മിലിട്ടറി സർവ്വീസ് മേഖലയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ മുൻ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പെരുങ്ങോട്ടുകുറുശ്ശി സ്വദേശി ബിനീഷിനെയാണ് കോട്ടായി പൊലീസ് അറസ്റ്റ് ചെയ്തത്. ഒൻപത് പേരിൽ നിന്നായി അറുപത് ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. കൂടുതൽ പേർ തട്ടിപ്പിനിരയായതായി സൂചനയുണ്ട്. സൈന്യത്തിൽ മിലിട്ടറി നേഴ്സ്, ജനറൽ ഡ്യൂട്ടി തുടങ്ങിയ ജോലികൾ വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പെരുങ്ങോട്ടുകുറിശ്ശി സ്വദേശി ബിനീഷ് തട്ടിപ്പ് നടത്തിയത്.
ഒൻപതു പേരിൽ നിന്നായി 60 ലക്ഷം രൂപ തട്ടിയെടുത്തുവന്നാണ് കേസ്. പത്തു വർഷത്തോളം സൈന്യത്തിൽ റേഡിയോ ഓപ്പറേറ്ററായി ജോലി ചെയ്ത ബിനീഷിനെ ആറു വർഷം മുൻപാണ് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പിരിച്ചു വിട്ടത്. പാലക്കാട്ടെ ഒരു ബാറിൽ ജോലി ചെയ്തു വരികയായിരുന്ന ഇയാൾ സൈനികനായി ജോലി ചെയ്തതിൻ്റെ പരിചയം മുതലെടുത്താണ് ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചത്.
അഞ്ച് മുതൽ ഏഴ് ലക്ഷം രൂപ വരെ വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെയാണ് പരാതി ഉയർന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് കൂടുതൽ പേർ പരാതിയുമായി വന്നിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നും പരാതിയുണ്ട്. ഇപ്പോൾ ബെംഗളുരിവിലേക്ക് കുടംബ സമേതം താമസം മാറിയ ബിനീഷ് കുറച്ചു നാളായി പാലക്കാട് ഒറ്റയ്ക്കാണ് താമസം. വിദേശത്തേയ്ക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പിണങ്ങിപ്പോയ പെണ്‍സുഹൃത്തിനെ തട്ടിക്കൊണ്ടുപോയി; മർദിച്ച ശേഷം വായിൽ ഡീസലൊഴിച്ചു; യുവാവ് അറസ്റ്റിൽകോട്ടയം: പിണങ്ങിപ്പിരിഞ്ഞ പെൺസുഹൃത്തിനെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചശേഷം വായിൽ ഡീസലൊഴിച്ചു. സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോട്ടയം കൊല്ലാട് കടുവാക്കുളത്തെ ഓട്ടോഡ്രൈവറായ മടമ്പുകാട് തൊണ്ടിപ്പറമ്പിൽ ജിതിൻ സുരേഷിനെ (24)യാണ് കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ റിജൊ പി.ജോസഫ്, എസ്.ഐ. എം. അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ പൂവന്തുരുത്തിലായിരുന്നു സംഭവങ്ങളുടെ തുടക്കം. 19 കാരിയായ പൂവന്തുരുത്ത് സ്വദേശിനിയും യുവാവും നേരത്തെ അടുപ്പത്തിലായിരുന്നു. യുവാവിന്റെ സ്വഭാവദൂഷ്യത്തെത്തുടർന്ന് കഴിഞ്ഞിയിടെ യുവതി പിണങ്ങിപ്പിരിഞ്ഞു. പൂവന്തുരുത്തിൽ സുഹൃത്തുമായി സംസാരിച്ചുനിൽക്കുന്നതിനിടെ ഓട്ടോയുമായി അടുത്തെത്തിയ യുവാവ് പെൺകുട്ടിയെ ബലമായി ഓട്ടോയിൽ കയറ്റി ഓടിച്ചുപോവുകയായിരുന്നു.
നാട്ടകം പാറേച്ചാൽ ബൈപ്പാസിലെത്തിയപ്പോൾ ആളൊഴിഞ്ഞസ്ഥലത്ത് ഓട്ടോ നിർത്തിയിറങ്ങിയ യുവാവ് പെൺകുട്ടിയെ മർദിച്ച് വസ്ത്രങ്ങൾ വലിച്ചുകീറി. തുടർന്ന് വായിൽ കുത്തിപ്പിടിച്ച് ഡീസലൊഴിക്കുകയുമായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ഡീസൽകുപ്പി തട്ടിത്തെറിപ്പിച്ച യുവതി ബഹളമുണ്ടാക്കിയതോടെ നാട്ടുകാർ ശ്രദ്ധിക്കുന്നതുകണ്ട പ്രതി പെൺകുട്ടിയെ വീണ്ടും ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി വീടിനുസമീപം ഇറക്കിവിട്ടു. പരിക്കേറ്റ പെൺകുട്ടി രാത്രി വീട്ടുകാരെത്തിയപ്പോൾ വിവരംപറയുകയും തുടർന്ന് കോട്ടയം ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് വെള്ളിയാഴ്ച പുലർച്ചെ യുവാവിനെ അറസ്റ്റുചെയ്തു. കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.