തിരുവനന്തപുരം: പതിനാറുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് പത്തൊമ്പതുകാരൻ അറസ്റ്റിലായി. തിരുവനന്തപുരം (Thiruvananthapuram) ജില്ലയിലെ പാലോട് പെരിങ്ങമ്മല അഗ്രിഫാം ഒരുപറകരിക്കകത്തെ പതിനാറുകാരിയുടെ മരണത്തിലാണ് സുഹൃത്തായിരുന്ന 19-കാരന്‍ അറസ്റ്റിലായത്. ഇടിഞ്ഞാര്‍ വിട്ടികാവ് ആദിവാസി കോളനി കിഴക്കുംകര കുന്നുംപുറത്ത് വീട്ടില്‍ ശ്യാം എന്നു വിളിക്കുന്ന വിപിന്‍ കുമാര്‍ (19) അറസ്റ്റിലായത്.
കഴിഞ്ഞവര്‍ഷം നവംബര്‍ 21-ന് രാവിലെയാണ് പെരിങ്ങമ്മല ഒരുപറക്കരിക്കകം ആദിവാസി സെറ്റില്‍മെന്റിലെ വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ പലതവണ ലൈംഗിക ചൂഷണത്തിനു ഇരയായതായി കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്. തുടർന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളെ കേന്ദ്രികരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിപിൻകുമാർ പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നെടുമങ്ങാട് എ.എസ്‌പി. രാജ് പ്രസാദ്, പാലോട് സിഐ. സി.കെ.മനോജ്, എസ്‌ഐ. നിസാറുദ്ദിന്‍, ബാബു, സാംരാജ്, റഹിം, സുരേഷ് ബാബു, സുനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
ഒമ്പതുവയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: ഒമ്പതുവയസുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒറ്റപ്പാലം വാരോടാണ് സംഭവം ഉണ്ടായത്. ഇന്ന് ഉച്ചക്ക് 12.30നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആളില്ലായിരുന്നു. അമ്മ പുറത്തുപോയി തിരിച്ചു വന്നപ്പോഴാണ് കുട്ടിയെ കഴുത്തിൽ ഷാൾ മുറുകി അനക്കമില്ലാതെ കിടക്കുന്ന നിലയിൽ ഖണ്ടെത്തിയത്.
ഉടന്‍ തന്നെ ബന്ധുക്കൾ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങിയതാകാമെന്ന് ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞു. സംഭവത്തില്‍ ഒറ്റപ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആറാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കട്ടിപ്പാറയില്‍ പതിനൊന്ന് കാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ താഴ്‌വാരം തിയ്യക്കണ്ടി വിനോദിന്റെ മകള്‍ വൈഷ്ണയാണ് മരിച്ചത്. കട്ടിപ്പാറ നസ്‌റത്ത് യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. പിതാവ് വിനോദും മാതാവ് ബൗഷയും ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.
Also Read- നാട്ടിലേക്ക് മടങ്ങാന്‍ കൂട്ടാക്കിയില്ല; നേപ്പാള്‍ സ്വദേശിനിയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി
സഹോദരങ്ങളായ വിനായകും വൈഗയുമാണ് വീട്ടിലുണ്ടായിരുന്നത്. പഠിക്കുന്നതിനിടെ മുറിക്കുള്ളിലേക്ക് പോയ വൈഷ്ണ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് സഹോദരങ്ങള്‍ പിതാവിനെ വിവരം അറിയിക്കുകയായിരുന്നു. വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിതാവ് സ്ഥലത്തെത്തി ജനല്‍ ചില്ല് തകര്‍ത്ത് നോക്കുമ്പോള്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കടന്ന് വഷ്ണയെ താഴെ ഇറക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വിവരം അറിഞ്ഞ് താമരശ്ശേരി ഡി വൈ എസ് പി, അഷ്‌റഫ് തെങ്ങലകണ്ടിയില്‍, ഇന്‍സ്‌പെക്ടര്‍ ടി എ അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ആശുപത്രിയിലെത്തി. ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
ഇടുക്കി: മൂന്നാറിൽ യുവതി ആത്മഹത്യാ ചെയ്‌ത സംഭവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. മൂന്നാറിലെ മുൻ പോലിസ് ഡ്രൈവർ ശ്യാമിനെയാണ് അന്വേഷണത്തിന്റെ ഭാഗമായി ഇടുക്കി എസ് പി സസ്‌പെൻഡ് ചെയ്‌തത്. ഡിസംബർ 31 ദേവികുളത്ത് ഐസിഡിഎസ് ജിവനക്കാരിയായ ഷീബ തുങ്ങിമരിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് ശ്യാം കുമാറിനെ സസ്പെൻഡ് ചെയ്തത്.
Also Read- മുസ്ലീം യുവതികളെ ഓൺലൈനിൽ ലേലത്തിൽവെച്ച സംഭവം; മുഖ്യ സൂത്രധാരൻ അറസ്റ്റിൽ
മുൻപ് മൂന്നാർ പോലീസ് സ്റ്റേഷനിൽ ജോലി നോക്കിയിരുന്ന കൊന്നത്തടി സ്വദേശി ശ്യാം കുമാറുമായി ഷീബ പ്രണയത്തിലായിരുന്നു. യുവതിയെ വിവാഹ വാഗ്ദാനം നൽകി പോലീസ് ഉദ്യോഗസ്ഥൻ വഞ്ചിച്ചെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ജില്ലാ പൊലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. നർക്കോട്ടിക് ഡിവൈഎസ് പിക്കായിരുന്നു അന്വേഷണ ചുമതല. അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇടുക്കി എസ് പി ശ്യാം കുമാറിനെ സസ്പെൻഡ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala news, Sexual abuse, Thiruvananthapuram, Thiruvananthapuram news