മുംബൈ: ഗ്രാമങ്ങളില്‍ കോവിഡ് വ്യാപനം തടയുന്നതിനായി 'കോവിഡ് മുക്ത ഗ്രാമം' പദ്ധതി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. കോവിഡ് വ്യാപനം തടയുന്നതില്‍ ചില ഗ്രാമങ്ങള്‍ നടത്തിയ ശ്രമങ്ങളെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രശംസിക്കുകയും 'എന്റെ ഗ്രാമം കോവിഡ് മുക്തം' പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തത്.
ഈ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് കോവിഡ് മുക്ത ഗ്രാമം പദ്ധതി നടപ്പാക്കുന്നതെന്ന് ഗ്രാമവികസന മന്ത്രി ഹസന് മുഷ്റിഫ് പ്രസ്താവനയില്‍ പറഞ്ഞു. ഓരോ റവന്യൂ ഡിവിഷനിലും മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി പാരിതോഷികം നല്‍കുക.
Also Read-Covid 19 | സംസ്ഥാനത്ത് ഇന്ന് 213 മരണം; 19,661 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
ഒന്നാം സ്ഥാനത്തെത്തുന്ന പഞ്ചായത്തിന് 50 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 25 ലക്ഷം രൂപ, മൂന്നാം മൂന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 15 ലക്ഷം രൂപയുമാണ് നല്‍കുക. പദ്ധതിയുടെ ഭഗമായി മികച്ച പ്രവര്‍ത്തനം നടത്തുന്ന പഞ്ചായത്തുകള്‍ക്ക് പാരിതോഷികങ്ങള്‍ക്ക് പുറമേ അധിക തുക പ്രോത്സാഹനമായി നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പദ്ധതിക്കായി 5.4 കോടി രൂപയാണ് മാറ്റിവെച്ചിരിക്കുന്നത്. ഗ്രാമങ്ങളെ 22 മാനദണ്ഡങ്ങളുടെ വിഭജിക്കുമെന്നും അതിനായി ഒരു സമിതിയെ രൂപീകരിക്കുമെന്നും ഗ്രാമവികസന മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച മഹാരാഷ്ട്രയില്‍ 14,123 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം കോവിഡ് രണ്ടാം തരംഗം പിടിമുറുക്കിയിരിക്കുന്ന രാജ്യത്ത് ആശ്വാസമേകി പ്രതിദിന കേസുകള്‍ കുറയുന്നു. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മെയ് മാസത്തില്‍ ദിനംതോറും നാല് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു വരികയാണ്.
ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,788 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്‍പത്തിനാല് ദിവസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,83,07,832 ആയി. ഇതില്‍ 2,61,79,085 പേര് രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 17,93,645 സജീവ കേസുകളാണുള്ളത്.
Also Read-വാക്സിൻ സ്വീകരിച്ചവർക്കെല്ലാം സൗജന്യ സമ്മാനങ്ങൾ; കോവിഡ് ബോധവൽക്കരണവുമായി സാമൂഹ്യപ്രവർത്തകൻ
കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ടെങ്കിലും മരണസംഖ്യ ഉയര്‍ന്നു നില്‍ക്കുന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,207 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 3,35,102 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്.
അതേസമയം കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യത്ത് ഇതുവരെ കുറഞ്ഞത് 594 ഡോക്ടര്‍മാരെങ്കിലും മരിച്ചെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്(ഐഎംഎ). ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത് ഡല്‍ഹിയിലാണ്. 107 പേര് ഡല്‍ഹിയില്‍ മാത്രം മരിച്ചു.
ഡല്‍ഹിക്ക് പുറമേ, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ക്ക് കോവിഡിനെ തുടര്‍ന്ന് ജീവഹാനിയുണ്ടായത്. രണ്ടാം തരംഗത്തില്‍ മരിച്ച ഡോക്ടര്‍മാരുടെ എണ്ണത്തില്‍ 45 ശതമാനവും മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ഐഎംഎ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഡല്‍ഹി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ബിഹാറിലാണ്. 96 ഡോക്ടര്‍മാര്‍ രണ്ടാം തരംഗത്തില്‍ ബിഹാറില്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 67. കേരളത്തില്‍ അഞ്ച് ഡോക്ടര്‍മാരാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം മഹാമാരി പൊട്ടിപ്പുറപ്പെട്ടതുമുതല്‍ 1,300 ഓളം ഡോക്ടര്‍മാരാണ് ഡ്യൂട്ടിക്കിടയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Covid 19, Maharashtra