പൂനെ: റസ്റ്ററന്റ് ജീവനക്കാരുടെ അശ്രദ്ധ കൊണ്ട് അതീവ ഗുരുതരാവസ്ഥയിലായി നാല് വയസ്സുകാരൻ. പൂനെയിലെ റസ്റ്ററന്റിലാണ് നാല് വയസ്സുകാരന് പഞ്ചസാരയ്ക്ക് പകരം വാഷിങ് സോഡ നൽകിയത്. ഞായറാഴ്ച്ചയാണ് മുത്തച്ഛനും ജ്യേഷ്ഠനുമൊപ്പം കുട്ടി റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയത്.
ഭക്ഷണത്തിന് ശേഷം അൽപ്പം പഞ്ചസാര ആവശ്യപ്പെട്ട കുട്ടിക്ക് റസ്റ്ററന്റിലെ ജീവനക്കാരൻ അബദ്ധത്തിൽ നൽകിയത് വാഷിങ് സോഡ. ഇത് തിരിച്ചറിയാതിരുന്ന കുട്ടി പഞ്ചസാരയാണെന്ന് കരുതി വായിലിട്ടതോടെ വേദനകൊണ്ട് നിലവിളിക്കാൻ തുടങ്ങി.
കുട്ടിയെ ഉടനെ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നാവ് ഗുരുതരമായി പൊള്ളിയതിനാൽ രണ്ട് ദിവസം ഐസിയുവിൽ കഴിയേണ്ടി വന്നു. ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കുട്ടി വാഷിങ് സോഡ കഴിച്ചതായി മനസ്സിലാക്കിയത്.
You may also like:'കൊറോണ വൈറസ് അന്താരാഷ്ട്ര ഗൂഢാലോചന'; ആരോപണം ഉന്നയിച്ച പാക് പൗരന് രണ്ട് ലക്ഷം രൂപ പിഴ
പഞ്ചസാര ചോദിച്ച കുട്ടിക്ക് ജീവനക്കാരൻ ഒരു ബോട്ടിൽ നൽകിയെന്നും അത് കഴിച്ച ഉടനെ മകൻ നിലവിളിക്കാൻ തുടങ്ങുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു. പേരക്കുട്ടി എന്താണ് കഴിച്ചതെന്നറിയാൻ കുപ്പിയിലെ പൊടി രുചിച്ചു നോക്കിയപ്പോഴാണ് പഞ്ചസാരയല്ലെന്ന് തിരിച്ചറിഞ്ഞത്.
സംഭവത്തിൽ റസ്റ്ററന്റിന്റെ ഉടമയ്ക്കും ജീവനക്കാരനുമെതിരെ കുടുംബം നൽകിയ പരാതിയിൽ കേസെടുത്തിരിക്കുകയാണ്. ഏത് ജീവനക്കാരനാണ് സംഭവത്തിന് പിന്നിൽ എന്ന് കണ്ടെത്താൻ പൊലീസ് സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുന്നുണ്ട്.
പൂനെയിലെ സനസ് ഗ്രൗണ്ടിന് സമീപമുള്ള വിശ്വ ഹോട്ടലിലാണ് സംഭവം നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.