'രാവിലെ 6.20ന് ഓഫീസില്‍ എത്തി രാത്രി 8.30നാണ് മടങ്ങിയിരുന്നത്'; 70 മണിക്കൂര്‍ ജോലിയിൽ നാരായണ മൂര്‍ത്തിയുടെ വിശദീകരണം
- Published by:Vishnupriya S
- news18-malayalam
Last Updated:
ഒരു ദിവസം 14 മണിക്കൂറോളമാണ് നാരായണ മൂര്‍ത്തി ഓഫീസില്‍ ജോലിക്കായി ചെലവഴിച്ചിരുന്നത്
ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ ഇന്ത്യയിലെ യുവാക്കള്‍ തയ്യാറാകണമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി നേരത്തെ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇന്‍ഫോസിസില്‍ സജീവമായിരുന്ന കാലത്ത് രാവിലെ 6.20-ന് താന്‍ ഓഫീസില്‍ എത്തുമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. രാവിലെ നേരത്തെ എത്തുന്ന താന്‍ രാത്രി 8.30-ന് ആയിരുന്നു മടങ്ങിയിരുന്നതെന്നും ഇക്കണോമിക്‌സ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഇപ്രകാരം ഒരു ദിവസം 14 മണിക്കൂറോളമാണ് നാരായണ മൂര്‍ത്തി ഓഫീസില്‍ ജോലിക്കായി ചെലവഴിച്ചിരുന്നത്. ''എന്റെ നാല്‍പതിലധികം വര്‍ഷത്തെ പ്രൊഫഷണല്‍ ജീവിതത്തില്‍ ഒരാഴ്ചയില്‍ 70 മണിക്കൂറോളം ഞാന്‍ ജോലി ചെയ്തിരുന്നു. ആഴ്ചയില്‍ ആറുദിവസം ജോലി ചെയ്തിരുന്ന കാലത്ത് 1994 വരെ ഞാന്‍ ആഴ്ചയില്‍ കുറഞ്ഞത് 85 മുതല്‍ 90 മണിക്കൂര്‍ വരെ ജോലി ചെയ്തിരുന്നു. അത് ഒരിക്കലും പാഴായിട്ടില്ല,'' അദ്ദേഹം പറഞ്ഞു.
advertisement
തന്റെ കുട്ടിക്കാലത്തുതന്നെ കഠിനാധ്വാനത്തെക്കുറിച്ച് പഠിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ദാരിദ്ര്യത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ഒരേയൊരു മാര്‍ഗം കഠിനാധ്വാനം ചെയ്യുകയാണെന്ന് ചെറുപ്പത്തില്‍ തന്നെ എന്റെ മാതാപിതാക്കള്‍ എന്നെ പഠിപ്പിച്ചു തന്നിരുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1946-ല്‍ മൈസൂരുവിലെ ഒരു ഇടത്തരം കുടുംബത്തിലായിരുന്നു നാരായണമൂര്‍ത്തിയുടെ ജനനം. എട്ടുമക്കളില്‍ അഞ്ചാമനായിരുന്നു. മൈസൂരുവിലെ ഒരു സ്‌കൂളില്‍ അധ്യാപകനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്നാണ് മൂര്‍ത്തി ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടിയത്. തുടര്‍ന്ന് കാണ്‍പുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം സ്വന്തമാക്കി.
advertisement
ഇടത്തരം വരുമാനമുള്ള രാജ്യമായി മാറുന്നതിന് ഇന്ത്യ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് അഭിമുഖത്തില്‍ മൂര്‍ത്തി ഊന്നിപ്പറഞ്ഞു. 2300 ഡോളര്‍ പ്രതിശീര്‍ഷ വരുമാനമുള്ള ഇന്ത്യ ഒരു ദരിദ്ര രാജ്യമാണെന്ന് നാം ഓര്‍ക്കണം. ഇടത്തരം വരുമാനമുള്ള രാജ്യമാകാന്‍ വാര്‍ഷിക വളര്‍ച്ചാ നിരക്ക് (പ്രതിശീര്‍ഷ വരുമാനം 8000-10000 ഡോളര്‍) എട്ട് ശതമാനമാണെങ്കിലും അതിന് 16 വര്‍ഷം മുതല്‍ 18 വര്‍ഷം വരെ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന് യുവാക്കൾ സംഭാവന നല്‍കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യങ്ങളും കഠിനാധ്വാനത്തിലൂടെയാണ് സമ്പന്നമായതെന്നും അദ്ദേഹം പറഞ്ഞു.
advertisement
യൂട്യൂബില്‍ റിലീസ് ചെയ്ത 3one4 ക്യാപിറ്റലിന്റെ പോഡ്കാസ്റ്റായ 'ദി റെക്കോര്‍ഡ്' എന്ന പരിപാടിയിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മുന്‍ ഇന്‍ഫോസിസ് സിഎഫ്ഒ മോഹന്‍ദാസ് പൈയുമായാണ് അദ്ദേഹം സംഭാഷണത്തിലേര്‍പ്പെട്ടത്. സാങ്കേതിക വിദ്യ, ഇന്‍ഫോസിസ്, രാജ്യപുനര്‍നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളെപ്പറ്റിയും പോഡ്കാസ്റ്റില്‍ ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. പതിറ്റാണ്ടുകളായി വന്‍ പുരോഗതി കൈവരിച്ച സമ്പദ് വ്യവസ്ഥകളോട് മത്സരിക്കുമ്പോള്‍ ഇന്ത്യയെ മുന്‍നിരയില്‍ എത്തിക്കുന്നതിന് യുവാക്കള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
December 11, 2023 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
'രാവിലെ 6.20ന് ഓഫീസില്‍ എത്തി രാത്രി 8.30നാണ് മടങ്ങിയിരുന്നത്'; 70 മണിക്കൂര്‍ ജോലിയിൽ നാരായണ മൂര്‍ത്തിയുടെ വിശദീകരണം