തൃശൂര്‍: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രം (Nude Picture) കൈക്കലാക്കി സാമൂഹ്യ മാധ്യമങ്ങള്‍ (Social Media) വഴി പ്രചരിപ്പിച്ച കേസില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍ (arrest). തൃശൂര്‍ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശികളായ അശുതോഷ്, ജോയല്‍, ഷിനാസ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും പോലീസ് അറിയിച്ചു.
തൃശൂര്‍ മതിലകത്താണ് സംഭവം. വിദ്യാര്‍ത്ഥിനിയുടെ നഗ്‌നചിത്രം കൂടെ പഠിച്ചിരുന്ന പ്രതികളില്‍ ഒരാള്‍ പ്രണയം നടിച്ചു കൈക്കലാക്കി. പിന്നീട് പെണ്‍കുട്ടി തന്റെ ഇഷ്ടങ്ങള്‍ക്ക് വഴങ്ങാതെ വന്നതോടെയാണ് പേരും പഠിക്കുന്ന സ്‌കൂളിന്റെ വിവരങ്ങളും സഹിതം മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് അയച്ചു കൊടുത്തത്. ഇവര്‍ അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സംഭവമറിഞ്ഞതോടെയാണ് പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത്. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകളും പോലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് വിദ്യാര്‍ത്ഥികള്‍ ചെയ്ത കാര്യങ്ങള്‍ വ്യക്തമായത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
Online Fraud | അധ്യാപികയ്ക്ക് ഒരുലക്ഷം രൂപ നഷ്ടമായി; തട്ടിപ്പ് KSEB ബിൽ ഉപയോഗിച്ച്
തിരുവനന്തപുരം: കെഎസ്ഇബി ബില്ലിന്‍റെ പേരിലും ഓൺലൈൻ തട്ടിപ്പ്. ഇരയായത് കോട്ടയത്തെ അധ്യാപിക. തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപെട്ട് ഇവർക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപയാണ്. എന്നിട്ടും വിടാതെ പിന്തുടർന്ന സംഘം അക്കൗണ്ടിലെ വലിയ തുക ലക്ഷ്യമിട്ട് നേരിട്ട് വീട്ടിലുമെത്തി. ഓൺലൈൻ തട്ടിപ്പ് സംഘം സംസാരിച്ചത് ഇംഗ്ലീഷും ഹിന്ദിയുമെങ്കിൽ വീട്ടിലെത്തിയ ആൾ മലയാളത്തിലാണ് സംസാരിച്ചത്.
കഴിഞ്ഞ മാസത്തെ വൈദ്യുതി ബിൽ അപ്ഡേറ്റ് ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി അധ്യാപികയുടെ ഭർത്താവിന്‍റെ മൊബൈലിലേക്ക് എസ്എംഎസ് വന്നതോടെയാണ് തട്ടിപ്പിന്‍റെ തുടക്കം. ഈ സന്ദേശത്തിൽ കണ്ട നമ്പറിലേക്ക് അധ്യാപിക വിളിച്ചപ്പോൾ എനിഡെസ്ക് എന്ന മൊബൈൽ സ്ക്രീൻ ഷെയർ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ടു. കെഎസ്ഇബി കൺസ്യൂമർ നമ്പറും പറഞ്ഞ് കൊടുത്ത് അപരൻ വിശ്വാസ്യത നേടി.
ബില്ലിലെ പ്രശ്നം തീർക്കാൻ വെറും പത്ത് രൂപ അടയ്ക്കാനായിരുന്നു നിർദേശം. ബാങ്ക് എസ്എംഎസ് വന്നില്ലെന്ന പേരിൽ രണ്ട് എടിഎം കാർഡുകളിൽ നിന്ന് പത്ത് രൂപ അടപ്പിച്ചു. ഈ സമയം കൊണ്ട് രണ്ട് കാർഡിന്‍റെ വിവരങ്ങൾ എനി ഡെസ്ക് ആപ്പ് വഴി സ്വന്തമാക്കിയ ഓൺലൈൻ കള്ളൻ പണം തട്ടിയെടുത്തു. കാർഡുവഴിയുള്ള പണം പിൻവലിക്കൽ പരിധി 50,000 രൂപയായത് കൊണ്ട് കൂടുതൽ പണം പോയില്ല. പക്ഷേ ഒരു അക്കൗണ്ടിൽ ഉണ്ടായിരുന്ന വലിയ തുക ലക്ഷ്യമിട്ട സംഘാംഗം അധ്യാപികയുടെ വീട്ടിലെത്തി. ഇയാൾ സംസാരിച്ചത് മലയാളത്തിലാണെന്ന് അധ്യാപിക പറയുന്നു.
കെഎസ്ഇബിക്കും ഉപഭോക്താവിനും മാത്രമറിയാവുന്ന കൺസ്യൂമർ നമ്പർ, ഈ തട്ടിപ്പ് സംഘത്തിന് എങ്ങനെ കിട്ടിയെന്നാണ് വ്യക്തമല്ലാത്തത്. പണം അക്കൗണ്ടിൽ നിന്ന് നഷ്ടമായിട്ടും ബാങ്കിൽ നിന്ന് എന്തുകൊണ്ട് എസ്എംഎസ് വന്നിട്ടുമില്ല എന്നതാണ് എല്ലാവരെയും കുഴക്കുന്നത്. ഓൺലൈൻ തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്ന സംശയം ഉയരുമ്പോഴും വീട്ടിലെത്തിയ മലയാളി ആരെന്ന ചോദ്യവും ബാക്കിയാകുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.