിയത്.
24 വയസുള്ള ഹനീദ് മുഹമ്മദ് അബ്ദുള്ളാഹി, 30 വയസുള്ള ഇസാക്ക് ഡേവിറ്റ് എന്നിവരാണ് ജയില്‍ വാര്‍ഡന്‍മാരെ ബന്ദിയാക്കിയത്. തടവുപുള്ളികള്‍ക്ക് 20 പീസ എത്തിച്ചു നല്‍കിയതോടെയാണ് രണ്ടു പേരെയും ഇവര്‍ മോചിപ്പിച്ചതെന്ന് ജയില്‍ വക്താവ് സ്റ്റിന ലില്ലിസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ജയില്‍ വാര്‍ഡന്‍മാര്‍ക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല എന്നും സംഭവം ഇവരില്‍ ഉണ്ടാക്കിയ മാനസിക ആഘാതം ഇല്ലാതാകാന്‍ കുറച്ച് ദിവസം കുടംബത്തോടൊപ്പം ചെലവഴിക്കാനായി ഇവര്‍ക്ക് ലീവ് അനുവദിച്ചിരിക്കുകയാണ് എന്നും സ്റ്റിന കൂട്ടിച്ചേര്‍ത്തു.
advertisement
ബുധനാഴ്ച്ച ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. ജയില്‍ ഗാര്‍ഡുമാര്‍ക്ക് പ്രത്യേകമായുള്ള സ്ഥലത്തേക്ക് തടവുപുള്ളികള്‍ എത്തുകയായിരുന്നു. രണ്ടു ഗാര്‍ഡുമാര്‍ മാത്രമാണ് ഈ സമയത്ത് ഇവിടെ ഉണ്ടായിരുന്നത്. രണ്ടു തടവുകാരും കയ്യില്‍ ഷേവിംഗ് ബ്ലേഡ് കരുതിയിട്ടുണ്ടായിരുന്നു. വാര്‍ഡന്‍മാരെ ഇവര്‍ താമസിക്കുന്ന ജയിലിനകത്തേക്ക് കൊണ്ടുവന്ന് അകത്ത് നിന്ന് പൂട്ടുകയും ചെയ്തു.
സംഭവം പെട്ടെന്ന് തന്നെ ജയില്‍ മുഴുവന്‍ അറിഞ്ഞു. ജയില്‍ ഉദ്യോഗസ്ഥര്‍ പൊലീസിനെയും വിവരം അറിയിച്ചു. ഇതിനിടെ ഇരുവരെയും അനുനയിപ്പിക്കാന്‍ ഒരു മധ്യസ്ഥനെയും ജയില്‍ അധികൃതര്‍ ഏര്‍പ്പാടാക്കി. ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഹെലികോപ്ടറും എല്ലാ തടവുപുള്ളികള്‍ക്കും പീസയും നല്‍കിയാല്‍ വാര്‍ഡന്‍മാരെ മോചിപ്പിക്കാം എന്നാണ് ഇവര്‍ അറിയിച്ചതെന്ന് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹെലികോപ്ടറുകള്‍ നല്‍കിയില്ല എങ്കിലും എല്ലാ തടവുകാര്‍ക്കും പീസ എത്തിച്ചു നല്‍കിയതോടെ ഇവര്‍ ജയില്‍ വാര്‍ഡന്‍മാരെ മോചിപ്പിക്കുകയും ചെയ്തു.
advertisement
വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ സ്‌പെഷല്‍ പൊലീസ് സംഘം വാര്‍ഡന്‍മാരെ ബന്ദിയാക്കിയ ഹനീദ് മുഹമ്മദ് അബ്ദുള്ളാഹിയെയും ഇസാക്ക് ഡേവിറ്റിയെയും കസ്റ്റഡിയല്‍ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ഏറെ അപകടകരമായ സാഹചര്യമാണ് ബന്ദിയാക്കലിലൂടെ സൃഷ്ടിക്കപ്പെട്ടത് എന്ന് ജയില്‍ വകുപ്പ് പ്രതികരിച്ചു.
സ്റ്റോക്ക്‌ഹോമില്‍ നിന്ന് 70 മൈല്‍ പടിഞ്ഞാറാണ് അതീവ സുരക്ഷയില്‍ പ്രവര്‍ത്തിക്കുന്ന ജയില്‍ സ്ഥിതി ചെയ്യുന്നത്. വാര്‍ഡന്‍മാരെ ബന്ദിയാക്കിയ രണ്ട് തടവുപുള്ളികളും കൊലക്കുറ്റം ഉള്‍പ്പടെയുള്ള കേസുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജയില്‍ ശിക്ഷ നേരിടുന്നത്. ഏതാണ്ട് 9 മണിക്കൂറിന് ശേഷം വൈകിട്ടോടെയാണ് പീസ എത്തിച്ചു നല്‍കിയാല്‍ ഇരുവരെയും മോചിപ്പിക്കാം എന്ന ധാരണയില്‍ എത്തിയത്. തടവുകാര്‍ക്ക് വേണ്ടി സമീപത്തെ ഒരു പീസ പാര്‍ലറില്‍ നിന്നും പീസ തയ്യാറാക്കുന്ന ഫോട്ടോയും പ്രാദേശിക മാധ്യമം പുറത്ത് വിട്ടിരുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കും എന്നും ജയില്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജയില്‍ വാര്‍ഡന്‍മാര്‍ക്ക് പരിക്കുകളൊന്നും പറ്റിയില്ല എന്നത് വലിയ ആശ്വാസമാണ് അധികൃതര്‍ക്ക് നല്‍കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jul 24, 2021 6:39 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
തടവുപുള്ളികള്‍ ജയില്‍ വാര്‍ഡന്‍മാരെ ബന്ദിയാക്കി; മോചനദ്രവ്യമായി ആവശ്യപ്പെട്ടത് പീസ






