ബെംഗളൂരു: സ്കൂൾ വാനിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ഡ്രൈവറുടെ സമയോചിത ഇടപെടൽ രക്ഷയായി. ജൂൺ 30നാണ് സംഭവം നടന്നത്. സ്‌കൂള്‍ വാനിലെ അവസാന വിദ്യാര്‍ത്ഥിയെ (Student) ഇറക്കാനുള്ള തിരക്കിലായിരുന്നു മുഹമ്മദ് ബാഷ (Mohammed Basha - 60) എന്ന സ്‌കൂള്‍ വാന്‍ ഡ്രൈവര്‍ (Van driver). എന്നാല്‍ ഇതിനിടെ തന്റെ കുട്ടിയെയും സ്‌കൂൾ (School) വാനിൽ കൊണ്ടുപോകണമെന്ന ആവശ്യവുമായി ഒരു സ്ത്രീ ഇയാളെ സമീപിച്ചു.
തനിക്കും ഇതേ സ്‌കൂളില്‍ പോകുന്ന മകളുണ്ടെന്നും അവളെ എല്ലാ ദിവസവും സ്‌കൂളില്‍ കൊണ്ടു പോകണമെന്നും അവർ പറഞ്ഞു. തന്റെ വീട് അടുത്ത ലെയിനിലാണെന്നും വീട് കാണിച്ച് തരാമെന്നും ഇവര്‍ ബാഷയോട് പറഞ്ഞു. സംശയം ഒന്നും തോന്നാത്ത ബാഷ വാനിലുണ്ടായിരുന്ന കുട്ടിയെയും കൂട്ടി സ്ത്രീയുടെ വീട് കാണാനായി അവര്‍ക്കൊപ്പം പോയി. എന്നാല്‍ കുറച്ചു ദൂരം ചെന്നിട്ടും യുവതിയുടെ വീട് കാണാത്തതിനെ തുടര്‍ന്ന് അവര്‍ കുട്ടിയെ കൂട്ടി തിരികെ വാനിലേക്ക് മടങ്ങി. സംശയം തോന്നിയ വാൻ ബാഷ കുട്ടിയെ വാനിലുള്ളില്‍ സുരക്ഷിതമായി ഇരുത്തി.
എന്നാല്‍ പിന്നാലെ എത്തിയ യുവതി ബാഷയെ ആക്രമിച്ചു. ഇവര്‍ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു. ആറുവയസുളള ആണ്‍കുട്ടിയെ തട്ടിയെടുത്ത് രക്ഷപ്പെടാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് ബാഷ പറഞ്ഞു.
ഇവർ കുട്ടിയെ വാനില്‍ നിന്ന് വലിച്ചിറക്കാൻ ശ്രമിച്ചെന്നും യുവാവ് തന്റെ മുഖത്ത് പല തവണ ഇടിച്ചെന്നും ബാഷ പറഞ്ഞു. എന്നാല്‍ ഇവരുടെ ഉപദ്രവത്തിനിടെ കുട്ടിയുടെ കൈയില്‍ നിന്ന് പിടി വിടാതെ വണ്ടിയുടെ വാതിലടക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഇവരുടെ ബഹളം കേട്ട് വാനിന്റെ സമീപത്തേക്ക് പ്രദേശവാസികള്‍ ഓടിയെത്തി. ആള്‍ക്കൂട്ടത്തെ കണ്ട അവര്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ബാഷ പറഞ്ഞു.
തുടര്‍ന്ന് ബാഷ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മയെ വിവരം അറിയിച്ചു. കുട്ടിയെ വീട്ടിലെത്തിക്കാനും തങ്ങള്‍ വരുന്നതുവരെ കുട്ടിയെ സുരക്ഷിതമായി നോക്കാനും കുട്ടിയുടെ അമ്മ ബാഷയോട് പറഞ്ഞു. ഇതിനിടെ ഇവര്‍ ഭര്‍ത്താവിനെ വിളിച്ച് വിവരം അറിയിക്കുകയും ഇരുവരും വീട്ടിലേക്ക് എത്തുകയുമായിരുന്നു. കുട്ടിയെ സമാധാനിപ്പിച്ച മാതാപിതാക്കാള്‍ ബാഷയുടെ ധീരമായ പ്രവൃത്തിയ്ക്ക് നന്ദി പറയുകയും ചെയ്തു.
എന്നാല്‍ ഇതിനിടെ കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടവര്‍ വിളിച്ച് ഭീഷണിപ്പെടുത്തി. നിങ്ങളുടെ മകനെ തട്ടിക്കൊണ്ടുപോകാനായിരുന്നു ഞങ്ങളുടെ പദ്ധതി, ഞങ്ങള്‍ അവനെ ഉടന്‍ തന്നെ തട്ടിക്കൊണ്ടുപോകും. എന്നാല്‍ നിങ്ങള്‍ അഞ്ച് ലക്ഷം രൂപ നല്‍കിയാൽ ഞങ്ങള്‍ പദ്ധതി ഉപേക്ഷിക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി.
ഭീഷണി കോളില്‍ പരിഭ്രാന്തരായ മാതാപിതാക്കള്‍ ഉടന്‍ തന്നെ ബംഗളൂരു റൂറലിലെ ആവലഹള്ളി പോലീസില്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് എം ചന്ദ്രശേഖര്‍, പോലീസ് സൂപ്രണ്ട് കോന വംശി കൃഷ്ണ, അഡീഷണല്‍ പോലീസ് സൂപ്രണ്ട് ലക്ഷ്മി ഗണേഷ് കെ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും മഫ്തിയില്‍ എത്തിയും പ്രതികളെ പിടികൂടാന്‍ പോലീസ് പദ്ധതിയിട്ടു.
എന്നാല്‍ ഇതിനിടെ പ്രതികളെന്ന് സംശയിച്ചവര്‍ കുട്ടിയുടെ അമ്മയെ വീണ്ടും വിളിച്ച് ഭീഷണിപ്പെടുത്തി. ഇത്തവണ രണ്ട് ലക്ഷം രൂപയാണ് അവര്‍ ആവശ്യപ്പെട്ടത്. 'എനിക്ക് നിങ്ങളോട് വ്യക്തിപരമായി യാതൊരു പ്രശ്‌നവും ഇല്ല, നിങ്ങളുടെ മകനെ തട്ടിക്കൊണ്ടുപോകാന്‍ എനിക്ക് ഒരാള്‍ കൊട്ട്വേഷന്‍ തന്നതാണ്. നിങ്ങള്‍ എനിക്ക് ഇന്ന് രാത്രിയോടെ 2 ലക്ഷം രൂപ തന്നാല്‍ ഞങ്ങള്‍ക്ക് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ നിര്‍ദേശം തന്ന ആളുടെ പേര് വെളിപ്പെടുത്താം എന്നും അവര്‍ പറഞ്ഞു. തുടർന്ന് പ്രതികളോട് പണം തരാമെന്ന് കുട്ടിയുടെ അച്ഛന്‍ സമ്മതിച്ചു.
'വ്യത്യസ്ത നമ്പറുകളില്‍ നിന്നാണ് അവര്‍ വിളിച്ചിരുന്നത്. അര്‍ദ്ധരാത്രിയോടെ പണമടങ്ങിയ ബാഗുമായി ഹോസ്‌കോട്ടിലെ എംവിജെ കോളേജിന് സമീപം കാത്തിരിക്കാനാണ് അവര്‍ നിര്‍ദ്ദേശിച്ചതെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. എന്നാല്‍, വിളിക്കുന്നയാള്‍ സ്ഥലം ഓരോ തവണയും മാറ്റിക്കൊണ്ടിരിക്കുകയായിരുന്നു.
എംവിജെ കോളേജില്‍ നിന്ന് ഹോസ്‌കോട്ടിനടുത്തുള്ള ടോള്‍ ബൂത്തിലേക്കും പിന്നീട് കടമനല്ലൂര്‍ ക്രോസിനടുത്തേക്കും എത്താന്‍ അവര്‍ നിര്‍ദേശിച്ചു. എന്നാല്‍ പൊലീസും മറ്റൊരു വാഹനത്തില്‍ കുട്ടിയുടെ അച്ഛനെ പിന്തുടർന്ന് ഒപ്പം ഉണ്ടായിരുന്നു.
ഒടുവില്‍, പുലര്‍ച്ചെ 3.30 ഓടെ, കാറ്റ്‌നല്ലൂര്‍ ഗേറ്റിന് സമീപമുള്ള പാലത്തിന് സമീപം പണം നിറച്ച ബാഗ് വെയ്ക്കാന്‍ കുട്ടിയുടെ അച്ഛനോട് പ്രതി പറഞ്ഞു. തുടര്‍ന്ന് പൊലീസിന്റെ നിര്‍ദേശ പ്രകാരം ബാഗ് കുട്ടിയുടെ അച്ഛന്‍ പാലത്തില്‍ നിന്ന് വലിച്ചെറിഞ്ഞു. ഏതാനും നിമിഷങ്ങള്‍ക്കം ബാഗ് എടുക്കാന്‍ പ്രതിയെത്തുകയും പൊലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.
കെആര്‍ പുരം സ്വദേശി എസ്.ശക്തിവേലു (20), ഇയാളുടെ സുഹൃത്തായ കെ.ആര്‍.പുരത്തിന് സമീപമുള്ള മര്‍ഗൊണ്ടനഹള്ളി സ്വദേശി സുനിത ജോസഫ് (30) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ
25 വര്‍ഷമായി കെആര്‍ പുരത്തും പരിസര പ്രദേശങ്ങളിലും സ്‌കൂള്‍ വാന്‍ ഡ്രൈവറായിരുന്നു ശക്തിവേലുവിന്റെ അച്ഛന്‍ സുരേഷ് കുമാര്‍. എന്നാല്‍ ഏപ്രിലില്‍, അച്ഛന് പകരം ശക്തിവേലു വാഹനം ഓടിച്ചിരുന്നു. ഒരു മാസത്തോളം ഇയാളാണ് കുട്ടിയെ സ്കൂളിൽ എത്തിച്ചിരുന്നതും തിരികെ കൊണ്ടു വന്നിരുന്നതും.
അപ്പോഴാണ് സുനിതയുമായി ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള പദ്ധതി തയ്യാറാക്കിയത്. എന്നാല്‍ ഇതിനിടെ കുട്ടിയുടെ കുടുംബം മറ്റൊരു സ്ഥലത്തേക്ക് താമസം മാറുകയായിരുന്നു. ശക്തിവേലുവിന്റെ പക്കല്‍ കുട്ടിയുടെ അമ്മയുടെ മൊബൈല്‍ നമ്പര്‍ ഉണ്ടായിരുന്നു. ശക്തിവേലുവിനെതിരെ നേരത്തെ പല മോഷണക്കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കുട്ടികളുടെ മാതാപിതാക്കള്‍ സമ്പന്നരാണെന്നും മകനെ തട്ടിക്കൊണ്ടുപോയാല്‍, അവനെ തിരികെ ലഭിക്കാന്‍ ദമ്പതികള്‍ മോചനദ്രവ്യം നല്‍കുമെന്നും ശക്തിവേലു കരുതി. ഇതിനെ തുടർന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Abduction case, Child abduct, School