തിരുവനന്തപുരം: തലസ്ഥാനത്ത്
കോവിഡ് വ്യാപനം രൂക്ഷം. ജില്ലയില്‍ ഇന്ന് 820 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 721 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 83 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 12 പേര്‍ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാള്‍ അന്യസംസ്ഥാനത്തു നിന്നുമെത്തിയതാണ്. മൂന്നു പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
പാപ്പനംകോട് സ്വദേശിനി ജയകുമാരി(63), കോട്ടപ്പുറം സ്വദേശി നിസാമ്മുദ്ദീന്‍(49), കല്ലാട്ടുമുക്ക് സ്വദേശി സൈനുലബ്ദിന്‍(67)എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 363 പേര്‍ സ്ത്രീകളും 457 പേര്‍ പുരുഷന്മാരുമാണ്. ഇവരില്‍ 15 വയസിനു താഴെയുള്ള 91 പേരും 60 വയസിനു മുകളിലുള്ള 138 പേരുമുണ്ട്.
സമ്പർക്ക രോഗ വ്യാപനം പിടിച്ച് നിർത്താനുള്ള ശ്രമങ്ങൾക്ക്
പ്രതിഷേധ സമരങ്ങൾ വെല്ലുവിളി ഉയർത്തുകയാണ്. അതിനാൽ കർശന നടപടി എടുക്കുമെന്ന്
മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
ഷാഫി പറമ്പിലിനും
കെ എസ് ശബരിനാഥനുമെതിരെ കേസെടുത്ത സംഭവം അടക്കം ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി യുടെ മുന്നറിയിപ്പ്. കെ.ടി. ജലീലിൻ്റെ ചോദ്യം ചെയ്യൽ സമരങ്ങളിലെ സംഘർഷത്തിൽ 385 കേസ് എടുത്തു. 1131 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
കോവിഡ് സാഹചര്യം കർശനമായി നിയന്ത്രിക്കാൻ തിരുവനന്തപുരത്തെ സമരങ്ങൾ കർശനമായി നിയന്ത്രിക്കും. തിരുവനന്തപുരത്ത്പുതുതായി 1,795 പേര്‍ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 25,430 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 3,901 പേര്‍ വിവിധ ആശുപത്രികളിലാണ്. വീടുകളില്‍ 20,888 പേരും വിവിധ സ്ഥാപനങ്ങളിലായി 641 പേരും നിരീക്ഷണത്തില്‍ കഴിയുന്നു. 641 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി.
ഇന്ന് 559 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇതുവരെ അയച്ച സാമ്പിളുകളില്‍ 744 എണ്ണത്തിന്റെ ഫലം ഇന്ന് ലഭിച്ചു. കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ 110 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 34 പേര്‍ മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു.
മാനസിക പിന്തുണ ആവശ്യമായ 4,489 പേരെ ടെലഫോണില്‍ ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ഇന്ന് 2,744 വാഹനങ്ങള്‍ പരിശോധിച്ചു. 5,299 പേരെ പരിശോധനയ്ക്കു വിധേയരാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.