EXCLUSIVE: മൊബൈൽ റീചാർജ് കുരുക്കായി; ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഓൺലൈൻ ബാങ്കിങ് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 35000 രൂപ

Last Updated:

Online Banking Scam | ആധാർ നമ്പർ മാത്രമുപയോഗിച്ച് എടുക്കാവുന്ന ഇന്ത്യ പോസ്റ്റ് അക്കൌണ്ടിലേക്കാണ് തട്ടിപ്പുനടത്തിയവർ പണം മാറ്റിയിരിക്കുന്നതെന്ന് അന്വേഷണത്തിൽ ബോധ്യമായി.

കോഴിക്കോട്: മൊബൈൽ ഫോൺ റീചാർജുമായി ബന്ധപ്പെട്ട് ഓൺലൈൻ ബാങ്കിങ് തട്ടിപ്പിന് ഇരയായ യുവതിക്ക് നഷ്ടമായത് 35000 രൂപ. കോഴിക്കോട് ബാലുശേരി ഇയാട് സ്വദേശി ജിംഷാലിന്‍റെ ഭാര്യയും ആയുർവേദ ഡോക്ടറുമായ ശർമ്മിളയാണ് തട്ടിപ്പിന് ഇരയായത്. ഇന്ത്യാ പോസ്റ്റ് ബാങ്ക് അക്കൌണ്ട് ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ ബാലുശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏപ്രിൽ എട്ടിന് 2398 രൂപയുടെ വാർഷിക പ്ലാൻ റീചാർജ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. അക്കൌണ്ടിൽനിന്ന് പണം നഷ്ടമായെങ്കിലും റീചാർജ് ആയിരുന്നില്ല. ഇതേക്കുറിച്ച് കസ്റ്റമർ കെയറിൽ വിളിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. തുടർന്ന് എയർടെൽ കേരള നോഡൽ ഓഫീസർക്ക് മെയിൽ അയയ്ക്കുകയും കോഴിക്കോട് സോണൽ ഓഫീസറെ ബന്ധപ്പെടുകയും ചെയ്തെങ്കിലും പരിഹാരമുണ്ടായില്ല.
ഇതേത്തുടർന്ന് ഏപ്രിൽ 16ന് ഭാരതി എയർടെൽ ട്വിറ്റർ പേജിൽ മെസേജായി ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നൽകി. 10 ദിവസത്തിനുള്ളിൽ റീചാർജ് ചെയ്ത പണം അക്കൌണ്ടിൽ തിരികെ ലഭിക്കുമെന്ന മറുപടിയാണ് ലഭിച്ചത്. പണം തിരികെ ലഭിച്ചില്ലെങ്കിൽ ബന്ധപ്പെടാനും സന്ദേശത്തിലുണ്ടായിരുന്നു. ഇത് എസ്.എം.എസായി ഫോണിൽ ലഭിക്കുകയും ചെയ്തു. ഇതോടെയാണ് തട്ടിപ്പിന്‍റെ തുടക്കം. ട്വിറ്റർ മറുപടിക്ക് പിന്നാലെ അതുൽ എന്ന പേരിൽ ഒരാൾ ശർമ്മിളയുടെ ഫോണിലേക്ക് വിളിച്ചു. വിളിച്ചയാൾ ഇംഗ്ലീഷിലാണ് സംസാരിച്ചതെന്ന് ശർമ്മിള പറഞ്ഞു. ട്രൂകോളറിൽ അതുൽ എയർടെൽ ഹെൽപ്പ് ലൈൻ എന്നാണ് പേര് സേവ് ചെയ്തിരുന്നത്. എയർടെൽ സ്റ്റാഫ് ആണെന്ന് എങ്ങനെ ഉറപ്പിക്കുമെന്ന് തിരിച്ചു ചോദിച്ചപ്പോൾ ഫോണിൽ എയർടെൽ മെസേജ് വന്ന സമയം വിളിച്ചയാൾ കൃത്യമായി പറഞ്ഞു.
advertisement
ഇതോടെ അയാൾ പറഞ്ഞത് അനുസരിച്ച് കാര്യങ്ങൾ ചെയ്തു. quick support എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യാനാണ് ആദ്യം ആവശ്യപ്പെട്ടത്. പ്ലേസ്റ്റോറിൽനിന്ന് ഈ ആപ്പ് ഡൌൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്തു. തുടർന്ന് ഐഡി നമ്പർ പറഞ്ഞുകൊടുക്കാൻ ആവശ്യപ്പെട്ടു. ഇതിനുശേഷം പേമെന്‍റ് ഓപ്ഷൻ പെൻഡിങ്ങ് ആണെന്നും ബാങ്ക് വിവരങ്ങൾ നൽകി ക്യാൻസൽ ചെയ്യാനും ആവശ്യപ്പെട്ടു. എന്നാൽ അൽപ്പസമയത്തിനകം 35000 രൂപ പണമിടപാട് നടത്തുന്നതിനുള്ള ഒടിപി ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം മൊബൈലിൽ ലഭിച്ചു. അപ്പോഴാണ് തട്ടിപ്പ് നടക്കുന്ന കാര്യം ശർമ്മിളയ്ക്കു ബോധ്യമായത്.
advertisement
ഉടൻതന്നെ ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തെങ്കിലും അക്കൌണ്ടിൽനിന്ന് പണം പിൻവലിക്കപ്പെട്ടതായി മെസേജ് വന്നു. വൈകാതെ എസ്ബിഐ ബാലുശേരി ബ്രാഞ്ചിലെത്തി വിവരം പറഞ്ഞെങ്കിലും തുടർ നടപടിക്രമങ്ങൾക്ക് പൊലീസ് എഫ്ഐആർ റിപ്പോർട്ട് വേണമെന്ന് ബാങ്ക് അധികൃതർ പറഞ്ഞു.
You may also like:കോവിഡിനെ അതിജീവിച്ച് കളനാടിന്റെ പെണ്‍കരുത്ത് ; ആശുപത്രി അധികൃതരോട് നന്ദി പറഞ്ഞ് നഫീസത്ത് സിജാല സുസ്ന [NEWS]ചികിത്സയ്ക്കു കൊണ്ടുവരാനായില്ല; തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു [NEWS]എയർഇന്ത്യ ബുക്കിങ് തുടങ്ങി; സർവീസ് പുനഃരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രസർക്കാർ [NEWS]
ഏപ്രിൽ 16ന് തന്നെ ജിംഷാലും ശർമ്മിളയും സ്റ്റേഷനിലെത്തി പരാതി നൽകി. ഏപ്രിൽ 18ന് എഫ്ഐആർ കോപ്പി ലഭിച്ചു. 0366/2020 എന്ന നമ്പരിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ഐപിസി 1860 സെക്ഷൻ 420 പ്രകാരമാണ് കേസെടുത്തിരുന്നത്. ഇതുമായി ബാങ്കിലെത്തി വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ ഇന്ത്യ പോസ്റ്റിന്‍റെ ഡൽഹിയിലുള്ള ബാങ്ക് അക്കൌണ്ടിലേക്കാണ് പണം മാറ്റപ്പെട്ടതെന്ന് ബോധ്യമായി. തുടർന്ന് ഇന്ത്യാ പോസ്റ്റ് ബാങ്ക് അധികൃതരെ സമീപിച്ചപ്പോൾ ഈ ബാങ്ക് അക്കൌണ്ട് ഉപയോഗിച്ച് വൻ തട്ടിപ്പ് നടന്നതായി ബോധ്യമായി. അക്കൌണ്ടിലെ പണമെല്ലാം കഴിഞ്ഞ ദിവസം പിൻവലിക്കുകയും അക്കൌണ്ട് മരവിപ്പിക്കുകയും ചെയ്തതായും വ്യക്തമായി. കർഷകർക്കായി ഇന്ത്യ പോസ്റ്റ് ബാങ്ക് അക്കൌണ്ട് തുടങ്ങാൻ നൽകിയിട്ടുള്ള ലളിതമായ നടപടിക്രമങ്ങളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നതെന്ന് ഇന്ത്യ പോസ്റ്റ് അധികൃതർ പറഞ്ഞു. ഒരു ആധാർ നമ്പർ മാത്രമുണ്ടെങ്കിൽ ഈ അക്കൌണ്ട് തുടങ്ങാനാകും. ഇതാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നതും.
advertisement
ഏതായാലും കൺസ്യൂമർ ഫോറത്തിലും, ബാങ്കിങ് ഓംബുഡ്സ്മാനും വനിതാകമ്മീഷനും പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ജിംഷാലും ശർമ്മിളയും. തിങ്കളാഴ്ച തന്നെ പരാതി നൽകുമെന്നും ഇവർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
EXCLUSIVE: മൊബൈൽ റീചാർജ് കുരുക്കായി; ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഓൺലൈൻ ബാങ്കിങ് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 35000 രൂപ
Next Article
advertisement
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കുമെന്ന് നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി
  • നേപ്പാൾ പ്രധാനമന്ത്രി സുശീല കാർക്കി ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി ആദരിക്കും.

  • ഇടക്കാല സർക്കാർ ഇരകളുടെ കുടുംബങ്ങളെ പിന്തുണയ്ക്കുമെന്നും 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും കാർക്കി പറഞ്ഞു.

  • സെപ്റ്റംബർ 8-ന് കാഠ്മണ്ഡുവിലെ പ്രതിഷേധത്തിൽ 51 പേർ കൊല്ലപ്പെട്ടു, 1,300-ൽ അധികം പേർക്ക് പരിക്കേറ്റു.

View All
advertisement