കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയിൽ യുവതിയെ തട്ടികൊണ്ട് പോകാൻ(Kidnapping) ശ്രമമെന്ന് പരാതി. ഞായറാഴ്ച വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ തിരുവമ്പാടി പോലീസ് (Kerala Police) അന്വേഷണമാരംഭിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറയിലാണ് യുവതിയെ(Woman) തട്ടികൊണ്ടു പോകാൻ ശ്രമം നടന്നതെന്നാണ് പരാതി. ഞായറാഴാച വൈകീട്ട് 6.45 ഓടെയാണ് സംഭവം.
വീടിന് പുറത്തെ ശുചി മുറിയിൽ പോയി തിരിച്ചു വരുമ്പോൾ പിന്നിൽ നിന്നും വന്ന ഒരാൾ വാപൊത്തി പിടിച്ച് വീടിന് പിറക് വശത്തേക്ക്കൊണ്ടു പോവുകയായിരുന്നു എന്ന് യുവതി പറയുന്നു. ഈ സമയം താൻ ഒച്ചവെച്ചങ്കിലും വീട്ടുകാർ അറിഞ്ഞില്ല. കുതറി മാറാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ തന്നെ പിടിച്ചു വെച്ച ആളെ കടിക്കുകയും ഈ സമയം പിടിവിട്ടതോടെ അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു എന്നും യുവതി പറയുന്നു.
സംഭവ സമയം വീട്ടിൽ യുവതിയുടെ മാതാവും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ട് തിരുവമ്പാടി പോലീസ് സ്ഥലത്തെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നല്ല ഉയരവും വണ്ണവുമുള്ളയാളാണ് തന്നെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് യുവതി ന്യൂസ് 18നോട് പറഞ്ഞു. ആളെ തിരിച്ചറിയാൻ സാധിച്ചില്ലെന്നും യുവതി പറയുന്നു. തിരുവമ്പാടി പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വീട് കുത്തിത്തുറന്ന് ഏലക്കയും കാറും മോഷ്ടിച്ചു; കാർ രണ്ട് ദിവസം കഴിഞ്ഞ് തിരിച്ചുകിട്ടി
പിന്‍വാതില്‍ കുത്തിത്തുറന്ന് വീടിന് അകത്ത് കയറി മോഷ്ടിച്ച 150 കിലോയോളം ഏലക്ക കടത്തിയത് വീട്ടുടമയുടെ കാറില്‍. ഇടുക്കി രാജകുമാരി പുതുകില്‍ ഒടുതുക്കിയില്‍ സിറിലിന്റെ വീട്ടിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം രാവിലെ സിറിലും കുടുംബവും വീടിന് സമീപത്തുള്ള കൃഷിയിടത്തിലേക്കു പോയപ്പോഴാണ് സംഭവം. അകത്തെ മുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ടരച്ചാക്ക് ഉണക്ക ഏലവും കാറിന്റെ താക്കോലും എടുത്ത മോഷ്ടാവ് വീട്ടിന്റെ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഏലയ്ക്ക ചാക്കുകള്‍ കയറ്റി കടന്നുകളയുകയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം കല്‍ക്കൂന്തലില്‍ ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തുകയായിരുന്നു. വാഹനം രാജാക്കാട് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. പ്രതിക്കായി രാജാക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
വാഹനപരിശോധനയ്ക്കിടെ എസ്.ഐയ്ക്ക് മർദനം; സൈനികൻ ഉൾപ്പടെ മൂന്നുപേർ പിടിയിൽ
ആലപ്പുഴ: ചേര്‍ത്തലയില്‍ വാഹന പരിശോധനയ്ക്കിടെ സബ് ഇൻസ്പെക്ടർക്ക് മർദ്ദനമേറ്റു. നിര്‍ത്താതെ പോയ ജീപ്പ് തടഞ്ഞപ്പോഴാണ് ഹൈവേ പട്രോള്‍ എസ് ഐ ജോസി സ്റ്റീഫനെ മര്‍ദിച്ചത്. പരുക്കേറ്റ എസ് ഐയെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജീപ്പിലുണ്ടായിരുന്ന പത്തനാപുരം ആവണീശ്വരം സ്വദേശിയായ സൈനികന്‍ ജോബിന്‍ ബേബി(29), പത്തനാപുരം കുന്നിക്കോട് സ്വദേശി ഷമീര്‍ മുഹമ്മദ്(29), പത്തനാപുരം ആവണീശ്വരം സ്വദേശി ബിപിന്‍ രാജ്(26) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് സൂചനയുണ്ട്. പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kidnapp, Kozhikode news, Woman abducted