ബ്യൂട്ടി പാർലർ വെടിവപ്പ് കേസ്; രവി പൂജാരിയിൽ നിന്നും കിട്ടേണ്ടത് കിട്ടി; ഇനി കസ്റ്റഡിയിൽ ചോദിക്കില്ലെന്ന് സൂചന
- Published by:Asha Sulfiker
- news18-malayalam
Last Updated:
തെളിവെടുപ്പ് അടക്കം ആവശ്യമില്ലാത്തതിനാൽ ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ ഇനി കസ്റ്റഡിയിൽ തൽക്കാലം ആവശ്യപ്പെടേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.
കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ എടിഎസ് കസ്റ്റഡിയിലുള്ള അധോലോക കുറ്റവാളി രവി പൂജാരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും . ഇക്കഴിഞ്ഞ ജൂൺ മൂന്നിനാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി പ്രതിയെ ചോദ്യം ചെയ്യലിന് കസ്റ്റഡിയിൽ വിട്ട് നൽകിയത്. എടിഎസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. കേരളത്തിൽ ക്വട്ടേഷൻ നടപ്പാക്കിയവരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് രവി പൂജാരിയിൽ നിന്ന് ലഭിച്ചിട്ടുണ്ട്.
പണം ആവശ്യപ്പെട്ട് ഫോൺ വിളിച്ചത് രവി പൂജാരി തന്നെയെന്ന് നടി ലീന മരിയ പോളും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. തെളിവെടുപ്പ് അടക്കം ആവശ്യമില്ലാത്തതിനാൽ ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ ഇനി കസ്റ്റഡിയിൽ തൽക്കാലം ആവശ്യപ്പെടേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. രവി പൂജാരിയുടെ ശബ്ദ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി ഇന്ന് കോടതിയിൽ സമർപ്പിക്കും.
advertisement
രവി പൂജാരി യിൽ നിന്ന് കിട്ടേണ്ടത് എല്ലാം കിട്ടി എന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. ഇയാൾ നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടില്ല . എന്നാൽ പലരിലൂടെയും അയാളിലേക്ക് കൊട്ടേഷൻ എത്തുകയായിരുന്നു. അത് രവി പൂജാരിയുടെ സ്വന്തം ഇൻറലിജൻസ് സംഘം വഴിയാണോ എന്ന കാര്യത്തിലാണ് ഇനി സ്ഥിരീകരണം വരാനുള്ളത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ഉള്ള ക്വട്ടേഷൻ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ട്. അതാണ് കേസന്വേഷണത്തിൽ ഇനി ഇഴ തിരിച്ചെടുക്കാനുള്ളത്. ലീന മരിയ പോളിനെ ഒരേ സമയം രവി പൂജാരിയും സംഘങ്ങളും, ലീനയുടെ സുഹൃത്തുക്കള്‍ മറ്റ് കൊട്ടേഷൻ സംഘങ്ങൾ വഴിയും ടാർജറ്റ് ചെയ്തിരുന്നോ എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.
advertisement
ലീനയുടെ സുഹൃത്തുക്കളായ ഡോക്ടർമാർ വഴിയാണ് പെരുമ്പാവൂരിലെ ഗുണ്ടാ സംഘങ്ങൾക്ക് ലീനയുടെ സ്വത്തുവിവരം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ നിന്ന് രവി പൂജാരിയിലേക്ക് വിവരം കൈമാറിയത് സംബന്ധിച്ച ആശയക്കുഴപ്പത്തിൽ പൂർണ്ണ വ്യക്തത വരുത്താൻ എ ടി എസിന് കഴിഞ്ഞിട്ടില്ല എന്നും സംശയമുണ്ട്. ചോദ്യംചെയ്യലിൽ രവി പൂജാരിക്ക് ഇവിടത്തെ ഗുണ്ടാ സംഘങ്ങളുമായുള്ള നേരിട്ടുള്ള ഉള്ള ബന്ധം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല.
advertisement
ഒളിവിൽ കഴിയുന്ന ഗുണ്ടാ നേതാക്കളായ ജിയ, ഗുലാം , മോനായി, എന്നിവരെ കൂടി പിടികൂടിയാൽ മാത്രമേ ഇത് സംബന്ധിച്ച് പൂർണ്ണ വ്യക്തത വരുത്താൻ കഴിയുകയുള്ളൂ . ഇവർക്കാണ് പരോക്ഷമായെങ്കിലും രവി പൂജാരിയുമായി ബന്ധം ഉള്ളത്. ഒളിവിലുള്ള കൊല്ലത്തെ ഡോക്ടർ ഗൾഫിലേക്ക് കടന്നതായാണ് വിവരം. ഇയാളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. പെരുമ്പാവൂരിലെ ഗുണ്ടാ നേതാവിനെ ഉടൻ വിളിച്ചുവരുത്തും. വൈകാതെ ഈ കേസിലെ മുഴുവൻ ചിത്രവും വ്യക്തമാകും എന്നാണ് പ്രതീക്ഷിക്കുന്നത് .
Location :
First Published :
June 08, 2021 9:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബ്യൂട്ടി പാർലർ വെടിവപ്പ് കേസ്; രവി പൂജാരിയിൽ നിന്നും കിട്ടേണ്ടത് കിട്ടി; ഇനി കസ്റ്റഡിയിൽ ചോദിക്കില്ലെന്ന് സൂചന