• HOME
  • »
  • NEWS
  • »
  • buzz
  • »
  • യൂട്യൂബ് ചാനലിലെ ഹോം ടൂർ വീഡിയോ വിനയായി; അപൂര്‍വയിനം തത്തകളെ വീട്ടില്‍ വളര്‍ത്തിയ തമിഴ് നടന് അഞ്ച് ലക്ഷം രൂപ പിഴ

യൂട്യൂബ് ചാനലിലെ ഹോം ടൂർ വീഡിയോ വിനയായി; അപൂര്‍വയിനം തത്തകളെ വീട്ടില്‍ വളര്‍ത്തിയ തമിഴ് നടന് അഞ്ച് ലക്ഷം രൂപ പിഴ

യൂട്യൂബ് ചാനലില്‍വീഡിയോ കണ്ട ചിലരാണ് പരാതി നൽകിയത്

  • Share this:

    ചെന്നൈ: തമിഴ് ഹാസ്യനടന്‍ റോബോ ശങ്കറിന്റെ ചെന്നൈയിലെ വസതിയില്‍ കൂട്ടിലടച്ച് വളര്‍ത്തിയിരുന്ന രണ്ട് അലക്സാന്‍ഡ്രൈന്‍ തത്തകളെ തമിഴ്നാട് വൈൽഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ അധികൃതര്‍ പിടിച്ചെടുത്തു. നടന് അഞ്ച് ലക്ഷം രൂപ പിഴയും ചുമത്തി.

    ‘റോബോ’ ശങ്കറിന്റെ സ്വന്തം യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത ഹോം ടൂർ വീഡിയോ അടുത്തിടെ വൈറലായിരുന്നു. വീഡിയോയില്‍ ഈ തത്തകളെ കൂട്ടിലടച്ച് വളര്‍ത്തുന്നതായി താരം പറയുന്നുണ്ട്. യൂട്യൂബ് ചാനലില്‍ വന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ട ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് വൈല്‍ഡ്‌ലൈഫ് കണ്‍ട്രോള്‍ ബ്യൂറോയുടെ നടപടി.

    ഇതനുസരിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടന്‍ റോബോ ശങ്കറിന്റെ ചെന്നൈ വലസരവാക്കത്തുള്ള വീട്ടില്‍ പരിശോധന നടത്തി. എന്നാല്‍ അദ്ദേഹം വീട്ടിലില്ലായിരുന്നു, കുടുംബത്തോടൊപ്പം ശ്രീലങ്കയില്‍ പോയെന്നാണ് ബന്ധപ്പെട്ടവര്‍ പറഞ്ഞത്. തുടർന്ന് ശങ്കറിന്റെ വീട്ടില്‍ നിന്ന് രണ്ട് തത്തകളെയും അവയുടെ കൂടുകളും വനംവകുപ്പ് പിടികൂടി.

    Also Read- പെരുമ്പാമ്പിനെ വരിഞ്ഞുമുറുക്കി ഒന്നോടെ വിഴുങ്ങി രാജവെമ്പാല; വൈറൽ വീഡിയോ

    വീട്ടില്‍ വളര്‍ത്താന്‍ പാടില്ലാത്തതിനാലാണ് ഇത്തരം തത്തകളെ പിടികൂടിയതെന്നും ബന്ധപ്പെട്ട നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം സംരക്ഷിത പക്ഷികളെയും മൃഗങ്ങളെയും അനധികൃതമായി സൂക്ഷിച്ചാല്‍ ലഭിക്കുന്ന പരമാവധി പിഴ അഞ്ച് ലക്ഷം രൂപയാണെന്നും വനംവകുപ്പ് അറിയിച്ചു. ഇവിടെ നിന്ന് പിടികൂടിയ രണ്ട് തത്തകളെയും ചെന്നൈയിലെ ഗിണ്ടി ചില്‍ഡ്രന്‍സ് പാര്‍ക്കിലേക്ക് അയച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കൂടുതൽ അന്വേഷണം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

    Also Read- വിവാഹാഘോഷത്തിനിടെ നോട്ടുമഴ; 500, 200 രൂപ നോട്ടുകൾ ആൾക്കൂട്ടത്തിലേക്ക് പെയ്തിറങ്ങി

    എന്നാല്‍ മൂന്നര വര്‍ഷം മുമ്പ് വിജയുടെ ബിഗില്‍ എന്ന സിനിമയില്‍ തന്റെ മകള്‍ ഇന്ദ്രജ ശ്രദ്ധേയമായ വേഷം ചെയ്തതിനെ അഭിനന്ദിച്ച് ഭാര്യയുടെ സുഹൃത്താണ് ഈ രണ്ട് തത്തകളെ സമ്മാനിച്ചതെന്ന് റോബോ ശങ്കര്‍ നല്‍കിയ വിശദീകരണത്തില്‍ പറയുന്നു. തത്തകൾക്ക് ബിഗില്‍, ഏഞ്ചല്‍ എന്നിങ്ങനെയാണ് പേരുകള്‍ നല്‍കിയിരുന്നതെന്നും നടന്‍ വ്യക്തമാക്കി. ഇവയെ വളര്‍ത്താന്‍ വനം വകുപ്പിന്റെ അനുമതി വേണമെന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ശ്രീലങ്കയില്‍ നിന്ന് തിരിച്ചെത്തിയ ഉടന്‍ തന്നെ നടന്‍ റോബോ ശങ്കറിനോട് സംഭവത്തില്‍ കൂടുതല്‍ വിശദീകരണം തേടുമെന്ന് വനംവകുപ്പ് അറിയിച്ചു. 1972ലെ വന്യജീവി നിയമപ്രകാരം ഇന്ത്യന്‍ ഇനമായ അലക്സാന്‍ഡ്രൈന്‍ തത്തകളുടെ പ്രജനനം നടത്തുന്നവര്‍ക്ക് ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    സ്വകാര്യ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളില്‍ നിന്നാണ് ‘റോബോ’ ശങ്കര്‍ തമിഴ് സിനിമകളിയിലേക്ക് എത്തിയത്. അജിത്, ധനുഷ് തുടങ്ങി നിരവധി ജനപ്രിയ നായകന്മാര്‍ക്കൊപ്പം താരം ഹാസ്യ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

    Published by:Naseeba TC
    First published: