Covid 19 | ഡല്‍ഹിയില്‍ ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി; 'ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു വരുന്നു:' അരവിന്ദ് കെജ്‌രിവാള്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഡല്‍ഹിയില്‍ 1,600 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടിയതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.5 ശതമാനമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ഡല്‍ഹിയില്‍ 1,600 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് കേസുകള്‍ കുറയുന്നത് തുടരുകയാണെങ്കില്‍ മേയ് 31 മുതല്‍ ഘട്ടം ഘട്ടമായി അണ്‍ലോക്കിങ് ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം വാക്‌സിന്‍ കുറവ് മൂലം 18-44 വയസ് വരെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ഡല്‍ഹിയില്‍ നിര്‍ത്തിവെച്ചെന്ന് നേരത്തെ കെജ്‌രിവാള്‍ അറിയിച്ചിരുന്നു. നിലവിലെ സ്ഥിതിയില്‍ നഗരവാസികള്‍ക്ക് മുഴുവന്‍ വാക്‌സിന്‍ നല്‍കാന്‍ 30 മാസമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ വാക്‌സിന്‍ ചോദിച്ചിരുന്നു. അത് ലഭിക്കുന്ന മുറയ്ക്ക് വാക്‌സിനേഷന്‍ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാം മാസവും 80 ലക്ഷം വാക്‌സിന്‍ ഡല്‍ഹിക്ക് വേണം. എന്നാല്‍ 16 ലക്ഷം വാക്‌സിനാണ് ലഭിക്കുന്നത്. ഇതുവരെ 50 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. മുതിര്‍ന്നവര്‍ക്കെല്ലാം വാക്‌സിനേഷന്‍ നടത്താന്‍ രണ്ടരക്കോടി വാക്‌സിന്‍ വേണം. ഇപ്പോഴത്തെ നിലയില്‍ എട്ടുലക്ഷം വാക്‌സിനേ നല്‍കൂവെങ്കില്‍ ഡല്‍ഹി നിവാസികള്‍ക്കെല്ലാം വാക്‌സിനേഷന്‍ നടത്താന്‍ 30 മാസമെടുക്കുമെന്ന് ഇഅരവിന്ദ് കെജ്‌രിവാള്‍ വ്യക്തമാക്കി.
advertisement
അതേസമയം രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരികയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ 15 ദിവസങ്ങളിലായി കേവിഡ് കേസുകള്‍ കുറഞ്ഞെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും സജീവ കേസുകളിലും കുറവുണ്ടായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം പറഞ്ഞു.
അതേസമയം മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ മരണസംഖ്യ കൂടുതലാണെന്ന് മന്ത്രാലയം പറഞ്ഞു. കോവിഡ് രണ്ടാം തരംഗം ഗ്രാമപ്രദേശങ്ങളെ ബാധിച്ചെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ പറഞ്ഞു. രാജ്യത്ത് ഏഴ് സംസ്ഥാനങ്ങളില്‍ മാത്രമാണ് പ്രതിദിനം പതിനായിരത്തില്‍ അധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
advertisement
5000-10000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആറു സംസ്ഥാനങ്ങളിലാണ്. തമിഴ്നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിന്‍ ബി മരുന്ന് രാജ്യത്ത് നേരത്തെ പരിമിതമായ അളവിലായിരുന്നു ലഭ്യമായിരുന്നത്. ഇതിന്റെ ഉത്പാദനവും വിതരണവും വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Location :
First Published :
May 23, 2021 1:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ഡല്‍ഹിയില്‍ ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി; 'ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞു വരുന്നു:' അരവിന്ദ് കെജ്‌രിവാള്‍


