NEET | നീറ്റ് വിവാദം കത്തിച്ചത് കോച്ചിംഗ് സെന്ററുകളോ? സിലബസ് ചുരുക്കലും എളുപ്പമുള്ള പരീക്ഷയും ലാഭം കുറച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
ലളിതമായ ചോദ്യപേപ്പറും സിലബസും കാരണം യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടത് രാജ്യത്തെ കോച്ചിംഗ് സെന്ററുകളാണ്
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കോച്ചിംഗ് സെന്ററുകളെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. പരീക്ഷാ സിലബസ് ചുരുക്കിയതും എളുപ്പമുള്ള ചോദ്യപേപ്പറും കോച്ചിംഗ് സെന്ററുകളുടെ ലാഭത്തില്‍ ഇടിവുണ്ടാക്കിയെന്ന് വൃത്തങ്ങള്‍ പറഞ്ഞു. കൂടാതെ പരീക്ഷയില്‍ മോശം പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന കോച്ചിംഗ് സെന്ററുകളാണ് ഇപ്പോള്‍ പ്രതിഷേധത്തിന് കുടപിടിക്കുന്നതെന്നും വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പരീക്ഷയില്‍ 1563 വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കുമെന്നും അവര്‍ക്ക് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി സംഘടിപ്പിക്കുന്ന പുനഃപരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കൗണ്‍സലിംഗ് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല.
പരീക്ഷയ്‌ക്കെതിരെ ചില കോച്ചിംഗ് സെന്ററുകള്‍ രംഗത്തുവരുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചോദ്യ പേപ്പര്‍ ചോര്‍ന്നതിന് യാതൊരു തെളിവുമില്ലെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഇത്തവണത്തെ നീറ്റ് പരീക്ഷയുടെ സിലബസ് 15 ശതമാനത്തോളം ചുരുക്കിയിരുന്നു. കൂടാതെ അപേക്ഷകരുടെ എണ്ണവും ഇത്തവണ വര്‍ധിച്ചിട്ടുണ്ട്. താരതമ്യേന എളുപ്പമുള്ള ചോദ്യപേപ്പര്‍ ആയിരുന്നു ഇത്തവണ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലെത്തിയത്.
advertisement
ലളിതമായ ചോദ്യപേപ്പറും സിലബസും കാരണം യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടത് രാജ്യത്തെ കോച്ചിംഗ് സെന്ററുകളാണ്. സിലബസ് ചുരുക്കിയതോടെ പല വിദ്യാര്‍ത്ഥികളും പരിശീലന കേന്ദ്രങ്ങളിലേക്ക് പോകുന്നത് കുറച്ചു. ഇത് കോച്ചിംഗ് സെന്ററുകള്‍ക്ക് വലിയ വെല്ലുവിളി തീര്‍ത്തു. ഈ വര്‍ഷത്തെ കട്ട് ഓഫും വളരെ ഉയര്‍ന്നതായിരുന്നു. പരീക്ഷ എഴുതി തീര്‍ക്കാന്‍ 20 മിനിറ്റ് അധികം സമയവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു.
സിലബസ് ചെറുതായതോടെ വിദ്യാര്‍ത്ഥികള്‍ക്ക് കൃത്യസമയത്ത് പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. റിവിഷനും അവര്‍ക്ക് ധാരാളം സമയം കിട്ടി. ഇതെല്ലാം പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ അവരെ സഹായിച്ചു. ബുദ്ധിമുട്ടേറിയ ചോദ്യപേപ്പറുകളാണ് കോച്ചിംഗ് സെന്ററുകള്‍ക്ക് ലാഭം നേടിക്കൊടുക്കുന്നത്. ഗ്രാമപ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരം കോച്ചിംഗ് സെന്ററുകളില്‍ പോകാനുള്ള സാമ്പത്തിക സ്ഥിതിയില്ല. ഈ അവസ്ഥയില്‍ അവര്‍ പരീക്ഷയില്‍ നിന്ന് പിന്നോട്ട് പോകാനും സാധ്യതയുണ്ട്.
advertisement
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് നടപ്പാക്കിയത്. കോച്ചിംഗ് സെന്ററുകളുടെ ഫീസ് ഘടന, രജിസ്‌ട്രേഷന്‍, അടിസ്ഥാന സൗകര്യങ്ങള്‍, എന്നിവ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെപ്പറ്റിയും നിയമത്തില്‍ പ്രതിപാദിച്ചിരുന്നു. ഇതെല്ലാം കോച്ചിംഗ് സെന്ററുകളെ പ്രകോപിപ്പിച്ചിരിക്കാം എന്നാണ് കരുതുന്നതെന്ന് വിവിധ സ്രോതസ്സുകൾ പറഞ്ഞു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 17, 2024 6:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
NEET | നീറ്റ് വിവാദം കത്തിച്ചത് കോച്ചിംഗ് സെന്ററുകളോ? സിലബസ് ചുരുക്കലും എളുപ്പമുള്ള പരീക്ഷയും ലാഭം കുറച്ചു