ആലപ്പുഴ: അമ്പലപ്പുഴ പള്ളിയിൽ നിസ്‌കരിക്കാനെത്തിയ സിപിഎം പ്രവർത്തകനെ എസ്.ഡി.പി.ഐ നേതാവ് ഉൾപ്പടെയുള്ള മൂന്നുപേർ ക്രൂരമായി മർദിച്ചതായി പരാതി. സിപിഎം ജെബിഎസ് ബ്രാഞ്ച് കമ്മിറ്റി അംഗം പുന്നപ്ര പള്ളിക്കൂടം വെളിയിൽ ഷാജി (43) ക്കാണ് മർദ്ദനമേറ്റത്.
ശരീരമാസകലം പരിക്കേറ്റ ഷാജിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ വൈകിട്ട് ഏഴിന് പുന്നപ്ര പറവൂർ ജുമാ മസ്ജിദ് അങ്കണത്തിലായിരുന്നു സംഭവം ഉണ്ടായത്. പള്ളി ഭരണസമിതിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഷാജി ചോദ്യം ഉന്നയിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
എസ്ഡിപിഐ രഹസ്യാന്വേഷണ വിഭാഗം തലവൻ കൂടിയായ പള്ളി ഭാരവാഹി സുധീർ പുന്നപ്ര മുമ്പ് ഷാജിയെ ആക്രമിച്ചിരുന്നു. പിന്നീട് പലതവണ ഫോണിലും ഷാജിക്കുനേരെ സുധീർ ഭീഷണിമുഴക്കി. തിങ്കളാഴ്ച വൈകിട്ട് പള്ളിയിലെത്തിയ ഷാജിയെ സുധീറും മറ്റ് രണ്ടുപേരും ചേർന്ന് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒപ്പംകൂട്ടി സിസിടിവി ക്യാമറ ഇല്ലാത്ത വശത്തേക്ക് മാറ്റിനിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
Also Read- യുവതിയെ കടയ്ക്കുള്ളിൽ പെട്രോളൊഴിച്ച് തീയിട്ട് കൊല്ലാൻ ശ്രമം; അമ്മയുടെ സഹോദരൻ അറസ്റ്റിൽ
മർദനത്തിൽ അവശനായി കുഴഞ്ഞുവീണ ഷാജിയെ വീണ്ടും മൂന്നംഗസംഘം മർദിച്ചു. ഇവിടെ നിന്ന് ഓടി നിസ്‌കാര സ്ഥലത്തെത്തിയ ഷാജി കുഴഞ്ഞുവീഴുകയായിരുന്നു. പുന്നപ്ര പൊലീസാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.