ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുട്ടികൾക്ക് സഹായവുമായി നരേന്ദ്ര മോദി സർക്കാർ. കോവിഡ് 19 മൂലം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട കുട്ടികൾക്ക് പി. എം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ പദ്ധതി പ്രകാരം പ്രായപൂര്‍ത്തി ആകുമ്പോൾ പ്രതിമാസ സ്റ്റൈപന്‍ഡ് നല്‍കും.അഞ്ചു വർഷത്തേക്കാണ് പ്രതിമാസ സ്റ്റൈപൻഡ്. ഇവര്‍ക്ക് 23 വയസാകുമ്പോള്‍ 10 ലക്ഷം രൂപയും നല്‍കും. പി.എം കെയര്‍ ഫണ്ടില്‍ നിന്നാണ് ഈ തുക നൽകുക.
കൂടാതെ കേന്ദ്ര സർക്കാരിന്‍റെ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും. പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തില്‍ പ്രവേശനം നല്‍കും. സ്വകാര്യ സ്‌കൂളില്‍ ആണ് പഠനം എങ്കില്‍ ചെലവ് സര്‍ക്കാര്‍ വഹിക്കും. 11നും 18നും ഇടയിലുള്ള കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നല്‍കും. ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ലോണ്‍ നേടാന്‍ സഹായിക്കും. സ്കോളര്‍ഷിപ്പ് അനുവദിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കോവിഡ് -19 മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാൻ സ്വീകരിക്കാവുന്ന നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനു ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിച്ചു. മഹാമാരി മൂലം അനാഥരായ കുട്ടികൾക്ക് പ്രധാനമന്ത്രി നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഈ നടപടികൾ പ്രഖ്യാപിക്കുമ്പോൾ കുട്ടികൾ രാജ്യത്തിന്റെ ഭാവിയെ പ്രതിനിധീകരിക്കുന്നുവെന്നും കുട്ടികളെ പിന്തുണയ്ക്കാനും സംരക്ഷിക്കാനും രാജ്യം സാധ്യമായതെല്ലാം ചെയ്യുമെന്നും അതിനാൽ അവർ ശക്തമായ പൗരന്മാരായി വളരുകയും ശോഭനമായ ഭാവിയുണ്ടാകുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം പ്രയാസകരമായ സമയങ്ങളിൽ നമ്മുടെ കുട്ടികളെ പരിപാലിക്കുന്നതും ശോഭനമായ ഭാവിക്കായി പ്രത്യാശ പകരുന്നതും ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ കടമയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കുട്ടിയുടെ പേരിൽ സ്ഥിര നിക്ഷേപം:ഓരോ കുട്ടിക്കും 18 വയസ്സ് തികയുമ്പോൾ 10 ലക്ഷം രൂപയുടെ ഒരു സഹായം സൃഷ്ടിക്കുന്നതിന് പ്രത്യേകമായി രൂപകൽപ്പന ചെയ്ത പദ്ധതിയിലൂടെ പി എം കെയേഴ്സിൽ ഫോർ ചിൽഡ്രനിൽനിന്ന് നൽകും.
18 വയസ് മുതൽ പ്രതിമാസ സാമ്പത്തിക സഹായം / സ്റ്റൈപ്പന്റ് നൽകും. അടുത്ത അഞ്ച് വർഷത്തേക്ക് ഉന്നതവിദ്യാഭ്യാസ കാലയളവിൽ അവരുടെ വ്യക്തിഗത ആവശ്യങ്ങൾ പരിപാലിക്കുന്നതിനും 23 വയസ്സ് തികയുമ്പോൾ, വ്യക്തിപരവും തൊഴിൽപരവുമായ ഉപയോഗത്തിനായി ഒരു വലിയ തുകയായി അവർക്ക് ആ തുക ലഭിക്കും.
സ്കൂൾ വിദ്യാഭ്യാസം: 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്
അടുത്തുള്ള കേന്ദ്ര വിദ്യാലയത്തിലോ ഒരു സ്വകാര്യ സ്കൂളിലോ പ്രവേശനം നൽകും. കുട്ടിയെ ഒരു സ്വകാര്യ സ്കൂളിൽ പ്രവേശിപ്പിച്ചാൽ, ആർടിഇ മാനദണ്ഡമനുസരിച്ച് ഫീസ് പിഎം കെയേഴ്സിൽ നിന്ന് നൽകും. യൂണിഫോം, പാഠപുസ്തകങ്ങൾ, നോട്ട്ബുക്കുകൾ എന്നിവയ്ക്കുള്ള ചെലവുകൾക്കും പണം നൽകും.
സ്കൂൾ വിദ്യാഭ്യാസം: 11-18 വയസ്സിനിടയിലുള്ള കുട്ടികൾക്കായി:
സൈനിക് സ്കൂൾ, നവോദയ വിദ്യാലയം തുടങ്ങിയ ഏതെങ്കിലും കേന്ദ്ര സർക്കാർ റെസിഡൻഷ്യൽ സ്കൂളിൽ കുട്ടിക്ക് പ്രവേശനം നൽകും.
കുട്ടികൾക്ക് കുടുംബാംഗങ്ങളുടെ സംരക്ഷണയിൽ തുടരണമെങ്കിൽ, അടുത്തുള്ള കേന്ദ്ര വിദ്യാലയത്തിലോ ഒരു സ്വകാര്യ സ്കൂളിലോ പ്രവേശനം നൽകും. കുട്ടിയെ ഒരു സ്വകാര്യ സ്കൂളിൽ പ്രവേശിപ്പിച്ചാൽ, ആർടിഇ മാനദണ്ഡമനുസരിച്ച് ഫീസ് പിഎം കെയേഴ്സിൽ നിന്ന് നൽകും. യൂണിഫോം, പാഠപുസ്തകങ്ങൾ, നോട്ട്ബുക്കുകൾ എന്നിവയ്ക്കുള്ള ചെലവുകൾക്കും പണം നൽകും.
ഉന്നത വിദ്യാഭ്യാസത്തിനുള്ള പിന്തുണ:നിലവിലുള്ള വിദ്യാഭ്യാസ വായ്പ മാനദണ്ഡങ്ങൾക്കനുസൃതമായി ഇന്ത്യയിലെ പ്രൊഫഷണൽ കോഴ്സുകൾ / ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്കായി വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിന് കുട്ടിയെ സഹായിക്കും. ഈ വായ്പയുടെ പലിശ പിഎം കെയേഴ്സ് നൽകും.
പകരമായി, സർക്കാർ മാനദണ്ഡങ്ങൾക്കനുസരിച്ച് ബിരുദ / വൊക്കേഷണൽ കോഴ്സുകളുടെ ട്യൂഷൻ ഫീസ് / കോഴ്‌സ് ഫീസുകൾക്ക് തുല്യമായ സ്‌കോളർഷിപ്പ് അത്തരം കുട്ടികൾക്ക് കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാർ പദ്ധതികൾ പ്രകാരം നൽകും. നിലവിലുള്ള സ്കോളർഷിപ്പ് സ്കീമുകൾക്ക് കീഴിൽ യോഗ്യതയില്ലാത്ത കുട്ടികൾക്കായി, PM CARES തുല്യമായ സ്കോളർഷിപ്പ് നൽകും.
ആരോഗ്യ ഇൻഷുറൻസ്എല്ലാ കുട്ടികളെയും ആയുഷ്മാൻ ഭാരത് സ്കീം (പിഎം-ജയ്) പ്രകാരം ഒരു ഗുണഭോക്താവായി എൻറോൾ ചെയ്യും.
18 വയസ്സ് വരെ ഈ കുട്ടികൾക്കുള്ള പ്രീമിയം തുക PM CARES നൽകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.