പൊലീസ് ആക്രമണത്തിൽ പരിക്കേറ്റ ജവാനെ സൈന്യം ഇടപെട്ട് സൈനിക ആശുപത്രിയിലേക്ക് മാറ്റി
- Published by:Anuraj GR
- news18-malayalam
Last Updated:
പുല്‍പ്പള്ളി സ്വദേശി അജിത്തിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് കണ്ണൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയത്
കോഴിക്കോട്: പൊലീസ് ആക്രണത്തിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജവാനെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. പുല്‍പ്പള്ളി സ്വദേശി അജിത്തിനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് കണ്ണൂരിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയത്. മേജര്‍ മനു അശോകിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയാണ് അജിത്തിനെ കണ്ണൂരിലേക്ക് മാറ്റിയത്.
ഉത്തര്‍പ്രദേശിലെ 301 ലൈറ്റ് റെജിമെന്റില്‍ ഇ എം ഇ വിഭാഗത്തിലാണ് അജിത്ത് ജോലി ചെയ്യുന്നത്. പുല്‍പ്പള്ളി സീതാദേവി - ലവകുശ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് പൊലീസും അജിത്തും തമ്മിൽ തർക്കമുണ്ടായത്. ബൈക്ക് കടത്തുവിടുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. അതിനിടെ പൊലീസ് തന്നെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച് മർദിക്കുകയായിരുന്നുവെന്നാണ് അജിത്ത് പറയുന്നത്.
കാലിന് പരിക്കേറ്റതിനെ തുടർന്നാണ് അജിത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. അതിനിടെ അജിത്തിന്‍റെ ബന്ധുക്കൾ ഉത്തര്‍പ്രദേശിലെ 301 ലൈറ്റ് റെജിമെന്റില്‍ വിവരമറിയിച്ചു. ഇതോടെയാണ് സൈന്യം വിഷയത്തിൽ ഇടപെട്ടത്. അജിത്തിനെ മെഡിക്കല്‍ കോളേജില്‍ നിന്ന് സൈനികാശുപത്രിയിലേക്ക് മാറ്റുന്നതിനായി ബന്ധുക്കള്‍ ഡിസ്ചാര്‍ജ് ഷീറ്റ് ഒപ്പിട്ടുവാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് ആശുപത്രിയില്‍ നിന്ന് മാറ്റാനാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ഇത് പൊലീസ് ഇടപെടലിനെത്തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
advertisement
എന്നാൽ അജിത്തിനെ മർദിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഗ്രീൻവാലിയിൽവെച്ച് നാട്ടുകാർ ഇടപെട്ട് കീഴ്പ്പെടുത്തുന്നതിനിടെ ആരുടെയെങ്കിലും ചവിട്ടേറ്റതാകാമെന്നാണ് പൊലീസ് പറയുന്നത്. അജിത്ത് ഹെൽമെറ്റ് കൊണ്ട് പൊലീസിനെ മർദിച്ചെന്നും ആരോപണമുണ്ട്.
Location :
Kozhikode,Kozhikode,Kerala
First Published :
January 09, 2024 1:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊലീസ് ആക്രമണത്തിൽ പരിക്കേറ്റ ജവാനെ സൈന്യം ഇടപെട്ട് സൈനിക ആശുപത്രിയിലേക്ക് മാറ്റി