രാജ്യത്ത് കോവിഡിന്റെ (Covid19) മൂന്നാം തരംഗം അതിന്റെ അവസാനത്തോട് അടുക്കുമ്പോള്‍ രാജ്യത്തെ എല്ലാ പൗരന്‍ മാര്‍ക്കും ബൂസ്റ്റര്‍ ഡോസ് (booster) നല്‍കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ശാസ്ത്രജ്ഞര്‍ ചര്‍ച്ച ആരംഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങൾ ന്യൂസ് 18 നോട് പറയുന്നു.
കഴിഞ്ഞ ഏതാനും ആഴ്ചകളായി കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വകഭേദം രാജ്യത്ത് രൂക്ഷമായിരുന്നു.കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കുന്നതായാണ് വിവരം.
രാജ്യത്തെ എല്ലാ പ്രായക്കാര്‍ക്കും വേണ്ടിയുള്ള ബൂസ്റ്റര്‍ ഡോസ് നല്‍കുന്ന കാര്യത്തില്‍ വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം സര്‍ക്കാര്‍ കണക്കിലെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാകും
ആരോഗ്യ പ്രവര്‍ത്തകര്‍, മുന്നണി പോരാളികള്‍, 60 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്ക് മുന്‍കരുതല്‍ ഡോസ് നല്‍കാനുള്ള തീരുമാനം മൂന്നാം തരംഗം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ബൂസ്റ്റർ വാക്സിന്റെ ഫലപ്രാപ്തി നാല് മാസത്തിനു ശേഷം കുറയുമെന്ന് CDC പഠനം
ഫൈസര്‍, മോഡേണ തുടങ്ങിയ എംആര്‍എന്‍എ വാക്‌സിനുകളുടെ മൂന്നാം ഡോസുകളുടെ (third dose) ഫലപ്രാപ്തി നാലാം മാസത്തോടെ കുറയാന്‍ തുടങ്ങുമെന്ന് യുഎസ് സെന്റേഴ്സ് ഓഫ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (cdc) പഠന റിപ്പോർട്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അധിക ഡോസ് അല്ലെങ്കില്‍ നാലാമത്തെ ഡോസ് (fourth dose) ആവശ്യമായി വരുമെന്ന് ഈ പുതിയ കണ്ടെത്തല്‍ സൂചിപ്പിക്കുന്നുവെന്നും സിഡിസി പറയുന്നു. പല രാജ്യങ്ങളിലും പൂര്‍ണ്ണമായ വാക്‌സിനേഷന്‍ കൈവരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ചില രാജ്യങ്ങൾ മാത്രമാണ് ബൂസ്റ്ററുകള്‍ പുറത്തിറക്കിയിരിക്കുന്നത്. അതിനാല്‍ ഈ കണ്ടെത്തല്‍ പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.
കോവിഡ് -19 വാക്‌സിനുകളുടെ ബൂസ്റ്റര്‍ ഷോട്ടിന് ശേഷം അഥവാ മൂന്നാം ഡോസ് കഴിഞ്ഞ് സംരക്ഷണം നാലാം മാസത്തോടെ 87%ല്‍ നിന്ന് 66%ആയി കുറയുന്നുണ്ടെന്ന് സിഡിസി പഠനം വ്യക്തമാക്കുന്നു. എന്നാൽ ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ട സാഹചര്യം മൂന്നാം ഡോസിന് ശേഷമുള്ള ആദ്യ രണ്ട് മാസങ്ങളിലെ ഫലപ്രാപ്തി 91% ല്‍ നിന്ന് നാലാം മാസത്തില്‍ 78% ആയി കുറഞ്ഞുവെന്നും പഠനം എടുത്തു കാണിക്കുന്നു.
Also Read-Covid 19 | കോവിഡ് ബാധിതര്‍ക്ക് ഗന്ധം നഷ്ടപ്പെടുന്നതിന് പിന്നിലെ കാരണമെന്ത്? പഠനം പറയുന്നതിങ്ങനെ
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനും 2022 ജനുവരിക്കും ഇടയിലാണ് ഈ പഠനം നടത്തിയത്. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളുമായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ 241,204ലധികം പേര്‍ എത്തിയതിന്റെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയത്. ഇതില്‍ ഗുരുതരമായ കേസുകൾ റിപ്പോർട്ട് ചെയ്ത 93,408 രോഗികളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid Vaccination India