കോയമ്പത്തൂരിൽ മുഖംമൂടി സംഘം മലയാളി യാത്രക്കാരെ കാര്‍ തടഞ്ഞ് ആക്രമിച്ചു; സൈനികനടക്കം 4 പേർ അറസ്റ്റിൽ
- Published by:Rajesh V
- news18-malayalam
Last Updated:
കോയമ്പത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആൻഡ് ടി ബൈപ്പാസിനു സമീപമായിരുന്നു ആക്രമണം. ബെംഗളൂരുവിൽ നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകൾ വാങ്ങിയ ശേഷം മടങ്ങിവരുകയായിരുന്നു യുവാക്കൾ
കൊച്ചി: സേലം-കൊച്ചി ദേശീയപാതയിൽ കോയമ്പത്തൂരില്‍ നാല് മലയാളി യാത്രക്കാർക്കുനേരെ ആക്രമണം. മൂന്ന് കാറുകളിലായെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് കാർ അടിച്ചു തകർത്ത് കവർച്ചയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. സംഭവത്തിൽ എറണാകുളം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി വി എസ് നവാസ് അന്വേഷണത്തിന് ഉത്തരവിട്ടു
എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാൾസ് റജിയും 2 സഹപ്രവർത്തകരുമാണ് ആക്രമണത്തിനിരയായത്. കോയമ്പത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആൻഡ് ടി ബൈപ്പാസിനു സമീപമായിരുന്നു ആക്രമണം. ബെംഗളൂരുവിൽ നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകൾ വാങ്ങിയ ശേഷം മടങ്ങിവരുകയായിരുന്നു യുവാക്കൾ.
റെഡ് സിഗ്നലിൽ വാഹനം നിർത്തിയപ്പോഴായിരുന്നു വാളുകളുമായി സംഘത്തിന്റെആക്രമണം. അക്രമികൾ ഉപദ്രവിച്ചെങ്കിലും ഇതിനിടെ അതിവേഗം കാറോടിച്ച് യുവാക്കൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ചെക്പോസ്റ്റിലും മധുക്കര പൊലീസ് സ്റ്റേഷനിലുമെത്തി ഇവർ പരാതി നൽകി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാറിന്റെ ഡാഷ് ക്യാമിൽ പതിഞ്ഞിട്ടുണ്ട്.
advertisement
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെ മധുക്കര പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് ഇവർ അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികൾ ഒളിവിലാണ്.
പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്റിൽ സൈനികനാണ്. ജൂൺ നാലിന് അവധിക്ക് നാട്ടിൽ വന്നശേഷം ഇയാൾ തിരിച്ചുപോയിട്ടില്ല. കുഴൽപ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. KL47 D 6036, KL 42 S 3960 എന്നീ നമ്പറുകളിലുള്ള രണ്ട് കാറുകളും പിടിച്ചെടുത്തു.
Location :
Kochi,Ernakulam,Kerala
First Published :
June 16, 2024 2:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോയമ്പത്തൂരിൽ മുഖംമൂടി സംഘം മലയാളി യാത്രക്കാരെ കാര്‍ തടഞ്ഞ് ആക്രമിച്ചു; സൈനികനടക്കം 4 പേർ അറസ്റ്റിൽ