കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ പ്രിയം എന്ന സിനിമയിലെ നായികയെ അത്ര പെട്ടെന്നൊന്നും നമ്മൾ മറക്കില്ല. എന്നാൽ, ഒരൊറ്റ ചിത്രത്തിലൂടെ നായികയായി എത്തി ആരാധകരെ നേടിയ നടി ദീപ നായരെ പിന്നെ വെള്ളിത്തിരയിൽ അങ്ങനെയൊന്നും കണ്ടില്ല.
അതുകൊണ്ട് തന്നെ ദീപ ഇപ്പോൾ എവിടെയാണെന്ന ചോദ്യവുമായി നിരവധി ആരാധകർ രംഗത്തെത്തുന്നു. എന്നാൽ നടി ഇപ്പോൾ എവിടെയാണെന്ന് വ്യക്തമാക്കിയുള്ള ഒരു ആരാധകന്റെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.
ദർശരാജ് ആർ സൂര്യയുടെ ഫേസ്ബുക്ക് കുറിപ്പ്,'Back to 2000's
ഇന്നത്തെ ചിത്രഗീതത്തിൽ ഇനി ഒരു പാട്ട് കൂടി കാണിക്കുമോ? ഇപ്പോൾ തന്നെ സമയം 8 മണിയോട് അടുക്കുന്നു. 8 കഴിഞ്ഞാൽ പിന്നെ നിന്ന നിൽപ്പിൽ മലയാളക്കര, ഭൂതല സംപ്രേക്ഷണവുമായി ഡൽഹിയിലോട്ട് പാലായാനം ചെയ്യുന്ന നൊസ്റ്റൂ രാത്രികൾ.
സംഭവം, എന്റെ പേര് ദൂര"ദർശൻ" ചാനലിൽ നിന്നും അടിച്ചു മാറ്റിയതൊക്കെ ഞാൻ സമ്മതിക്കുന്നു.
എന്നാലും ഈ ചിത്രഗീതത്തിന്റെ ഇടയിലെ പരസ്യം, നിങ്ങൾ ദൂരദർശൻക്കാർക്ക് ഇച്ചിരി കൂടുതലാ !!!
അപ്പോഴാണ് രാത്രി ഒരു 7:51 ആയപ്പോൾ ബിജു മേനോൻ ചേട്ടനും സംയുക്ത ചേച്ചിയും കൂടി മഴയിലെ പാട്ടിന് വേണ്ടി മഴയത്തിറങ്ങി കെട്ടിപിടിക്കാൻ വന്നത്. ഇത് കണ്ടതും മാതാശ്രീ കലി കൊണ്ട് ഉറഞ്ഞു തുള്ളി.
ഞങ്ങൾ 90's ലെ ചെക്കന്മാരുടെ മിക്ക അമ്മമാരും 'ഉണ്ണിയെ കണ്ടോ ഉണ്ണിയെ കണ്ടോ' ടൈപ്പ് കവിയൂർ പൊന്നമ്മയൊന്നും അല്ല, അവർ മിക്കപ്പോഴും മേലേപറമ്പിലെ ആൺവീട്ടിലെ ഭാനുമതി അമ്മയെ പോലെ തനി നാട്ടിൻ പുറത്തെ പ്രതീകം ആയിരിക്കും 'പോയിരുന്ന് രണ്ട് അക്ഷരം പഠിക്കടാ ചെറുക്കാ, എപ്പോൾ നോക്കിയാലും ടി വിയുടെ മുമ്പിൽ. കണ്ണ് അടിച്ച് പോവുകയേ ഉളളൂ'
മഴയത്തെ കെട്ടിപ്പിടുത്തം ഇപ്പോഴൊന്നും തീരില്ല എന്ന് കണ്ടതും ബുക്കും പറക്കി ഞാൻ നേരെ തെക്കേ പുരയിലോട്ട് വിട്ടു. ശേഷം അവിടെ ഇരുന്ന് തിങ്കളാഴ്ച്ചത്തേക്കുള്ള ഹോം വർക്ക് ചെയ്യാൻ തുടങ്ങി. കൂട്ടിന് 'കൊച്ചുത്തുമ്പിയും കൂട്ടുകാരും'. അന്ത കാലത്ത് പാവങ്ങളുടെ 'ലേബർ ഇന്ത്യ' ആയിരുന്നു ഈ പറഞ്ഞ കൊച്ചുത്തുമ്പിയും കൂട്ടുകാരും. അപ്പോഴാണ് ചിത്രഗീതം തീരാൻ വെറും മിനിറ്റുകൾ മാത്രം ശേഷിക്കെ, കട്ടുറുമ്പിന്റെ കല്യാണം കൂടാൻ ചാക്കോച്ചനും പിള്ളേരും, കൂടെ ഒരു ചേച്ചിയും വന്നത്. നോ ബാളിൽ ഔട്ട് ആയി മടങ്ങുന്ന ബാറ്റ്സ്മാനെ അമ്പയർ തിരികെ വിളിക്കും പോലെ മാതാശ്രീ എന്നെ തിരിച്ചു വിളിച്ചു. വന്നിരുന്ന് കാണൂ.
'കട്ടുറുമ്പിനു കല്യാണം പൊട്ടു കുത്തണു ചെമ്മാനം
പട്ടുചുറ്റിയ പാപ്പാത്തീ പാട്ടൊരുക്ക്
കെട്ടിലമ്മയ്ക്ക് മിണ്ടാട്ടം കട്ടെടുക്കണു താമ്പൂലം
പുത്തനച്ചി വരുന്നേരം പൂ വിരിക്ക്'
ഉള്ളത് പറയാലോ ആ പാട്ടിൽ ചാക്കോച്ചൻ ഉൾപ്പടെ 5 പേര് ഉണ്ടായിരുന്നു. എങ്കിലും എന്റെ കണ്ണ് ഉടക്കിയത് ആടി പാടി നടന്ന അതിലെ ചേച്ചിയിൽ തന്നെ ആയിരുന്നു. പുള്ളിക്കാരി അവാർഡുകൾ വാരി കൂട്ടിയ നായികയോ എല്ലാം തികഞ്ഞ അഭിനേത്രിയോ, സൗന്ദര്യത്തിന്റെ പര്യായം ആയ വീനസിന്റെ രണ്ടാം ജന്മമോ ഒന്നുമല്ല. പക്ഷേ, എഴുതി അറിയിക്കാൻ പറ്റാത്ത എന്തോ ഒന്ന് ആ നായികയിൽ ഞാൻ കണ്ടു.
കല്യാണം കഴിക്കുക ആണേൽ പ്രിയത്തിലെ നായികയെ അല്ലെങ്കിൽ ഓളെ പോലെ ഒരുവളെ എന്ന് മനസ്സിൽ റബ്ബർ ഇല്ലാത്ത പെൻസിൽ കൊണ്ട് വരച്ചിട്ട ദിനങ്ങൾ. പോരാഞ്ഞിട്ട് വീട്ടുകാർ ആയിട്ട് കാണിച്ചു തന്നതും.
(പ്രിയം സിനിമയിലെ നായിക ദീപ നായരിനെ ആദ്യമായി ഞാൻ കാണാൻ ഇടവരുത്തിയത്, മാതാശ്രീ ചിത്രഗീതം കാണാൻ തിരിച്ചു വിളിച്ചപ്പോൾ ആണ്!!! അയിനാണ് ഈ വീട്ടുകാർ കണ്ടെത്തി തന്ന പെൺകുട്ടി പ്രയോഗം).
ജീവിതത്തിൽ ആദ്യമായ് FLAMES എഴുതി നോക്കിയതും ദാ ഈ DEEPA എന്ന പേര് എന്നോടൊപ്പം ചേർത്താണ്. ലെറ്റർ കൂട്ടിയും കുറച്ചും, എന്തിനേറെ ഒടുവിൽ സ്ഥലപ്പേര് വരെ കൂട്ടിചേർത്ത് ക്ലൈമാക്സിൽ "M" ഒപ്പിച്ചു.
സ്കൂളിലെ ബെഞ്ചിലും നോട്ട് ബുക്കിന്റെ ബാക്കിലും 'DD' മയം! അന്നും ഇന്നും ഇനി എന്നും ഇഷ്ടനായിക ആരെന്ന് ചോദിച്ചാൽ എന്റെ ഉത്തരം ദീപ നായർ എന്ന് മാത്രമാണ്. (ചാച്ചന്റെ സ്വന്തം ആനി). SSLC പരീക്ഷ കാരണം പ്രിയം സിനിമ ചെയ്യാൻ ആവാതെ പോയ കാവ്യക്ക് ഈ അവസരത്തിൽ നന്ദി.
സ്വന്തം നാട്ടുകാരി ആയിട്ടും ഇന്നേവരെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. നിലവിൽ പുള്ളിക്കാരി ഓസ്ട്രേലിയയിൽ ഭർത്താവ് രാജീവിനും മക്കളോടും ഒപ്പം സുഖമായി ജീവിക്കുന്നു. 'പ്രിയം' എന്ന ഒറ്റ സിനിമ ദീപ നായർ എന്ന അഭിനേത്രിക്ക് നേടി കൊടുത്ത RANGE എന്താണെന്ന് ചോദിച്ചാൽ അതിനുത്തരം പ്രിയം സിനിമയുടെ യൂട്യൂബ് കമന്റ്സ് നൽകും. നാടോടിക്കാറ്റിൽ തിലകൻ ചേട്ടൻ പെട്ടി തുറന്ന് എവിടെ? ഡോളർ എവിടെ? എന്ന് ചോദിക്കും പോലെ ഏവർക്കും അറിയേണ്ടത് ഒന്ന് മാത്രം. പ്രിയത്തിലെ നായിക ഇപ്പോൾ എവിടെയാണ്?
എന്റെ കെട്ടിയോൾ ഈ പോസ്റ്റ് വായിക്കില്ല എന്ന വിശ്വാസത്തോടെ അതിനുത്തരം ഞാൻ നൽകുന്നു
ലേബർ ഇന്ത്യ വാങ്ങാനെന്നും പറഞ്ഞ് 2000 ആണ്ടിലെ മാർച്ച് മാസത്തിൽ വീട്ടിൽ നിന്നും പൈസ വാങ്ങി ആറ്റിങ്ങൽ സ്റ്റാൻഡിൽ പോയി ദീപയുടെ മുഖചിത്രം ഉള്ള മനോരമ വാങ്ങി. ആകാശം കാണിക്കാതെ പുസ്തകത്തിനടിയിൽ മയിൽപീലി വെക്കും പോലെ ആ കവർ ഫോട്ടോ ഇന്നും എന്റെ ആറാം ക്ലാസ്സിലെ മലയാളം പുസ്തകത്തിന്റെ പതിനേഴാം പേജിന്റെ അകത്തുണ്ട്. റൂമും ഷെൽഫും ചോദിക്കേണ്ട പറയൂല.
'ഇനി'വിധി ഉണ്ടേൽ നേരിൽ കാണാം. ആറ്റിങ്ങൽ റൂട്ടിലെ RKV ബസ്സ്, സൈഡ് സീറ്റ്, പ്രിയത്തിലെ തന്നെ കുന്നിമണി കണ്ണഴകിൽ പാട്ടും..
ഹാ നൊസ്റ്റാൾജിയ
ആ സ്റ്റോപ്പ് എത്തി!!!
അല്ലേലും ബസ്സിനുള്ളിൽ ഇഷ്ടപ്പെട്ട ഓർമ്മകൾ ഉള്ള പാട്ടുകൾ വരുമ്പോൾ സ്വന്തം സ്റ്റോപ്പ് എത്തുക നാട്ടുനടപ്പ് ആണല്ലോ'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.