Covid 19| ഇന്ത്യയിൽ നാല് കോടിയോളം പേർക്ക് ദീർഘകാല കോവിഡ്; രോഗലക്ഷണങ്ങൾ ഒരു വർഷത്തോളം തുടർന്നുവെന്ന് പഠനം
- Published by:Naseeba TC
- news18-malayalam
Last Updated:
ക്ഷീണം, ശ്വാസതടസ്സം, ഏകാഗ്രത നഷ്ടപ്പെടൽ, സന്ധി വേദന എന്നിവയാണ് ദീർഘകാലം ബുദ്ധിമുട്ടിച്ച ലക്ഷണങ്ങൾ.
ഏകദേശം നാല് കോടിയോളം ഇന്ത്യക്കാർക്ക് കോവിഡിന് (Covid -19) ശേഷമുള്ള ബുദ്ധിമുട്ടുകൾ ദീർഘകകാലത്തേക്ക് ഉണ്ടായതായി പഠന റിപ്പോർട്ട്. നാല് ആഴ്ചയ്ക്ക് ശേഷവും പുതിയ ലക്ഷണങ്ങൾ ഉണ്ടാവുകയും നേരത്തെ ഉള്ള ബുദ്ധിമുട്ടുകൾ തുടരുകയും ചെയ്യുന്നതിനെയാണ് പൊതുവിൽ ദീർഘകാല കോവിഡ് എന്ന് വിശേഷിപ്പിക്കുന്നത്. ഇവർക്ക് കോവിഡ് മാറുന്നതിനായി വളരെ കാലതാമസം ഉണ്ടായിട്ടുണ്ട്. ക്ഷീണം, ശ്വാസതടസ്സം, ഏകാഗ്രത നഷ്ടപ്പെടൽ, സന്ധി വേദന എന്നിവയാണ് ദീർഘകാലം ബുദ്ധിമുട്ടിച്ച ലക്ഷണങ്ങൾ. ഇത്തരം ബുദ്ധിമുട്ടുകൾ മിക്കവരുടെയും ദൈനംദിന പ്രവൃത്തികളെയാകെ ബാധിക്കാറുണ്ട്. ചിലർക്ക് ജോലികളൊന്നും തന്നെ കുറേകാലത്തേക്ക് ചെയ്യാനും സാധിച്ചിട്ടില്ല.
ക്ഷീണം, ശ്വാസതടസ്സം, കൊഗ്നിറ്റീവ് പ്രശ്നങ്ങൾ എന്നിങ്ങനെ മൂന്ന് ക്ലസ്റ്ററുകളായി തിരിച്ചാണ് ഒരു സംഘം അന്താരാഷ്ട്ര ഗവേഷകർ പഠനം നടത്തിയത്. കോവിഡുമായി ബന്ധപ്പെട്ട് ആഗോളതലത്തിലുള്ള 44 ഗവേഷണങ്ങളിൽ നിന്നും മെഡിക്കൽ റെക്കോർഡ് ഡാറ്റാബേസുകളിൽ നിന്നും 204 രാജ്യങ്ങളിൽ നിന്നുള്ള ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസസ് (GBD) പഠനത്തിൽ നിന്നുമുള്ള വിവരങ്ങൾ അവർ പഠനത്തിൻെറ ഭാഗമായി ശേഖരിച്ചു. ഒരു പ്രീ പ്രിൻറ് സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം 2020ലും 2021ലുമായി ലോകത്താകെ ഏകദേശം 144.7 മില്യൺ ആളുകളാണ് ഈ മൂന്ന് ലക്ഷണങ്ങളിലൊന്ന് ദീർഘകാലം അനുഭവിച്ചത്.
advertisement
ചുമ, ശ്വാസംമുട്ടൽ, ശ്വാസതടസ്സം തുടങ്ങിയ ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് കാരണം ഉണ്ടായിട്ടുള്ളത്. 60.4 ശതമാനം ആളുകളും ഈ ബുദ്ധിമുട്ട് അനുഭവിച്ചിട്ടുള്ളവരാണ്. 50 ശതമാനത്തിലധികം പേർക്കും അമിതമായി ക്ഷീണം അനുഭവപ്പെട്ടിട്ടുണ്ട്. ഇവർക്ക് ശരീരവേദനയും എപ്പോഴും തളർച്ചയും മാനസികമായി ബുദ്ധിമുട്ടുകളും വന്നിട്ടുണ്ട്. കൊഗ്നിറ്റീവ് പ്രശ്നങ്ങളായ ഓർമ്മ നഷ്ടപ്പെടൽ, ആശയക്കുഴപ്പം, ഏകാഗ്രതയില്ലായ്മ എന്നിവ 35.4 ശതമാനം പേർക്കും അനുഭവപ്പെട്ടിട്ടുണ്ട്.
advertisement
കോവിഡ് 19 പ്രശ്നങ്ങൾ 3.99 മാസം കൊണ്ട് മാറിയിട്ടുള്ളവരാണ് കൂടുതൽ പേരും. എന്നാൽ ശരീരത്തിനെ കൂടുതൽ ബുദ്ധിമുട്ടിച്ചത് കാരണം കൊണ്ട് 8.84 മാസം വരെ കോവിഡ് പ്രശ്നങ്ങളോട് മല്ലിട്ടവരുണ്ട്. 15.1 ശതമാനം പേർക്ക് ഒരു വർഷം കഴിഞ്ഞിട്ടും കോവിഡ് ലക്ഷണങ്ങൾ മാറിയിട്ടില്ല. 20നും 29നും ഇടയിലുള്ള സ്ത്രീകളിലാണ് ദീർഘകാല കോവിഡ് കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ഗവേഷകരുടെ കണ്ടെത്തലിൽ പറയുന്നു. ഇവരിൽ തുടക്കത്തിൽ തന്നെ രോഗലക്ഷണങ്ങൾ ഗുരുതരമായിരുന്നു.
advertisement
ദീർഘകാല കോവിഡ് ചെറിയൊരു വിഭാഗം കുട്ടികളെയും ബാധിച്ചിട്ടുണ്ട്. എന്നാൽ കുട്ടികളിൽ രോഗം മൂർച്ഛിക്കുന്ന അനുഭവങ്ങൾ വളരെ കുറവാണ്. അതേസമയം രോഗം ഏറെ ഗുരുതരമായി ബാധിച്ചിട്ടുള്ളത് പുരുഷൻമാരെയാണെന്നും അതിൽ തന്നെ പ്രായം കൂടിയ പുരുഷൻമാർക്ക് കൂടുതൽ ബുദ്ധിമുട്ട് ഉണ്ടായെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ദീർഘകാല കോവിഡും, ഗുരുതരമായ കോവിഡും തമ്മിൽ വ്യത്യാസമുണ്ട്. രോഗലക്ഷണങ്ങൾ ദിവസങ്ങൾ മുന്നോട്ട് പോവുന്തോറും സാധാരണഗതിയിൽ കുറഞ്ഞ് വരികയാണ് ചെയ്തിട്ടുള്ളത്. രോഗം എത്ര പേരെ, എത്ര കാലത്തേക്ക് ബാധിച്ചുവെന്നതുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ നടക്കുന്നുണ്ട്.
Location :
First Published :
June 20, 2022 5:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19| ഇന്ത്യയിൽ നാല് കോടിയോളം പേർക്ക് ദീർഘകാല കോവിഡ്; രോഗലക്ഷണങ്ങൾ ഒരു വർഷത്തോളം തുടർന്നുവെന്ന് പഠനം


