• HOME
  • »
  • NEWS
  • »
  • coronavirus-latest-news
  • »
  • Covid Vaccination |സംസ്ഥാനത്തെ ആകെ വാക്‌സിനേഷന്‍ 4 കോടി ഡോസ് കടന്നതായി മന്ത്രി വീണാ ജോര്‍ജ്

Covid Vaccination |സംസ്ഥാനത്തെ ആകെ വാക്‌സിനേഷന്‍ 4 കോടി ഡോസ് കടന്നതായി മന്ത്രി വീണാ ജോര്‍ജ്

രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്സിന്‍ നല്‍കിയ സംസ്ഥാനമാണ് കേരളം

ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രി

  • Share this:
    തിരുവനന്തപുരം:സംസ്ഥാനത്ത് ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ കോവിഡ് 19(covid 19)  വാക്സിനേഷന്‍ 4 കോടി കഴിഞ്ഞതായി (4,02,10,637). ആരോഗ്യമന്ത്രി വീണാ ജോര്‍ജ്(Minister Veena George) അറിയിച്ചു.

    വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95.26 ശതമാനം പേര്‍ക്ക് (2,54,44,066) ആദ്യ ഡോസ് വാക്സിനും 55.29 ശതമാനം പേര്‍ക്ക് (1,47,66,571) രണ്ടാം ഡോസ് വാക്സിനും നല്‍കി. ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്സിനേഷന്‍ 79.25 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന്‍ 37.31 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. കേരളം നടത്തിയ മികച്ച വാക്സിനേഷന്‍ യജ്ഞത്തിന്റെ ഫലം കൂടിയാണിതെന്ന് മന്ത്രി പറഞ്ഞു.

    രാജ്യത്ത് ആദ്യമായി കിടപ്പ് രോഗികള്‍ക്ക് വീട്ടില്‍ പോയി വാക്സിന്‍ നല്‍കിയ സംസ്ഥാനമാണ് കേരളം. 60 വയസിന് മുകളിലുള്ളവര്‍ക്കും കിടപ്പ് രോഗികള്‍ക്കും മുഴുവന്‍ ആദ്യ ഡോസ് വാക്സിന്‍ നല്‍കുന്നതിതിനായി പ്രത്യേക യജ്ഞങ്ങള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. വാക്സിനേഷനായി രജിസ്ട്രേഷന്‍ നടത്താനറിയാത്തവര്‍ക്ക് കൂടി വാക്സിന്‍ നല്‍കാനായി, വാക്സിന്‍ സമത്വത്തിനായി വേവ് ക്യാമ്പയിന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഇതുകൂടാതെ ഗര്‍ഭിണികളുടെ വാക്സിനേഷനായി മാതൃകവചം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഡ്രൈവ് ത്രൂ വാക്സിനേഷന്‍ എന്നിവയും നടപ്പിലാക്കി.

    പത്തനംതിട്ട, എറണാകുളം, വയനാട് എന്നീ ജില്ലകളില്‍ 100 ശതമാനത്തോളം പേരും ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. സ്ത്രീകളാണ് പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ വാക്സിനെടുത്തത്. സ്ത്രീകളില്‍ 2,08,57,954 ഡോസ് വാക്സിനും പുരുഷന്‍മാരില്‍ 1,93,42,772 ഡോസ് വാക്സിനുമാണെടുത്തത്. ആരോഗ്യ പ്രവര്‍ത്തരും കോവിഡ് മുന്നണി പോരാളികളും 100 ശതമാനം ആദ്യ ഡോസ് വാക്സിനും യഥാക്രമം 90, 92 ശതമാനം രണ്ടാം ഡോസ് വാക്സിനുമെടുത്തിട്ടുണ്ട്.

    കോവിഡ് ബാധിച്ചവര്‍ക്ക് 3 മാസം കഴിഞ്ഞ് മാത്രം വാക്സിനെടുത്താല്‍ മതി. അതിനാല്‍ തന്നെ വളരെ കുറച്ച് പേര്‍ മാത്രമാണ് ഇനി ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്. ഇനിയും വാക്സിനെടുക്കാനുള്ളവര്‍ ഉടന്‍ തന്നെ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്സിന്‍ സ്വീകരിക്കേണ്ടതാണെന്ന്് മന്ത്രി അഭ്യര്‍ത്ഥിച്ചു.

    രണ്ടാം ഡോസ് വാക്സിന്‍ എടുക്കാനുള്ളവര്‍ ഒട്ടും കാലതാമസം വരുത്തരുത്. കോവിഷീല്‍ഡ് വാക്സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചാല്‍ മാത്രമേ പൂര്‍ണമായ ഫലം ലഭിക്കുകയുള്ളു എന്നും മന്ത്രി പറഞ്ഞു.

    കേരളത്തില്‍ ഇന്ന് 6409 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 972, കൊല്ലം 789, എറണാകുളം 767, തൃശൂര്‍ 734, കോഴിക്കോട് 684, കോട്ടയം 521, കണ്ണൂര്‍ 481, പത്തനംതിട്ട 334, പാലക്കാട് 285, ഇടുക്കി 242, ആലപ്പുഴ 225, മലപ്പുറം 155, വയനാട് 118, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

    കഴിഞ്ഞ 24 മണിക്കൂറിനിടെ 68,692 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

    സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,732 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,21,995 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5737 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 412 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    നിലവില്‍ 71,020 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

    കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 47 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 337 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 34,362 ആയി.

    ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 23 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5988 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 366 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

    രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6319 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 908, കൊല്ലം 609, പത്തനംതിട്ട 385, ആലപ്പുഴ 281, കോട്ടയം 651, ഇടുക്കി 284, എറണാകുളം 1022, തൃശൂര്‍ 98, പാലക്കാട് 358, മലപ്പുറം 365, കോഴിക്കോട് 695, വയനാട് 252, കണ്ണൂര്‍ 304, കാസര്‍ഗോഡ് 107 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 71,020 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,21,312 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

    കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്
    · വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 95.26 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,54,44,066), 55.29 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (1,47,66,571) നല്‍കി.

    · ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (11,25,250)

    · ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 6409 പുതിയ രോഗികളില്‍ 5445 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1077 പേര്‍ ഒരു ഡോസ് വാക്സിനും 2471 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 1897 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

    · ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 6 വരെയുള്ള കാലയളവില്‍, ശരാശരി 74,976 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1.8 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 1.4 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 7806 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 14 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 25%, 12%, 42%, 10%, 6%, 20% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.
    Published by:Jayashankar Av
    First published: