പാലക്കാട് (Palakkad) ആർഎസ്എസ് (RSS) നേതാവിനെ വെട്ടിക്കൊന്നു. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. പാലക്കാട് മേലാമുറിയിൽ വെച്ചാണ് ആക്രമണമുണ്ടായത്. 24 മണിക്കൂറിനിടെ പാലക്കാട് ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്.
മേലാമുറിയിൽ ധനകാര്യ സ്ഥാപനം നടത്തുകയാണ് ശ്രീനിവാസൻ. ധനകാര്യസ്ഥാപനത്തിലിരിക്കുമ്പോഴാണ് ബൈക്കിലെത്തിയ അക്രമിസംഘം അദ്ദേഹം വെട്ടിപ്പരിക്കേല്‍പിച്ചത്. വെട്ടേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read-
Palakkad Subair Murder| കാർ ഉപയോഗിക്കുന്നത് താനല്ലെന്ന് കൃപേഷ്; വാടകയ്ക്ക് നല്‍കിയത് എലപ്പുള്ളി സ്വദേശി രമേശിനെന്ന് അലിയാർ
പാലക്കാട് എലപ്പുള്ളിയിൽ ഇന്നലെ എസ് ഡി പി ഐയുടെ പ്രാദേശിക നേതാവ് സുബൈർ വെട്ടേറ്റു മരിച്ചിരുന്നു. ആർഎസ്എസാണ് ഇതിന് പിന്നിലെന്ന് പോപ്പുലർഫ്രണ്ട് ആരോപിക്കുന്നതിനിടെയാണ് ഇന്ന് ആക്രമണമുണ്ടായിരിക്കുന്നത്.
ഇന്നലത്തെ കൊലയ്ക്ക് തിരിച്ചടിയുണ്ടാകാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്താകെ ഡിജിപി ജാഗ്രതാ നിർദേശം നൽകിയിരുന്നു. പ്രധാന സ്ഥലങ്ങളിലെല്ലാം പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു. ഇതിനിടെയാണ് 24 മണിക്കൂർ തികയും മുൻപേ രണ്ടാമതൊരു അരുംകൊല കൂടി സംഭവിച്ചത്.
അതേസമയം, കഴിഞ്ഞ ദിവസത്തെ കൊലപാതകവുമായി ഇതിന് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനം നടത്തുന്നയാളാണ് ശ്രീനിവാസൻ. അതുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളാണോ ആക്രമണത്തിന് പുറകിലെന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Also Read-
Palakkad Subair Murder| സുബൈർ വധം: അക്രമി സംഘം സഞ്ചരിച്ച രണ്ടാമത്തെ കാർ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി
എലപ്പുള്ളിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് എസ് ഡി പി ഐ പ്രാദേശിക നേതാവായ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ജുമുഅ നിസ്കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു സുബൈര്‍. ഈ സമയം കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വീണ് കിടന്ന സുബൈറിനെ വെട്ടുകയായിരുന്നു. കൈകളിലും കാലിലും തലയിലുമാണ് വെട്ടേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്‌ഐആറിൽ പറയുന്നു. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. സംഭവത്തില്‍ ആസൂത്രണമുണ്ട്. അഞ്ചുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായാണ് പൊലീസിനു ലഭിച്ച വിവരം. എന്നാൽ എഫ്ഐആറില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല.
സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ. വൈകിട്ട് എലപ്പുള്ളിയിലാണ് കബറടക്കം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.