മലപ്പുറം: കരിപ്പൂർ വിമാന അപകടസമയത്ത് രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത കൂടുതല്‍ പേരുടെ പരിശോധന ഫലങ്ങൾ പുറത്ത് വന്ന് തുടങ്ങി. ലഭ്യമായ 877 ൽ 53 പേർക്ക് മാത്രമാണ് കോവിഡ് പോസിറ്റീവ് ആയത്. 824 പേരുടെ നെഗറ്റീവ് ആയി. ആകെ 1017 ഫലങ്ങൾ ആണ് വരാൻ ഉള്ളത്. രോഗം സ്ഥിരീകരിച്ചവരിൽ അഗ്നിശമന സേന ഉദ്യോഗസ്ഥരും പോലീസുകാരും നാട്ടുകാരും എല്ലാം ഉണ്ട്.
ആശങ്ക ഉണ്ടാക്കും വിധം രക്ഷാപ്രവർത്തകർക്ക് രോഗവ്യാപനം ഉണ്ടാകാത്തത് മലപ്പുറം ജില്ലയെ സംബന്ധിച്ച് ആശ്വാസം നൽകുന്നത് ആണ്. ഓഗസ്റ്റ് 7 ന് രാത്രി 7.45 നാണ് ദുബൈയിൽ നിന്ന് ഉള്ള എയർഇന്ത്യ വിമാനം കരിപ്പൂരിൽ ലാൻഡിങ്ങിന് ഇടയിൽ അപകടത്തിൽ പെട്ടത്. 19 പേർക്ക് അപകടത്തെ തുടർന്ന് ജീവൻ നഷ്ടമായി. എയർപോർട്ടിലെ സുരക്ഷ ജീവനക്കാർക്ക് ഒപ്പം കൊണ്ടോട്ടിയിലെ ജനങ്ങൾ കൂടി രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടത് ആണ് നിർണായകം ആയത്. കോവിഡ് ഭീതി വക വെക്കാതെ ആണ് നാട്ടുകാർ പരിക്കേറ്റവരെ പുറത്തെടുത്തതും സ്വന്തം വാഹനങ്ങളിൽ ആശുപത്രികളിൽ എത്തിച്ചതും.
കൊണ്ടോട്ടിയിലെ നാട്ടുകാരുടെ ഈ ഇടപെടലാണ് വിമാന ദുരന്തത്തിന്റെ വ്യാപ്തിയും മരണനിരക്കും കുറച്ചത്. രക്ഷാപ്രവർത്തനത്തിൽ കോവിഡ് ഭീതി വകവെക്കാതെ നൂറുകണക്കിന് പ്രദേശ വാസികൾ ആണ് പങ്കെടുത്തത്. അവരുടെ പരിശോധന ഫലങ്ങൾ ആണ് ഇപ്പൊൾ വന്ന് കൊണ്ടിരിക്കുന്നത്. ബുധനാഴ്ച കോവി ഡ് സ്ഥിരീകരിച്ച 322 ൽ 302 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.
കോട്ടക്കൽ, കൊണ്ടോട്ടി നഗരസഭകളും പള്ളിക്കൽ, പുളിക്കൽ പഞ്ചായത്തുകളും പൂർണമായും കണ്ടയിൻമെന്റ് സോണിൽ ആണ്. ചാലിയാർ, ഒതുക്കുങ്ങൽ, മൂത്തേടം, പോത്തുകല്ല്, വഴിക്കടവ്, അരീക്കോട്, നിറമരുതൂർ പഞ്ചായത്തുകളിലെ പല വാർഡുകളിലും നിയന്ത്രണമുണ്ട്. ഇന്നലെ എടരിക്കോട്, എടപ്പാൾ, വണ്ടൂർ, തിരുവാലി, വളവന്നൂർ, അമരമ്പലം , മലപ്പുറം , കോട്ടക്കൽ, മഞ്ചേരി,കൊണ്ടോട്ടി,പരപ്പനങ്ങാടി, പെരുവള്ളൂർ മേഖലകളിൽ ആണ് കൂടുതൽ പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.