'പ്രതിക്ക് പൂമാല എനിക്ക് കല്ലേറ്'; സവാദിന് സ്വീകരണം നല്‍കിയതില്‍ ലജ്ജ തോന്നുന്നുവെന്ന് പരാതിക്കാരി
- Published by:Arun krishna
- news18-malayalam
Last Updated:
ബാത്റൂമിലും ബെഡ്റൂമിലും ചെയ്യേണ്ട കാര്യം കെഎസ്ആർടിസിയിൽ വന്നു ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം എന്നൊരു ചോദ്യം എനിക്ക് പൊതു സമൂഹത്തോടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു
കെഎസ്ആര്‍ടിസി ബസില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് അറസ്റ്റിലായ സവാദിന് സ്വീകരണം നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി പരാതിക്കാരി. ഇന്നലെ കേസില്‍ ജാമ്യം കിട്ടി ആലുവ സബ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ സവാദിനെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പൂമാലയണിച്ച് സ്വീകരിച്ചിരുന്നു.ഇതിനെതിരെയാണ് യുവതി രംഗത്തുവന്നത്. പ്രതിക്ക് പൂമാലയും തനിക്ക് കല്ലേറുമാണ് കിട്ടുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ വേട്ടയാടലാണ് തനിക്കെതിരെ നടക്കുന്നത്, പ്രതിക്ക് സ്വീകരണം നല്‍കിയതില്‍ ലജ്ജ തോന്നുവെന്ന് പരാതിക്കാരി പറഞ്ഞു.
‘സ്വാതന്ത്ര്യ സമരത്തിന് പോയി വന്ന ഒരാളെപ്പോലെ മാലയിട്ട് ആനയിച്ച് കൊണ്ടുവരാൻ അയാൾ എന്തു മഹത് കാര്യമാണ് ചെയ്തതെന്ന് ഒന്നു പറഞ്ഞു തരുമോ? ബാത്റൂമിലും ബെഡ്റൂമിലും ചെയ്യേണ്ട കാര്യം കെഎസ്ആർടിസിയിൽ വന്നു ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം എന്നൊരു ചോദ്യം എനിക്ക് പൊതു സമൂഹത്തോടുണ്ട്. എങ്ങനെ ഇതിന് മനസ്സു വന്നു.
അയാൾ ഇതൊന്നും ചെയ്തിട്ടില്ലെന്ന് തെളിയിച്ചിട്ട് പുറത്തിറങ്ങിയപ്പോഴാണ് മാലയിട്ട് സ്വീകരിച്ചതെങ്കിൽ ശരി. ജാമ്യത്തിൽ ഇറങ്ങിയ അവനോട് “ഞങ്ങൾ കൂടെയുണ്ട് കേട്ടോ” എന്നു പറഞ്ഞാണ് പലരും സ്വീകരിച്ചത്. എന്തിനാണ് കൂടെയുള്ളത്? 20 ദിവസത്തോളം എന്നെയും എന്റെ കൂട്ടുകാരെയും മാനസിക സംഘർഷത്തിലാക്കി. എന്റെ ഇൻസ്റ്റഗ്രാം പേജിൽ വന്നു തുടർച്ചയായി മോശം പരാമർശം നടത്തുന്നു. എന്നെയും എന്റെയും കൂട്ടുകാരുടെയും സമൂഹമാധ്യമങ്ങളില്‍ തെറി വിളിച്ചു. ഇതാണ് പ്രതികരിച്ചതിന്റെ പേരിൽ എനിക്ക് ലഭിച്ചത്’ പരാതിക്കാരി പറഞ്ഞു. സംഭവത്തിൽ നിയമപോരാട്ടം തുടരുമെന്നും യുവതി വ്യക്തമാക്കി.
advertisement
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിനെത്തുടർന്ന് റിമാൻഡിലായിരുന്ന കോഴിക്കോട് സ്വദേശി സവാദ് ജയിൽ മോചിതനായി. എറണാകുളം അഡി. സെഷൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചതോടെയാണ് ഇയാൾ പുറത്തിറങ്ങിയത്.
Location :
Kochi,Ernakulam,Kerala
First Published :
June 04, 2023 2:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'പ്രതിക്ക് പൂമാല എനിക്ക് കല്ലേറ്'; സവാദിന് സ്വീകരണം നല്‍കിയതില്‍ ലജ്ജ തോന്നുന്നുവെന്ന് പരാതിക്കാരി