കൊല്ലം: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ സൗഹൃദത്തിലാക്കി പീഡിപ്പിച്ച കേസിൽ സൈനികനെ കശ്മീരിൽ നിന്നും പിടികൂടി. ചവറ കോട്ടയ്ക്കകം ചേരിയിൽ പുത്തൻ വീട്ടിൽ മനുമോഹനാണ് അറസ്റ്റിലായത്. കരസേനാംഗമായ മനുമഹോനെ ലഡാക്കിലെ ലേയിൽ നിന്നും 200 കിലോ മീറ്റർ മുകളിൽ ' ചുമ്മതാങ്ങിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സൈന്യത്തിന്റെ സഹായത്തോടെ എസ്. ഐ സതീശ് ശേഖർ, എ എസ് ഐ കിൽ ആന്റണി, സി പി ഒ ഹരികൃഷ്ണൻ എന്നിവരാണ് മനു മോഹനെ പിടികൂടിയത്. കൊല്ലം തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിദ്യാർഥിനി 2019 ലാണ് പീഡിപ്പിക്കപ്പെട്ടത്.
സംഭവത്തിൽ ഉൾപ്പെട്ട പെൺകുട്ടിയെ ഇക്കഴിഞ്ഞ ജൂൺ 17 നു കാണാതായ സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് സൈനികൻ പീഡിപ്പിച്ചതായി വ്യക്തമായത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റൊരു യുവാവിനൊപ്പം പോയതാണെന്ന് കണ്ടെത്തി. എറണാകുളത്ത് നിന്നും ഇരുവരെയും തെക്കുംഭാഗം പൊലീസ് പിടികൂടി. ചോദ്യം ചെയ്തപ്പോൾ ഒപ്പമുണ്ടായിരുന്ന ചവറ ബ്രിജ് തെങ്ങുവേലി കിഴക്കതിൽ അഖിൽരാജും 2019ൽ സൈനികനായ മനു മോഹനും തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകുകയായിരുന്നു.
തുടർന്ന് പോക്സോ നിയമപ്രകാരം അഖിൽരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഖിൽ രാജ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി കെഎംഎംഎല്ലിനു സമീപമുള്ള വർക്ക്ഷോപ്പിൽ എത്തിച്ച് പീഡിപ്പിച്ചതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഈ കേസിൽ ചവറ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയിരുന്നു. മുൻ ഇൻസ്പെക്ടർ പി. ജി. മധു, എ ഐ വിജയകുമാർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അതിനുശേഷമാണ് 2019ൽ പെൺകുട്ടിയെ പീഡിപ്പിച്ച സൈനികനായ മനു മോഹനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് നീക്കം നടത്തിയത്. തുടർന്ന് സൈനിക ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും, അവരുടെ സഹായത്തോടെ, മനു മോഹനെ കശ്മീരിലെ ലേയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. മനു മോഹനെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി റിമാൻഡ് ചെയ്തുവെന്ന് തെക്കുംഭാഗം പൊലീസ് ഇൻസ്പെക്ടർ എം. ദിനേശ് കുമാർ പറഞ്ഞു.
കാസര്‍ഗോഡ് പതിനാലുകാരിയെ പീഡിപ്പിച്ച കേസ്: മൂന്ന് പേര്‍കൂടി അറസ്റ്റില്‍
ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍കൂടി അറസ്റ്റില്‍. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ ആകെ പിടിയിലായവരുടെ എണ്ണം എട്ടായി.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് കാസര്‍ക്കോട് വനിതാ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. മാനസിക വൈകല്യമുള്ള കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചെന്നാണ് കേസ്. അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ അനുജനൊപ്പം കൂട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് പീഡനത്തിന്റ വിവരങ്ങള്‍ പുറത്തു വന്നത്.
കഴിഞ്ഞ മാസം ഇരുപത്തഞ്ചിനായിരുന്നു സംഭവം നടന്നത്. കേസില്‍ എസ് പി നഗര്‍ സ്വദേശിയായ സി. അബ്ബാസിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നാലെ ഉളിയത്തടുക്ക സ്വദേശികളായ മുഹമ്മദ് ഹനീഫ്, സി.എ അബ്ബാസ്,ഉസ്മാന്‍, അബൂബക്കര്‍ എന്നിവരെയും കൂടി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തുടര്‍ന്നാണ് ഇപ്പോള്‍ ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്ലു സ്വദേശി വാസുദേവ ഗെട്ടി എന്നിവരെയും കൂടി കേസില്‍ അറസറ്റ് ചെയ്തിരിക്കുന്നത്. പീഡനത്തിനിരയായ കുട്ടിയിപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയുടെ സംരക്ഷണതയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kashmir, Kerala police arrested a soldier, Molesting a schoolgirl, Pocso case, Sexual abuse