അമരാവതി: ആന്ധ്രാ പ്രദേശിൽ സർക്കാർ വിതരണം ചെയ്യുന്ന
മദ്യ ബ്രാൻഡിന്റെ പേരിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. 'പ്രസിഡന്റ് മെഡൽ' എന്ന പേരിൽ വിസ്കി ഇറക്കിയതാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. ഇക്കാര്യത്തിൽ ജഗൻ മോഹൻ സർക്കാരിനെതിരെ കടന്നാക്രമിച്ച് തെലുങ്കി ദേശം പാർട്ടി രംഗത്തെത്തി.
സംസ്ഥാനത്ത് മദ്യ വില കൂട്ടിയതിനു പിന്നാലെ സർക്കാർ മദ്യശാലകളിൽ പുതിയ ബ്രാൻഡുകളിലുള്ള മദ്യം വിൽപനയ്ക്കെത്തിച്ചിരുന്നു. ബൂം ബൂം, ഓൾഡ് അഡ്മിറൽ, പ്രസിഡന്റ് സ്വർണ്ണ മെഡൽ, റോയൽ ഗ്രീൻ, മാരിഫിക് എക്സോ തുടങ്ങിയ കേട്ടുകേൾവിയില്ലാത്ത ബ്രാൻഡുകളാണ് ഈ മദ്യത്തിന് നൽകിയിരിക്കുന്നത്. പുതിയ ബ്രാൻഡുകൾക്കെതിരെ സമൂഹമാധ്യമങ്ങളിലും വൻ വിമർശനമാണ് ഉയർന്നു വന്നിരിക്കുന്നത്.
വിലകുറഞ്ഞ മദ്യത്തിന് രാഷ്ട്രപതിയുടെ മെഡൽ എന്ന പേര് നൽകിയതാണ് മുഖ്യ പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയെ ചൊടിപ്പിച്ചത്. 'പ്രസിഡന്റ് മെഡൽ' എന്ന് എങ്ങനെ ഒരു മദ്യത്തെ വിളിക്കാമെന്ന് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അദ്ദേഹം ചോദിച്ചു.
സംസ്ഥാന സർക്കാർ പുറത്തിറക്കിയിരിക്കുന്ന ഈ പുതിയ ബ്രാൻഡ്
മദ്യങ്ങൾക്ക് പിന്നിൽ ഭരണകക്ഷി നേതാക്കളാണെന്ന് ചന്ദ്രബാബു നായിഡു ആരോപിച്ചു. ഗുണനിലവാരം തീരെ കുറഞ്ഞ മദ്യമാണ് സംസ്ഥാനത്തുടനീളം സർക്കാർ വിൽക്കുന്നതെന്നും മുൻ മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മദ്യ ബ്രാൻഡുകളുടെ പേരിനെച്ചൊല്ലിയുണ്ടായ വിവാദത്തെ തുടർന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി വെല്ളിയാഴ്ച ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. വിസ്കി ബ്രാൻഡിന്റെ പേര് സർക്കാർ ഉടൻ മാറ്റുമെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.