ഐഎഎസ് പരിശീലനം സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ; ബൈജൂസിന് 10 ലക്ഷം രൂപ പിഴ
- Published by:Sarika KP
- news18-malayalam
Last Updated:
ഐഎഎസ് കോച്ചിങ്ങ് സെന്ററുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നൽകുന്നത് അവസാനിപ്പിക്കാനും ബൈജൂസിന് സിസിപിഎ നിർദേശം നൽകിയിട്ടുണ്ട്.
ഐഎഎസ് (ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ്) പരിശീലനം സംബന്ധിച്ച് തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിന് എഡ്‌ടെക് പ്ലാറ്റ്‌ഫോമായ ബൈജൂസിന് സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) 10 ലക്ഷം രൂപ പിഴ ചുമത്തി. കഴിഞ്ഞ വർഷം ഈ വിഷയത്തിൽ സിസിപിഎ സ്വമേധയാ അന്വേഷണം ഏറ്റെടുത്തിരുന്നു. അതേ വർഷം ഓഗസ്റ്റിൽ ബൈജുവിന് സിസിപിഎ കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.
ബൈജൂസിന്റെ കീഴിലുള്ള തിങ്ക് & ലേൺ പ്രൈവറ്റ് ലിമിറ്റഡാണ് പിഴ അടക്കേണ്ടത് എന്നാണ് സിസിപിഎ നവംബർ 23 ന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. 2013ൽ ബൈജൂസിന്റെ ഐഎഎസ് പരിശീലന കേന്ദ്രത്തിൽ 62 വിദ്യാർത്ഥികളാണ് ഉണ്ടായിരുന്നത്. 2020-ൽ അത് വൻതോതിൽ വർധിച്ച് 295 ആയി. ഈ വർദ്ധനവിനെ ന്യായീകരിക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ കമ്പനി പരാജയപ്പെട്ടെന്നും സിസിപിഎ പറയുന്നു.
പിഴയായി 10 ലക്ഷം രൂപയും ഓർഡർ ലഭിച്ച് 15 ദിവസത്തിനകം റിപ്പോർട്ടും സമർപ്പിക്കാനാണ് കമ്പനിക്ക് സിസിപിഎ നൽകിയിരിക്കുന്ന നിർദേശം. ഐഎഎസ് കോച്ചിങ്ങ് സെന്ററുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നൽകുന്നത് അവസാനിപ്പിക്കാനും ബൈജൂസിന് സിസിപിഎ നിർദേശം നൽകിയിട്ടുണ്ട്.
advertisement
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ രാജ്യത്തെ ചില ഐഎഎസ് പരിശീല സ്ഥാപനങ്ങൾക്കെതിരെ സിസിപിഎ കഴിഞ്ഞ മാസവും നടപടി എടുത്തിരുന്നു. പരീക്ഷയിൽ ഉയർന്ന റാങ്ക് നേടുന്നവർ തങ്ങളുടെ പൂർവ വിദ്യാർത്ഥികളാണെന്ന തരത്തിൽ ഇവർ പരസ്യം ചെയ്തിരുന്നു. സംഭവത്തിൽ നാല് കോച്ചിങ് സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ വീതമാണ് സിസിപിഎ പിഴ ചുമത്തിയത്. വിജയിച്ച ചിലർ തങ്ങളുടെ സ്ഥാപനങ്ങളിലാണ് പരിശീലനം നേടിയതെന്ന രീതിയിലാണ് പല കോച്ചിങ്ങ് സ്ഥാപനങ്ങളും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പരസ്യം നൽകിയത്. ഈ വിഷയത്തിൽ ബൈജൂസ് ഉൾപ്പെടെയുള്ള ചില സ്ഥാപനങ്ങൾക്കെതിരെ സിസിപിഎ വിശദമായ അന്വേഷണവും നടത്തി.
advertisement
എന്നാൽ, സിസിപിഎയുടെ വാദങ്ങളോട് ബൈജൂസ് വിയോജിപ്പ് പ്രകടിപ്പിച്ചു. "ഈ വിഷയത്തിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എഡ്-ടെക് സ്ഥാപനങ്ങൾക്കും സിസിപിഎ പിഴ ചുമത്തിയതായാണ് ഞങ്ങൾ മനസിലാക്കുന്നത്. എന്നാൽ ഈ ഉത്തരവിനോടും അവരുടെ കണ്ടെത്തലുകളോടും ഞങ്ങൾ ബഹുമാനപൂർവം വിയോജിക്കുന്നു. ഞങ്ങളുടെ പരസ്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതല്ല. അതിനാൽ ഈ വിഷയത്തിൽ അപ്പീൽ പോകാനാണ് തീരുമാനം. അപ്പീൽ അതോറിറ്റിക്ക് മുമ്പാകെ പ്രസക്തമായ തെളിവുകൾ ഞങ്ങൾ സമർപ്പിക്കും. അതോടെ ഞങ്ങളുടെ വാദങ്ങൾ ശരിയാണെന്ന് സമർത്ഥിക്കാനുമാകും", ബൈജൂസ് വക്താവ് പറഞ്ഞു.
advertisement
അഭിമുഖങ്ങൾക്കുള്ള പരിശീലനവും ഐഎഎസിനുള്ള പേഴ്സണാലിറ്റി ടെസ്റ്റും ഉൾപ്പെടെ ചില സൗജന്യ കോഴ്‌സുകൾ തങ്ങളുടെ സ്ഥാപനം വാഗ്ദാനം ചെയ്യുന്നുണ്ടെന്നും ബൈജൂസ് വക്താക്കൾ പറഞ്ഞു. ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനു (National Consumer Disputes Redressal Commission (NCDRC)) മുമ്പാകെയാണ് ഈ വിഷയത്തിൽ അപ്പീൽ സമർപ്പിക്കേണ്ടത്.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
December 01, 2023 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
ഐഎഎസ് പരിശീലനം സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ; ബൈജൂസിന് 10 ലക്ഷം രൂപ പിഴ