കോവിഡ് ബാധിതരായ കുട്ടികൾ സാധാരണയുള്ള കോവിഡ് ലക്ഷണങ്ങൾ കാണിച്ചേക്കില്ലെന്ന് പഠനം. അമേരിക്കയിലെ അലബാമ സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങൾ കോവിഡ് ബാധിച്ച കുട്ടികളിൽ കുറവായിരിക്കുമെന്നും അതിനാൽ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നും പഠനത്തിൽ പറയുന്നു.
12,000ത്തോളം കോവിഡ് ബാധിതരായ കുട്ടികളിലാണ് പഠനം നടത്തിയത്. കോവിഡ് രോഗികളിൽ സാധാരണയായി കണ്ടു വരുന്ന ശ്വാസതടസ്സം, വയറുവേദന, വയറിളക്കം, ഛർദ്ദി, പനി, ക്ഷീണം, പേശിവേദന, രുചിയും മണവും തിരിച്ചറിയാൻ സാധിക്കാതിരിക്കൽ എന്നിങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം മിക്ക കുട്ടികളിലും ഉണ്ടായിരുന്നില്ലെന്നാണ് പഠനത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
'മുതിർന്ന ആളുകളുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളിൽ കോവിഡ് രോഗലക്ഷണങ്ങൾ വളരെ കുറവാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തക്ക ലക്ഷണങ്ങൾ പലരിലും ഉണ്ടാകാറില്ല. എന്നാൽ 5 മുതൽ 6 ശതമാനം വരെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരാറുണ്ട്. ഇതിൽ തന്നെ 18 ശതമാനം പേരെ ആത്യാഹിത വിഭാഗത്തിലും 4 ശതമാനം പേരെ വെന്റിലേറ്ററിലേക്കും മാറ്റേണ്ടി വരുന്നുണ്ടെന്നും' - പഠനത്തിന്റെ ഭാഗമായ ഹൃദ്രോഗ വിഭാഗ വിദഗ്ധൻ വിഭു പാർച്ച പറഞ്ഞു.
കറുത്ത വർഗക്കാരിലും പരിഗണനകൾ ലഭിക്കാത്ത ന്യൂനപക്ഷ വിഭാഗങ്ങളിലും ഉൾപ്പെട്ട കുട്ടികളിൽ കോവിഡ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരിൽ വെന്റിലേറ്ററുകളുടെയും മറ്റും സഹായം ആവശ്യമായി വരുന്നവരുടെ കാര്യത്തിൽ വർഗ - വർണ വ്യത്യാസങ്ങൾ ഇല്ലെന്നും ഗവേഷണം ചൂണ്ടിക്കാട്ടുന്നു. വാക്സിനേഷന്റെ മുൻഗണന ക്രമത്തിൽ കറുത്ത വർഗക്കാർക്ക് ഉൾപ്പടെയുള്ളവർക്ക് മുൻഗണന നൽകേണ്ടതുണ്ട് എന്ന കാര്യം പഠനം മുന്നോട്ട് വെക്കുന്നതായി വിഭു പാർച്ച വിശദീകരിക്കുന്നു. നാച്ച്വറൽ സയന്റിഫിക് റിപ്പോർട്ട് എന്ന ജേണലിലാണ് കണ്ടെത്തൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ കോവിഡ് കേസുകൾ കുറവാണെന്ന് കഴിഞ്ഞവർഷം ഒക്ടോബറിൽ ലോക ആരോഗ്യ സംഘടനയുടെ രേഖകളിലും വ്യക്തമാക്കിയിരുന്നു. അന്നത്തെ കണക്കനുസരിച്ച് മൊത്തം കോവിഡ് കേസുകളിൽ 8 ശതമാനം മാത്രമാണ് കുട്ടികളും കൗമാരക്കാരായവരും ഉണ്ടായിരുന്നത്.
ഇന്ത്യയിലെ കോവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിൽ രോഗം ബാധിച്ച കുട്ടികളുടെ സ്ഥിതിയും പഠനത്തിലെ കണ്ടെത്തലിന് സമാനമാണ്. ചെറിയ പനി, കഫക്കെട്ട്, ജലദോഷം, വയറുവേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് ഉണ്ടായിരുന്നുത്. എന്നാൽ ചില കുട്ടികൾക്ക് ശരീരവേദന, തലവേദന, വയറിളക്കം എന്നിവയും ഉണ്ടായിരുന്നു. ഒരു വയസിന് താഴെയുള്ള കുട്ടികൾക്ക് പോലും രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചില കുട്ടികളിൽ പനിയോടൊപ്പം ഗുരുതരമായ അവസ്ഥക്ക് കാരണമാകുന്ന മൾട്ടി സിസ്റ്റം ഇൻഫ്ലമേറ്ററി സിൻഡ്രോമും ഉണ്ടായിട്ടുണ്ട്. കോവിഡ് ബാധിച്ച് രണ്ടു മുതൽ നാല് വരെ ആഴ്ച്ചകൾക്ക് ശേഷമാണ് ഇത് ഉണ്ടാകുന്നത്. കൊറോണ വൈറസ് പിടിപെടാതിരിക്കാൻ പൊതു ഇടങ്ങളിലേക്ക് കുട്ടികളെ കൊണ്ട് പോകരുത് എന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.