ഒമിക്രോൺ ഉപവകഭേദം ചൈനയിൽ ഉൾപ്പടെ അതിവേഗം പടർന്നുപിടിക്കുന്നതിനിടെ ഇന്ത്യയിലും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ആരോഗ്യവിദഗ്ധർ ഉൾപ്പടെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ ഒമിക്രോൺ ഉപവകഭേദത്തെക്കുറിച്ച് വാട്സാപ്പിൽ വ്യാപകമായി പ്രചരിക്കുന്ന മുന്നറിയിപ്പ് സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കുകയാണ് ആരോഗ്യമന്ത്രാലയം. വാട്സാപ്പിൽ പ്രചരിക്കുന്ന സന്ദേശം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഫേസ്ബുക്ക് വ്യക്തമാക്കി.
കൊറോണ വൈറസിന്റെ പുതിയ വകഭേദം വ്യത്യസ്‌തവും മാരകവും ശരിയായി കണ്ടുപിടിക്കാൻ എളുപ്പമല്ലാത്തതും ആയതിനാൽ എല്ലാവരും മാസ്‌ക് ധരിക്കാൻ നിർദ്ദേശിക്കുന്നതായി വാട്സാപ്പിൽ പ്രചരിച്ച സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. അതുകൂടാതെ പനിയും ചുമയും ഉണ്ടാകില്ലെന്നും തലവേദനയും സന്ധിവേദനയും കഴുത്തുവേദനയുമാണ് പ്രധാന ലക്ഷണങ്ങളെന്നും ഈ വാട്സാപ്പ് സന്ദേശത്തിൽ ഉണ്ടായിരുന്നു.
ചൈനയിൽ വീണ്ടും കോവിഡ് തരംഗത്തിന് കാരണമായെന്ന് സംശയിക്കുന്ന കൊറോണ വൈറസിന്‍റെ ഒമിക്രോൺ ബി.എഫ്-7 എന്ന വകഭേദം കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ സ്ഥിരീകരിച്ചത്. ഗുജറാത്തിൽ രണ്ട് കേസും ഒഡീഷയിൽ ഒരു കേസുമാണ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ നിന്നെത്തിയ ഗുജറാത്ത് സ്വദേശിയായ 61കാരിയാണ് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍. അതിവേഗവ്യാപനമാണ് വകഭേദത്തിന്റെ പ്രത്യേകതയെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു. പനി, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
Also Read- ചൈനയിലെ ഒമിക്രോൺ ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചു; വ്യാപനശേഷി കൂടിയ വകഭേദമെന്ന് വിദഗ്ദര്‍
പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തുന്നവരിൽ യാത്രക്കാരുടെ സംഘത്തിൽ നിന്ന് ചിലരെ പരിശോധിച്ച് ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിക്കുകയാണെങ്കിൽ ബാക്കിയുള്ളവരെ കൂടി പരിശോധിക്കുകയും നിരീക്ഷണത്തിലേക്ക് മാറ്റുകയും ചെയ്യുന്ന നടപടിയിലേക്ക് കേന്ദ്രം കടന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.