വീടുകുത്തിത്തുറന്ന് കവർച്ച; 23 പവൻ സ്വർണനാണയങ്ങളും അഞ്ച് പവന്റെ സ്വർണബിസ്ക്കറ്റും നഷ്ടമായി
- Published by:Rajesh V
- news18-malayalam
Last Updated:
ഇരുനില വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്.
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന കവർച്ചാ സംഘം 28 പവന്‍ സ്വര്‍ണം കവര്‍ന്നു. കുടുംബാഗങ്ങള്‍ സ്ഥലത്തില്ലാതിരുന്ന നേരത്താണ് മോഷണം നന്നടന്നത്. എടവിലങ്ങ് പതപ്പിള്ളി വീട്ടില്‍ ഷാനവാസിന്റെ വീട് കുത്തിതുറന്നാണ് മോഷണം നടന്നത്. ഷാനവാസ് വിദേശത്താണ്. കുടുംബാഗങ്ങള്‍ കളമശ്ശേരിയിലെ ഫ്ളാറ്റിലായിരുന്നു താമസം. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ വീടിന്റെ തൊട്ടടുത്ത് താമസിക്കുന്ന ഷാനവാസിന്റെ സഹോദരന്‍ താഹയാണ് വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇരുനില വീടിന്റെ മുന്‍വാതില്‍ കുത്തിതുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. വീടിനകത്തെ അലമാരകളെല്ലാം തുറന്ന് വലിച്ചു വാരിയിട്ട നിലയിലാണ്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ഓരോ പവന്‍ തൂക്കം വരുന്ന 23 സ്വര്‍ണ നാണയങ്ങളും അഞ്ച് പവന്‍ തൂക്കം വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുമാണ് മോഷണം പോയത്. രണ്ടാഴ്ച്ച മുമ്പാണ് ഷാനവാസിന്റെ ഭാര്യയും മകനും എടവിലങ്ങിലെ വീട്ടിലെത്തി മടങ്ങിയത്.
കൊടുങ്ങല്ലൂര്‍ ഡിവൈ എസ് പി സലീഷ് എന്‍ ശങ്കര്‍, സി ഐ കെ ബ്രിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കും. കൊടുങ്ങല്ലൂര്‍ മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ അഞ്ചിലധികം മോഷണങ്ങളാണ് നടന്നത്.
advertisement
ലോക്ഡൗണ്‍ ലംഘനത്തിന് പിഴയിട്ടതിന് വ്യാജ ബോംബ് ഭീഷണി; ബംഗാള്‍ സ്വദേശി പിടിയില്‍
ലോക്ഡൗണ്‍ ലംഘനത്തിന് പിഴയിട്ടതിന് പൊലീസിനോട് പക തീര്‍ക്കാനായി വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയ ബംഗാള്‍ സ്വദേശി തപാല്‍ മണ്ഡല്‍ പിടിയില്‍. പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ കനറാ ബാങ്ക് തകര്‍ക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ചൊവ്വാഴ്ച രാവിലെയായിരുന്നു പൊന്നാനി പൊലീസ് സ്റ്റേഷനിലേക്ക് ഫോണിലൂടെ വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ചമ്രവട്ടം ജംഗ്ഷനിലെ കനറാ ബാങ്കില്‍ ബോംബ് സ്‌ഫോടനം നടത്തുമെന്ന ഭീഷണിയെ തുടര്‍ന്ന് ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. ബാങ്കിലും പരിസരത്ത് നടത്തിയ പരിശോധനയില്‍ ഒന്നും തന്നെ കണ്ടെത്താനായില്ല.
advertisement
ഭീഷണി വ്യാജമെന്ന് കണ്ടെത്തിയതോടെ പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ സ്‌റ്റേഷനിലേക്ക് വന്ന നമ്പറിന്റെ ഉടമ ബംഗാള്‍ സ്വദേശിയായ തപാല്‍ മണ്ഡല്‍ ആണെന്ന് കണ്ടെത്തി. ഫോണ്‍ ലോക്കേഷന്‍ കണ്ടെത്തുകയും ഉടന്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലായിരുന്ന പ്രതിയെ പൊന്നാനി സ്റ്റേഷനില്‍ എത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ലോക്ഡൗണ്‍ ലംഘനത്തിന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസിനെ ചുറ്റിക്കനായാണ് ബാങ്ക് ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി സന്ദേശം പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
Location :
First Published :
Jul 21, 2021 9:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വീടുകുത്തിത്തുറന്ന് കവർച്ച; 23 പവൻ സ്വർണനാണയങ്ങളും അഞ്ച് പവന്റെ സ്വർണബിസ്ക്കറ്റും നഷ്ടമായി










