Covid | കോവിഡ് ഡാറ്റ നൽകുന്നതിൽ അലംഭാവം; കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്
Covid | കോവിഡ് ഡാറ്റ നൽകുന്നതിൽ അലംഭാവം; കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്
അവധി ദിവസങ്ങളിലെ കോവിഡ് ഡാറ്റ കേരളം കേന്ദ്രത്തിന് നൽകിയിരുന്നില്ല. എല്ലാം ചേർത്തുള്ള കണക്കാണ് തിങ്കാളാഴ്ച സമർപ്പിച്ചത്. അതുകൊണ്ടു തന്നെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം പെട്ടെന്ന് കുതിച്ചുയർന്നെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.
രാജ്യത്ത് വീണ്ടും കോവിഡ് (Covid) രോഗികളുടെ എണ്ണം വർധിക്കുന്നതിനിടെ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രസർക്കാർ. കോവിഡ് കണക്കുകള്‍ കേരളം പുതുക്കുന്നില്ലെന്ന് വ്യക്തമാക്കി കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി ലവ് അഗര്‍വാള്‍ (Lav Agarwal) കത്തയച്ചു. മഹാമാരിയുടെ തുടക്കത്തിൽ തന്നെ സംസ്ഥാനങ്ങളുടെ പക്കൽ നിന്നും കോവിഡ് ഡാറ്റ ശേഖരിക്കുന്നതിൽ കേന്ദ്രം ശ്രദ്ധ പുലർത്തിയിരുന്നു. ദിനം പ്രതി പൊസിറ്റീവ് ആകുന്നവരുടെ എണ്ണം, ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക്, നിലവിലുള്ള രോഗികളുടെ എണ്ണം തുടങ്ങിയ കണക്കുകളാണ് കോവിഡ് ഡാറ്റയിൽ ഉൾപ്പെടുന്നത്.
അവധി ദിവസങ്ങളിലെ കോവിഡ് ഡാറ്റ കേരളം കേന്ദ്രത്തിന് നൽകിയിരുന്നില്ല. എല്ലാം ചേർത്തുള്ള കണക്കാണ് തിങ്കാളാഴ്ച സമർപ്പിച്ചത്. അതുകൊണ്ടു തന്നെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം പെട്ടെന്ന് കുതിച്ചുയർന്നെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. ഒറ്റ ദിവസം കൊണ്ട് രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണത്തിൽ 90 ശതമാനം വർധനവാണ് ഉണ്ടായത്. എല്ലാദിവസവും കോവിഡ് കണക്കുകള്‍ പുതുക്കണമെന്ന ആവശ്യകതയാണ് കേന്ദ്രസര്‍ക്കാര്‍ കേരള സര്‍ക്കാരിനെ കത്തിലൂടെ അറിയിച്ചിരിക്കുന്നത്.
''കോവിഡ് സംബന്ധിച്ച് ഉയർന്നുവരുന്ന വെല്ലുവിളികൾ കണ്ടെത്തുന്നതിനും അതിനെതിരെയുള്ള തയ്യാറെടുപ്പിനും ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതിനും സംസ്ഥാന-ജില്ലാ തലങ്ങളിൽ തുടർച്ചയായ നിരീക്ഷണം ആവശ്യമാണ്. ഈ നിരീക്ഷണം തുടരുകയും കോവിഡിന്റെ കുതിച്ചുചാട്ടം തടയാൻ മുൻകരുതൽ നടപടി സ്വീകരിക്കുകയും വേണം'', ലവ് അഗര്‍വാള്‍ കേരളത്തിനയച്ച കത്തിൽ പറയുന്നു.
അഞ്ച് ദിവസത്തെ കണക്ക് ഒന്നിച്ച് അപ്ഡേറ്റ് ചെയ്തതു കൊണ്ടു തന്നെ തിങ്കളാഴ്ചത്തെ കോവിഡ് കണക്കുകൾ പുറത്തു വിട്ടപ്പോൾ രാജ്യത്തെ 43 ശതമാനം കേസുകളും 99.5 ശതമാനം കോവിഡ് മരണങ്ങളും കേരളത്തിൽ നിന്നായിരുന്നു. അതിനു മുൻപ് ഏപ്രിൽ 30 ന് അപ്ഡേറ്റ് ചെയ്ത കണക്കനുസരിച്ച് രാജ്യത്തെ ആകെ കേസുകളിൽ 30 ശതമാനം ആണ് കേരളത്തിൽ നിന്നുണ്ടായിരുന്നത്.
''ആരോഗ്യ രംഗത്ത് മുൻപന്തിയിലുള്ള കേരളം പോലൊരു സംസ്ഥാനത്തിന്റെ ഭാഗത്തു നിന്ന് ഇങ്ങനൊരു തെറ്റ് പ്രതീക്ഷിക്കുന്നില്ല. നമ്മൾ മറ്റുള്ളവർക്ക് മാതൃകയാകേണ്ടവരാണ്. ഇതുവരെ മറ്റൊരു സംസ്ഥാനവും കോവിഡ് ഡാറ്റ നൽകുന്നതിൽ അലംഭാവം കാണിച്ചിട്ടില്ല'', ഹെൽത്ത് ഇക്കണോമിസ്റ്റ് ആയ റിജോ എം ജോൺ പറഞ്ഞതായി ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
ഏപ്രില്‍ 13നു ശേഷം അഞ്ച് ദിവസങ്ങൾ കഴിഞ്ഞാണ് കേരളം കോവിഡ് കണക്കുകൾ അപ്ഡേറ്റ് ചെയ്തത്. റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകൾ കുറവാണെന്ന് ചൂണ്ടിക്കാട്ടി പൊതുജനങ്ങൾക്കും കണക്ക് ലഭ്യമാക്കിയിരുന്നില്ല. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള കോവിഡ് ഡാഷ്‌ബോർഡ് ഏപ്രിൽ 5 മുതൽ തന്നെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നത് നിർത്തിയിരുന്നു.
അതേസമയം, ഒരിടവേളക്കു ശേഷം രാജ്യത്തെ കോവിഡ് കേസുകളിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗബാധ രൂക്ഷം.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.