ക്യാംപസ് പ്ലേസ്മെന്റില്‍ റെക്കോര്‍ഡ് ശമ്പളം നേടുന്ന വിദ്യാര്‍ത്ഥിയായി എന്‍ഐടി വാറങ്കലിലെ ആദിത്യ സിംഗ്. നിലവില്‍ ക്യാംപസ് പ്ലേസ്മെന്റിലൂടെ ഏറ്റവും അധികം ശമ്പളം നേടുന്ന വിദ്യാര്‍ത്ഥികള്‍ ഉള്ള ക്യാംപസ് എന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈദരാബാദിന്റെ റെക്കോര്‍ഡാണ് എന്‍ഐടി വാറങ്കല്‍ തിരുത്തിക്കുറിച്ചത്.
എംടെക്ക് ഫൈനല്‍ ഇയര്‍ വിദ്യാര്‍ത്ഥിയാണ് ആദിത്യ. 88 ലക്ഷം രൂപ വാര്‍ഷിക ശമ്പളം നേടുന്ന വിദ്യാര്‍ത്ഥി എന്ന നേട്ടമാണ് ഇദ്ദേഹത്തിന് ലഭിച്ചത്. അതേസമയം ഇത്തവണ ഐഐടി ഹൈദരാബാദിലെ ക്യാംപസ് പ്ലേസ്മെന്റില്‍ എംടെക്ക് വിഭാഗത്തില്‍ ലഭിച്ച ഏറ്റവും കൂടിയ ശമ്പള പാക്കേജ് 63.8 ലക്ഷമായിരുന്നു.
കംപ്യൂട്ടര്‍ സയന്‍സിലാണ് ആദിത്യ സിംഗ് എംടെക്ക് ചെയ്യുന്നത്. നിരവധി തവണ പരാജയം അറിഞ്ഞതിന് ശേഷമാണ് ആദിത്യയെത്തേടി ഈ നേട്ടമെത്തിയത്.
ഇത്തവണത്തെ ക്യാംപസ് പ്ലേസ്മെന്റ് ആദിത്യയുടെ അവസാന അവസരമായിരുന്നു. മൂന്ന് റൗണ്ട് ആയിരുന്നു ഇന്റര്‍വ്യൂവിന് ഉണ്ടായിരുന്നത്. മൂന്ന് റൗണ്ടും വിജയിച്ച ഏക വിദ്യാര്‍ത്ഥിയും ആദിത്യയായിരുന്നു.
അതേസമയം ഇത്രയും ഉയര്‍ന്ന ശമ്പളം താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആദിത്യ പറയുന്നു. ഒരു 20-30 ലക്ഷം ശമ്പള പാക്കേജായിരുന്നു താന്‍ ലക്ഷ്യമിട്ടിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സ്കൂളിലും പഠനത്തില്‍ കേമനായിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും യുവാവ് മനസ്സ് തുറന്നു. പത്താക്ലാസ്സില്‍ വെറും 75 ശതമാനം മാര്‍ക്ക് മാത്രം നേടിയ വിദ്യാര്‍ത്ഥിയായിരുന്നു താനെന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ആ പരീക്ഷാഫലത്തിന് ശേഷം പഠനത്തെ ഗൗരവമായി ശ്രദ്ധിക്കാന്‍ തുടങ്ങിയെന്നും ആദിത്യ പറഞ്ഞു. അതിന്റെ ഫലമായി പന്ത്രണ്ടാം ക്ലാസ്സില്‍ 96 ശതമാനം മാര്‍ക്ക് വാങ്ങാൻ സാധിച്ചെന്നും ആദിത്യ പറഞ്ഞു.
പിന്നീട് എന്‍ഐടി പ്രവേശന പരീക്ഷയ്ക്കായി ഒരുവര്‍ഷത്തോളം കടുത്ത പരിശീലനത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്രയും വലിയൊരു അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും താന്‍ ഭാഗ്യവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തമായാണ് ആദിത്യ കോഡിംഗ് പഠിച്ചെടുത്തത്. കോഡിംഗിലെ സംശയങ്ങള്‍ ഐഐടി അലഹാബാദ് വിദ്യാര്‍ത്ഥിയായ തന്റെ സഹോദരനോടും ആദിത്യ ചോദിക്കുമായിരുന്നു. ലോക്ഡൗണ്‍ കാലം മുഴുവന്‍ കോഡിംഗ് പഠനത്തിനുവേണ്ടിയാണ് ആദിത്യ ഉപയോഗിച്ചത്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം), സംബാല്‍പൂരിലെ വിദ്യാര്‍ത്ഥിനിക്ക് പ്ലേസ്മെന്റിലൂടെ ഉയര്‍ന്ന ശമ്പളത്തില്‍ നിയമനം ലഭിച്ചതും അടുത്തിടെ വാർത്തയായിരുന്നു. ടെക് ഭീമനായ മൈക്രോസോഫ്റ്റാണ് ഐഐഎം വിദ്യാര്‍ത്ഥിനിയായ അവ്നിക്ക് പ്രതിവര്‍ഷം 64.61 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ജോലി നല്‍കിയത്. ജയ്പൂരില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിയാണ് അവ്നി മല്‍ഹോത്ര. മൈക്രോസോഫ്റ്റിന്റെ ആറ് റൗണ്ട് ഇന്റര്‍വ്യൂകള്‍ അവ്നി വിജകരമായി പൂര്‍ത്തിയാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് 64.61 ലക്ഷം രൂപ വാര്‍ഷിക ശമ്പളമുള്ള ജോലി അവ്നിക്ക് ലഭിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.