ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ ഉണ്ടാവില്ലെന്നും ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കില്ലെന്നും വ്യക്തമാക്കി റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. തീവണ്ടികള്‍ ഓടുന്നുണ്ട്. തുടര്‍ന്നും അവ ഓടും. അതിഥി തൊഴിലാളികളുടെ കാര്യം നേരിട്ട് വിലയിരുത്തുന്നുണ്ട്. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍മാരും ജനറല്‍ മാനേജര്‍മാരും സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ അതിഥി തൊഴിലാളികള്‍ക്കുവേണ്ടി പ്രത്യേക തീവണ്ടികള്‍ ഏര്‍പ്പെടുന്നുമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. വീണ്ടും ലോക്ക്ഡൗണ്‍ വരുമെന്ന ആശങ്കയില്‍ അതിഥി തൊഴിലാളികള്‍ വീണ്ടും സ്വന്തം നാടുകളിലേക്കുള്ള യാത്ര തുടങ്ങിയ സാഹചര്യത്തിലാണ് റെയില്‍വെ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതിനിടെ കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും തത്കാലം വരാന്ത്യ ലോക്ക് ഡൗൺ അടക്കമുള്ള കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലസമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.
അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന് നിൽക്കുന്ന തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിൽ താമസിക്കുന്ന എല്ലാവരേയും കോവിഡ് പരിശോധനകൾക്ക് വിധേയരാക്കും. ഈ പ്രദേശത്തെ വീടുകളിലെ എല്ലാവരേയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ജില്ലാ ശരാശരിയെക്കാൾ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തുക.
ഇതോടൊപ്പം രണ്ടാം തരംഗത്തിൽ കേരളത്തിൽ കൊവിഡ് വൈറസിനുണ്ടായ രൂപാന്തരത്തെ കുറിച്ചും ശാസ്ത്രീയമായ പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. വൈറസിൻ്റെ ജനതികമാറ്റം പഠിക്കാൻ ജീനോം പഠനം നടത്താനാണ് യോഗത്തിലെ തീരുമാനം. കോവിഡ് രോഗികളുടെ എണ്ണം ഈ ദിവസങ്ങളിൽ കുതിച്ചുയർന്നുവെങ്കിലും സംസ്ഥാനത്തെ ഐസിയു, വെന്റിലേറ്റർ സൗകര്യങ്ങൾ അടിയന്തര സാഹചര്യം നേരിടാൻ തക്കവണ്ണം സജ്ജമാണെന്ന വിലയിരുത്തലും ഇന്നത്തെ യാേഗത്തിൽ ഉണ്ടായി.
സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് മൂന്ന് ശതമാനത്തിലേക്കെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ഇന്ന് മുതൽ നിലവിൽ വരുന്ന രാത്രികാല കർഫ്യുവിനെ തുടർന്ന് പരിശോധന ശക്തമാക്കാൻ പൊലീസിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
രാജ്യത്ത് 24 മണിക്കൂറിനിടയിൽ 2.59 ലക്ഷം പുതിയ രോഗികൾ
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 2,59,170 പുതിയ കോവിഡ് രോഗികളാണ്. തുടർച്ചയായ ആറാം ദിവസവും രാജ്യത്ത് പ്രതിദിന കോവിഡ് കണക്ക് രണ്ട് ലക്ഷത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ പ്രകാരം ഞായറാഴ്ച്ച റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് രോഗികളുടെ എണ്ണം 2.73 ലക്ഷമായിരുന്നു. ദിവസേനയുള്ള വർധനവിനിടിയിലാണ് ഇന്ന് നേരിയ കുറവുണ്ടായിരിക്കുന്നത്.
ഇന്നലെ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 1,761 പേരാണ്. ആശുപത്രികളിലായിരുന്ന കോവിഡ് രോഗികളിൽ 1,54,761 പേർ ഇന്നലെ ആശുപത്രി വിട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. മഹരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, കർണാടക, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ഇരുപത്തിനാല് മണിക്കൂറിനിടയിൽ ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർ. ഇന്നലെ മാത്രം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളുടെ എണ്ണം 58,924 ആണ്. ഉത്തർപ്രദേശ്- 28,211, ഡൽഹി-23,686, കർണാടക-15,785, ഛത്തീസ്ഗഢ്013,834 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്കുകൾ.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.