ജോലി കിട്ടിയാൽ ആദ്യം ലീവെടുക്കണം! ആദ്യദിവസം ഓഫീസില്‍ പോകില്ല; ട്രെന്‍ഡായി 'കരിയര്‍ ക്യാറ്റ്ഫിഷിംഗ്'
- Published by:Sarika N
- news18-malayalam
Last Updated:
ഒരു ജോലി ഓഫർ സ്വീകരിച്ച് ആദ്യ ദിവസം യാതൊരു ആശയവിനിമയവുമില്ലാതെ ഹാജരാകാതിരിക്കുന്നതാണ് കരിയർ ക്യാറ്റ്ഫിഷിംഗിന്റെ പ്രവണത
ഇന്നത്തെ തൊഴില്‍ വിപണി കൂടുതല്‍ മത്സരാധിഷ്ഠിതമാകുകയാണ്. എന്നാല്‍, ഇതുയര്‍ത്തുന്ന വെല്ലുവിളികളെ അപ്രതീക്ഷിതമായ വഴികളിലൂടെയാണ് പുതുതലമുറ മറികടക്കുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അധികസമയമെടുത്ത് പൂര്‍ത്തിയാക്കുന്ന അഭിമുഖങ്ങള്‍, തൊഴിലുടമയുടെ ഭാഗത്തുനിന്നുള്ള മന്ദഗതിയിലുള്ള പ്രതികരണം, നിയമനപ്രക്രിയ വൈകുന്നത് എന്നിവയെല്ലാം ജോലിക്കായി കാത്തിരിക്കുന്നവരില്‍ നിരാശയുണ്ടാക്കുന്നു. അതിനെ തുടര്‍ന്ന് 'കരിയര്‍ ക്യാറ്റ്ഫിഷിംഗ്' എന്നറിയപ്പെടുന്ന ഒരു പ്രവണതയിലേക്ക് പുതുതലമുറ(Gen Z) നീങ്ങുകയാണെന്ന് സര്‍വെ വ്യക്തമാക്കുന്നു. ഒരു സ്ഥാപനം തൊഴില്‍ വാഗ്ദാനം നല്‍കിയശേഷം ജോലിക്ക് ചേരേണ്ട ആദ്യ ദിനം ജോലിക്ക് ഹാജരാകാത്തതാണ് 'കരിയര്‍ ക്യാറ്റ് ഫിഷിംഗ്' എന്ന് അറിയപ്പെടുന്നത്. ഉദ്യോഗാര്‍ഥികളുടെ അപ്രതീക്ഷിതമായ ഈ പെരുമാറ്റം മാനേജര്‍മാരെ കുറച്ചൊന്നുമല്ല വെള്ളം കുടിപ്പിക്കുന്നത്. കോഫി ബാഡ്ജിംഗ്, നിശബ്ദ അവധിക്കാലം (quiet vacationing) തുടങ്ങിയ തന്ത്രങ്ങള്‍ക്കൊപ്പം ജെന്‍ സികളില്‍ ഏകദേശം 34 ശതമാനം പേരും തങ്ങളുടെ കരിയറില്‍ കൂടുതല്‍ നിയന്ത്രണം ഏറ്റെടുക്കുന്നതിനും വ്യക്തിഗത കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി ഈ തന്ത്രം സ്വീകരിക്കുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു.
യുകെയിലെ 1000 തൊഴിലാളികളിലാണ് സിവി ജീനിയസ് എന്ന സ്ഥാപനം സര്‍വെ നടത്തിയത്. യുവ തലമുറ തങ്ങളുടെ ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ഇത്തരം ധീരമായ രീതികള്‍ തിരഞ്ഞെടുക്കുന്നതായി പഠനം വ്യക്തമാക്കുന്നു. അതേസമയം, മില്ലേനിയനുകളില്‍ (1981നും 1996നും ഇടയില്‍ ജനിച്ചവര്‍-Gen Y) 24 ശതമാനം പേരും ഇതേ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതായി കണ്ടെത്തി. ഇവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജെന്‍ എക്‌സില്‍ (1965 നും 1980നും ഇടയിൽ ജനിച്ചവർ) 15 ശതമാനം പേരും ബേബി ബൂമേഴ്‌സില്‍ (1946 നും 1964നും ഇടയിൽ ജനിച്ചവർ ) പത്ത് ശതമാനം പേരും ഇതേ രീതിയില്‍ പെരുമാറുന്നതായി കണ്ടെത്തി.
advertisement
ജെന്‍ സീ തലമുറയില്‍പ്പെട്ടവരിൽ 38 ശതമാനം പേര്‍ ഔദ്യോഗികമായി രാജി വയ്ക്കാതെ ജോലി ഉപേക്ഷിച്ചതായും കണ്ടെത്തി. മില്ലേനിയല്‍സില്‍ 26 ശതമാനം പേരും ജെന്‍ എക്‌സില്‍ 15 ശതമാനം പേരും ബേബി ബൂമേഴ്‌സില്‍ 10 ശതമാനം പേരും സമാനമായ രീതിയില്‍ പെരുമാറിയതായും സര്‍വെയില്‍ കണ്ടെത്തി.
ജെന്‍ സിയിലെ 41 ശതമാനം തൊഴിലാളികളും തൊഴിലുടമകളെ അറിയിക്കാതെ ഒരേ സമയം ഒന്നിലധികം റിമോട്ട്(വീട്ടിലിരുന്നുള്ള ജോലി) ജോലികള്‍ ചെയ്യുന്നതായും കണ്ടെത്തി. അവരില്‍ 44 ശതമാനം പേര്‍ കോഫി ബാഡ്ജിംഗ് എന്ന തന്ത്രം പ്രയോഗിച്ചിട്ടുണ്ടെന്നും സമ്മതിച്ചു. ആദ്യം ഓഫീസില്‍ പോയി കാണുകയും പിന്നീട് റിമോട്ട് ജോലിക്ക് പോകുകയും ചെയ്യുന്നതാണ് ഇത്. ഇതിന് പുറമെ 39 ശതമാനം ജെന്‍ സീ ജീവനക്കാരും മാനേജര്‍മാരോടോ സഹപ്രവര്‍ത്തകരോടോ പറയാതെ അവധിയെടുത്തതായും സമ്മതിക്കുന്നു. ഇത് ക്വയറ്റ് വെക്കേഷനിംഗ് (quiet vacationing)എന്ന് അറിയപ്പെടുന്നു.
advertisement
ജെന്‍ സീകളെ സംബന്ധിച്ചിടത്തോളം സ്ഥിരമായതും മുഴുവന്‍ സമയവുമുള്ള ജോലി നേടുന്നത് കൂടുതല്‍ വെല്ലുവിളി നിറഞ്ഞതാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2025ല്‍ ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ കൂടുതല്‍ പേര്‍ ജോലിക്ക് അപേക്ഷിക്കാന്‍ സാധ്യതയുണ്ടെന്ന് ഹാന്‍ഡ്‌ഷേക്കിന്റെ പഠനത്തില്‍ പറയുന്നു. എങ്കിലും തൊഴില്‍ വിപണി കഠിനമായി തുടരുമെന്നാണ് കരുതുന്നത്. ഈ കടുത്ത മത്സരം നിമിത്തം ജെന്‍ സികളെ ആദ്യം ലഭിക്കുന്ന ജോലി ഓഫര്‍ വേഗത്തില്‍ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നു. എന്നാല്‍, പിന്നീട് അത് തങ്ങള്‍ക്ക് ഇണങ്ങുന്നതെന്ന് മനസ്സിലാക്കുകയും ആദ്യ ദിവസം തന്നെ ജോലിക്ക് ഹാജരാകാതിരിക്കുകയും ചെയ്യുന്നു. കരിയര്‍ ക്യാറ്റ്ഫിഷിംഗ് ഒരു ദ്രുത പരിഹാരമാര്‍ഗമാണെങ്കിലും ഭാവിയില്‍ പ്രത്യാഘാതം ഉണ്ടാക്കിയേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 13, 2025 1:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ജോലി കിട്ടിയാൽ ആദ്യം ലീവെടുക്കണം! ആദ്യദിവസം ഓഫീസില്‍ പോകില്ല; ട്രെന്‍ഡായി 'കരിയര്‍ ക്യാറ്റ്ഫിഷിംഗ്'