കൊച്ചി: ഭർത്താവും ഭർതൃവീട്ടുകാരും പീഡിപ്പിച്ചെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സി ഐയിൽ നിന്ന് അപമാനം നേരിട്ടെന്ന്ന്നും എഴുതിവെച്ച് ആത്മഹത്യ ചെയ്ത മോഫിയ പർവീണെന്ന (Mofia Parveen) നിയമവിദ്യാർഥിനി ഭര്‍തൃവീട്ടില്‍ നേരിട്ടത് കൊടിയ പീഡനമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട് (Remand Report). ഭര്‍ത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മോഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നതെന്നും ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഭര്‍ത്താവ് സുഹൈല്‍ ലൈംഗിക വൈകൃതത്തിന് അടിമയാണ്. പലതവണ ഇയാള്‍ മോഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. അശ്ലീല സൈറ്റുകളിൽ കാണുന്ന ലൈംഗിക വൈകൃതങ്ങൾ അനുകരിക്കാൻ സുഹൈൽ നിർബന്ധിച്ചിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മോഫിയയെ മാനസിക രോഗിയായി ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തിയിരുന്നു. 40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനെ തുടര്‍ന്നാണ് പീഡനം തുടര്‍ന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മോഫിയ പുറത്തുപറയാൻ പറ്റാത്ത രീതിയിലുള്ള പീഡനങ്ങൾ നേരിട്ടതായി സഹപാഠികൾ വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് സുഹൈല്‍ സ്വകാര്യ ഭാഗത്ത് പച്ചകുത്താന്‍ നിര്‍ബന്ധിക്കുകയും മറ്റും ചെയ്തിരുന്നതായും സഹപാഠികൾ വെളിപ്പെടുത്തി. മോഫിയ സൂഹൈലിന്‍റെ വീട്ടിൽ പീഡനം നേരിട്ടിരുന്നതായി മൂഫിയയുടെ മാതാപിതാക്കളും ആരോപിച്ചിരുന്നു.
മോഫിയയുടെ ആത്മഹത്യ: ഭര്‍ത്താവടക്കം മൂന്ന് പ്രതികളും റിമാന്‍ഡില്‍; ജില്ലാ ജയിലിലേക്ക് മാറ്റി
ആലുവയിൽ (Aluva) നിയമ വിദ്യാർഥിനി മോഫിയ പര്‍വീണിന്റെ (Mofia Parveen) ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവടക്കമുള്ള മൂന്ന് പ്രതികളും റിമാൻഡിൽ. മോഫിയയുടെ ഭര്‍ത്താവ് ഇരമല്ലൂര്‍ കുറ്റിലഞ്ഞി മലേക്കുടി വീട്ടില്‍ മുഹമ്മദ് സുഹൈല്‍ (27), ഭർതൃ പിതാവ് യൂസഫ്(63), ഭർതൃമാതാവ് റുഖിയ(55) എന്നിവരെയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.
ഇന്നലെ രാവിലെ 10.30 ഓടെയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് അതീവസുരക്ഷയിലാണ് പ്രതികളെ കോടതിയില്‍ എത്തിച്ചത്. തുടര്‍ന്ന് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ ഹാജരാക്കുകയായിരുന്നു.
പ്രതികളെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നും പ്രതികളെ വിശദമായി ചോദ്യംചെയ്യേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരിക്കുന്നത്.
പ്രതികള്‍ സ്ത്രീധനം ആവശ്യപ്പെട്ടതായും യുവതിയെ മര്‍ദിച്ചതായും പരാതിയുണ്ട്. അതിനാല്‍ ഇക്കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നും കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. പ്രതിഭാഗത്തിന്റെ വാദം കൂടി കേട്ടശേഷമായിരിക്കും കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കുക. ചൊവ്വാഴ്ച അര്‍ധരാത്രിയാണ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. മൊഫിയയുടെ ആത്മഹത്യയ്ക്ക് പിന്നാലെ മൂവരും ഒളിവില്‍പോയിരുന്നു. തുടര്‍ന്ന് കോതമംഗലം ഉപ്പുകണ്ടം പാറഭാഗത്തെ ബന്ധുവീട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Mofia Parveen, Mofia Parveen Death