തിരുവനന്തപുരം: കോവിഡ‍് നിരീക്ഷണത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ആരോഗ്യ പ്രവർത്തകൻ കസ്റ്റഡിയിൽ. തിരുവനന്തപുരം പാങ്ങോട് സ്വദേശി പ്രദീപാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. ഇയാൾ കുളത്തുപ്പുഴയിലെ ജൂനിയൽ ഹെൽത്ത് ഇൻസ്പെക്ടറാണ്. കോവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നല്‍കാമെന്നു പറഞ്ഞു വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുട പരാതി.
വെള്ളറട പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. എന്നാൽ സംഭവം നടന്നത് പാങ്ങോട് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ടേക്ക് കൈമാറും. ഈ സാഹചര്യത്തിൽ പങ്ങോട് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി മലപ്പുറത്ത് ജോലിക്ക് പോയിരുന്നു. തിരിച്ചെത്തിയ അവര്‍ വെള്ളറടയില്‍ സൃഹൃത്തിനൊപ്പം ക്വാറന്റീനില്‍ കഴിഞ്ഞു. അതിനുശേഷം നടത്തിയ പരിശോധനയില്‍ രോഗബാധയില്ലെന്ന് വ്യക്തമായി. ഇതോടെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടറോട് ആവശ്യപ്പെട്ടു.
എന്നാല്‍ സര്‍ട്ടിഫിക്കറ്റിനായി പാങ്ങോടുള്ള വീട്ടിലേക്ക് വരണമെന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് പാങ്ങോടെത്തിയ യുവതിയെ വീട്ടില്‍വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
പത്തനംതിട്ടയിൽ ആംബുലൻസ് ഡ്രൈവർ കോവിഡ് ബാധിതയായ യുവതിയെ പീഡിപ്പിച്ചെന്ന വാർത്തയ്ക്കു പിന്നാലെയാണ് തിരുവനന്തപുരത്തും സമാനമായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കായംകുളം സ്വദേശിയായ നൗഫലാണ് പത്തനംതിട്ടയിൽ പെൺകുട്ടിയെ പീഡിപ്പിച്ചത്. ഇയാൾ കൊലക്കേസ് പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.