advertisement

COVID 19| നിയന്ത്രണങ്ങൾ കടുപ്പിക്കും; നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ മാളിൽ പ്രവേശനം ഇല്ല

Last Updated:

വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികൾ എന്നിവയ്ക്ക് മുൻകൂർ അനുമതി വാങ്ങണം.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കി സർക്കാർ. ജാഗ്രതയിൽ വിട്ടുവീഴ്ച്ച പാടില്ലെന്ന് മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിൽ തീരുമാനിച്ചു. പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടും.
കണ്ടയ്ന്റ്മെന്റ് സോണുകളിൽ ശക്തമായ നിയന്ത്രണം തുടരാനും തീരുമാനിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. മാളിലും മാർക്കറ്റുകളിലും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം.
സ്കൂൾ കുട്ടികൾക്ക് ബസ് സൗകര്യം കൃത്യമായി ഏർപ്പെടുത്തണം. നിയന്ത്രണങ്ങൾ നടപ്പാക്കാനുള്ള ചുമതല പൊലീസിനായിരിക്കും. ട്യൂഷൻ സെന്ററുകളിലും ജാഗ്രത വേണം. വിവാഹം, ഗൃഹപ്രവേശം, പൊതുപരിപാടികൾ എന്നിവയ്ക്ക് മുൻകൂർ അനുമതി വാങ്ങണം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ മാസ് പരിശോധന നടത്താനും തീരുമാനിച്ചു.
advertisement
ഏപ്രില്‍ 16, 17 തിയ്യതികളില്‍ രണ്ടരലക്ഷം പേര്‍ക്ക് കോവിഡ് പരിശോധന നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനിച്ചു. കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചത്.
വ്യാപകമായ പരിശോധന, കർശനമായ നിയന്തണം, ഊർജിതമായ വാക്സിനേഷൻ എന്നീ മൂന്നു തലങ്ങളിലൂടെ കോവിഡ് വ്യാപനം തടയാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
advertisement
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ സമൂഹ വ്യാപന സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. തിരുവനന്തപുരം കോർപ്പറേഷനിലെ 10 വാർഡുകൾ കണ്ടെയൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു.
വിപുലമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും ഒരുക്കി. ജില്ലകള്‍ തങ്ങള്‍ക്ക് നിശ്ചയിച്ച ടാര്‍ഗറ്റ് പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ സജീവമായി പങ്കെടുത്ത എല്ലാവരെയും ടെസ്റ്റ് ചെയ്യും. കോവിഡ് മുന്നണി പ്രവർത്തകർ, കോവിഡ് വ്യാപനം വളരെ വേഗം നടക്കുന്ന സ്ഥലങ്ങളില്‍ ജീവിക്കുന്നവര്‍, ധാരാളം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന പൊതുഗതാഗത മേഖല, ഹോസ്പിറ്റാലിറ്റി, ടൂറിസം മേഖല, ഷോപ്പുകള്‍, ഹോട്ടലുകള്‍, മാര്‍ക്കറ്റുകള്‍, സേവനകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഡെലിവറി എക്‌സിക്യൂട്ടീവുകള്‍ മുതലായ ഹൈറിസ്‌ക് ആളുകളെ കണ്ടെത്തി ടെസ്റ്റ് ചെയ്യും.
advertisement
ഉയര്‍ന്ന തോതില്‍ വ്യാപനം നടക്കുന്ന പ്രദശങ്ങളിലും മാര്‍ക്കറ്റുകളിലും മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിംഗ് യൂണിറ്റുകള്‍ ഉപയോഗപ്പെടുത്തും. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സഹകരിച്ച് ഏകോപിതമായി കാര്യങ്ങള്‍ നീക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അടുത്ത രണ്ടാഴ്ച ഫലപ്രദമായ നടപടികള്‍ ഇക്കാര്യത്തില്‍ ഉണ്ടാവണം. കണ്ടെയ്ന്മെന്റ് സോണുകള്‍ നിര്‍ണയിക്കുന്നത് കോവിഡ് പരിശോധനയ്ക്ക് തടസ്സമാവുന്ന രീതിയിലാവരുത്.
വലിയ തിരക്കുള്ള മാളുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. അവിടങ്ങളില്‍ ആളുകള്‍ കൂടുന്നത് നിയന്ത്രിക്കണം. വിവാഹം, ഗൃഹപ്രവേശം ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ നടത്തുന്നതിന് നേരത്തെ ഉണ്ടായിരുന്നതുപോലെ മൂന്‍കൂര്‍ അനുമതി വാങ്ങണം. ഇൻഡോർ പരിപാടികളിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം എഴുപത്തിയഞ്ചായും ഔട്ട്ഡോർ പരിപാടികളിൽ നൂറ്റമ്പതായും പരിമിതപ്പെടുത്തി. എല്ലായിടത്തും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
advertisement
പരീക്ഷാ കാലമായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ യാത്രാസൗകര്യം ഏര്‍പ്പെടുത്തണം. ട്യൂഷന്‍ സെന്ററുകള്‍ രോഗവ്യാപനത്തിനിടയാക്കരുത്. അക്കാര്യം അതത് സ്ഥലത്തെ ആരോഗ്യവകുപ്പും മറ്റും ഉറപ്പാക്കണം. ബോധവൽക്കരണത്തിന് ഉതകുന്ന സന്ദേശങ്ങൾ നൽകാൻ മാധ്യമങ്ങൾ സ്വമേധയാ തയ്യാറാവണം. ഉത്സവങ്ങളിലും മതപരമായ ചടങ്ങുകളിലും ആള്‍ക്കാര്‍ കൂടാതെ ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ മതനേതാക്കള്‍ സഹകരിക്കുന്നുണ്ട്.
ജില്ലാ ഭരണാധികാരികള്‍ അതത് പ്രദേശത്തെ മതനേതാക്കളുമായും വ്യാപാരി വ്യവസായികളെയും വിളിച്ച് സംസാരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ചീഫ് സെക്രട്ടറി വി.പി. ജോയ്, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ കലക്ടര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19| നിയന്ത്രണങ്ങൾ കടുപ്പിക്കും; നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ മാളിൽ പ്രവേശനം ഇല്ല
Next Article
advertisement
സിൽവർ ലൈനിന് പകരം RRTS; ആദ്യം  'ട്രാവൻകൂർ ലൈൻ'; ചെലവ് 1,92,780 കോടി
സിൽവർ ലൈനിന് പകരം RRTS; ആദ്യം 'ട്രാവൻകൂർ ലൈൻ'; ചെലവ് 1,92,780 കോടി
  • സിൽവർലൈൻ പദ്ധതിക്ക് പകരമായി 583 കിലോമീറ്റർ ദൈർഘ്യമുള്ള ആർആർടിഎസ് നടപ്പാക്കാൻ തീരുമാനം

  • 284 കിലോമീറ്റർ ദൈർഘ്യമുള്ള ട്രാവൻകൂർ ലൈൻ ആദ്യഘട്ടം 2027ൽ ആരംഭിച്ച് 2033ൽ പൂർത്തിയാക്കും

  • പദ്ധതിയുടെ മൊത്തം ചെലവ് 1,92,780 കോടി രൂപയും, ഫണ്ടിങ് ഡൽഹി-മീററ്റ് ആർആർടിഎസ് മാതൃകയിലും

View All
advertisement