തൊടുപുഴ: അധ്യാപികയെ സഹപ്രവര്‍ത്തകനായ അധ്യാപകന് വിദ്യാര്‍ഥികളുടെ മുന്നില്‍വച്ച് ജാതിപ്പേരു വിളിച്ചെന്നും വസ്ത്രം കീറി അപമാനിക്കാന്‍ ശ്രമിച്ചെന്നും പരാതി. അടിമാലി ഇരുമ്പുപാലം ഗവ. എല്‍ പി സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് സി എം ഷമീമിനെതിരെ സ്കൂളിലെ താല്‍ക്കാലിക അധ്യാപികയാണ് പരാതി നല്‍കിയത്.
ഷമീമിനെതിരെ പട്ടികജാതി/വര്‍ഗ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ അധ്യാപകന് ഒളിവില്‍ പോയി. അധ്യാപികയുടെ പരാതിയില്‍ അന്വേഷണം നടന്നുവരികയാണെന്നാണ് ഡിവൈഎസ്പി ബിനു ശ്രീധര്‍ പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ പൊലീസ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് അധ്യാപികയുടെ ആരോപണം. പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് അടുത്ത മാസം മുതല്‍ സ്കൂളിനു മുന്നില്‍ നിരാഹാര സമരം നടത്തുമെന്ന് അധ്യാപികയും കുടുംബവും അറിയിച്ചു.
കഴിഞ്ഞ മാസം 15നായിരുന്നു കേസിനാസ്പദമായ സംഭവം. ക്ലാസെടുക്കുന്നതിനിടെ തന്നെ വിളിച്ചിറക്കി വിദ്യാര്‍ഥികള്‍ നോക്കി നില്‍ക്കെ ജാതിപ്പേരു വിളിച്ചെന്നും അസഭ്യം പറഞ്ഞെന്നും ചുരിദാറിന്റെ ഷാള്‍ വലിച്ചൂരാന്‍ ശ്രമിച്ചെന്നുമാണ് അധ്യാപികയുടെ പരാതി. ഷാള്‍ വലിച്ചപ്പോള്‍ ചുരിദാര്‍ കീറിപ്പോയെന്നും പരാതിയില്‍ പറയുന്നു. തൊഴിലിടത്തെ വൈരാഗ്യമാണ് അവഹേളനത്തിനു പിന്നിലെ കാരണമെന്നാണ് യുവതിയുടെ ആരോപണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.