യുഎസിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേടു കേസ് മുഖ്യപ്രതി 27 വർഷങ്ങൾക്കുശേഷം പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
യുഎസിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് പോകുന്നതിന് ഭാര്യയുമൊത്തു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്. ഭാര്യ യാത്ര തുടർന്നെന്ന് പൊലീസ് അറിയിച്ചു
കോട്ടയം: ഇളങ്ങുളം സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേട് കേസിലെ മുഖ്യപ്രതിയും ബാങ്ക് സെക്രട്ടറിയുമായിരുന്ന പനമറ്റം മുളങ്കുന്നത്തുപറമ്പിൽ ഗോപിനാഥൻ നായർ 27 വർഷങ്ങൾക്കു ശേഷം പിടിയിൽ. 1993 മുതൽ 97 വരെ ബാങ്കിൽ നടന്ന സാമ്പത്തിക ക്രമക്കേട് കേസിലെ മുഖ്യ പ്രതിയാണ് ഗോപിനാഥൻ നായര്‍. യുഎസിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവയ്ക്കുകയായിരുന്നു. നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ പിന്നീട് വിജിലൻസ് കോട്ടയം യൂണിറ്റ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു.
12 കോടി രൂപയുടെ തട്ടിപ്പിൽ രണ്ടു കോടിയിലധികം രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ 12 കേസുകളുണ്ടെന്ന് വിജിലൻസ് പറഞ്ഞു. കേസുകളിൽ ഒന്നാം പ്രതിയായതോടെ 1998ൽ ഒളിവിൽപോയ ഗോപിനാഥൻ നായർക്കെതിരെ 38 അറസ്റ്റ് വാറന്റുകളും ഇന്റർപോൾ മുഖേന തിരച്ചിൽ നോട്ടിസും പുറപ്പെടുവിച്ചിരുന്നു. യുഎസിൽ താമസിക്കുന്ന മകളുടെ അടുത്തേക്ക് പോകുന്നതിന് ഭാര്യയുമൊത്തു വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്. ഭാര്യ യാത്ര തുടർന്നെന്ന് പൊലീസ് അറിയിച്ചു.
advertisement
സിപിഎം നേതൃത്വത്തിൽ 1993ൽ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി 1997 വരെ 12 കോടി രൂപയുടെ ക്രമക്കേടു നടത്തിയതായാണ് സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാറായിരുന്ന (ജനറൽ) തോമസ് ടി പുന്നന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷൻ കണ്ടെത്തിയത്. വഴിവിട്ടു വായ്പ നൽകി, വായ്പാ പരിധി ലംഘിച്ചു, ഹുണ്ടി – ബിൽ ഡിസ്കൗണ്ടിങ്ങിൽ വെട്ടിപ്പു നടത്തി തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്. 5 ലക്ഷം രൂപ നൽകേണ്ടിടത്ത് 43 ലക്ഷം വരെ വായ്പയായി നൽകിയെന്നും കണ്ടെത്തിയിരുന്നു. ചെക്ക് ഡിസ്കൗണ്ടിങ്ങിനായി ഉപയോഗിച്ച ചെക്കുകളൊന്നും ബാങ്കിൽ സൂക്ഷിച്ചിട്ടില്ലെന്നും അന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
Location :
Kottayam,Kottayam,Kerala
First Published :
March 28, 2025 6:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുഎസിലേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേടു കേസ് മുഖ്യപ്രതി 27 വർഷങ്ങൾക്കുശേഷം പിടിയിൽ