ഇടുക്കി: എസ്‌എഫ്‌ഐ (SFI) പ്രവര്‍ത്തകന്റെ കൊലപാതകം (Murder) നടന്നത് കാംപസിന് പുറത്തുവച്ചാണെന്ന് ഇടുക്കി എഞ്ചിനിയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ എം ജെ ജലജ പറഞ്ഞു. കാംപസിനുള്ളിൽ സംഘര്‍ഷമൊന്നും നടന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പ് സമാധാനപരമായാണ് നടന്നതെന്നും പ്രിന്‍സിപ്പാള്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു. തിരഞ്ഞെടുപ്പ് സമാധാനപരമായാണ് നടന്നത്, കോളേജിനകത്ത് പൊലീസ് സാന്നിദ്ധ്യമുണ്ടായിരുന്നെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
അതേസമയം കൊലപാതകം കോണ്‍ഗ്രസ് ആസൂത്രതമായി നടത്തിയതാണെന്ന് സിപിഎം നേതാവ് എംഎം മണി എംഎല്‍എ ആരോപിച്ചു. പുറത്തു നിന്നെത്തിയവരാണ് ധീരജിനെ കൊലപ്പെടുത്തിയത്. സംഘര്‍ഷമുണ്ടായിട്ടില്ലെന്നും തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്നും എംഎം മണി പറഞ്ഞു. കംപ്യൂട്ടര്‍ സയന്‍സ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ ധീരജ് കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ്.
ഇന്ന് ഉച്ചയോടെയാണ് ഇടുക്കി എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് രാജേന്ദ്രനെ കുത്തിക്കൊന്നത്. സംഘര്‍ഷത്തിനിടെയാണ് കോളേജിലെ വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ സ്വദേശി ധീരജ് എന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകൻ കൊല്ലപ്പെട്ടത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാംപസിന് അകത്ത് കെഎസ്‌യു- എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു.
കൊലപാതകത്തിന് പിന്നില്‍ കെഎസ്‌യു- യൂത്ത് കോൺഗ്രസുകാരാണെന്ന് ആരോപിച്ച് എസ്‌എഫ്‌ഐ രംഗത്തെത്തിയിട്ടുണ്ട്. പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ധീരജിന്റെ കഴുത്തില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു എന്നും എസ്‌ഐഫ്‌ഐ നേതൃത്വം ആരോപിക്കുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കേരള സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ ഇന്ന് യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതിനിടെയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ധീരജിനെ കുത്തിയവര്‍ കൃത്യം നടത്തിയ ശേഷം കാംപസിന് അകത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റുവീണ ധീരജിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാര്‍ഥിയുടെ മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
തെരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് കൊലപാതകത്തിന് കാരണമെന്ന് എസ് എഫ് ഐ ആരോപിക്കുന്നു. പൈനാവിലെ എഞ്ചിനിയറിങ് കോളേജ് കാംപസിൽവെച്ച് കുത്തേറ്റ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില ഗുരുതരമാണ്. യാതൊരു പ്രശ്‌നവും കാംപസില്‍ ഉണ്ടായിരുന്നില്ലെന്നും തെരഞ്ഞെടുപ്പ് ദിവസം പുറത്തു നിന്നവര്‍ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നുവെന്നും എസ്‌എഫ്‌ഐ ആരോപിക്കുന്നു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് കൊലപാതകം നടന്നത്. ധീരജിനെ കൂടാതെ മറ്റൊരു എസ്‌എഫ്‌ഐ പ്രവര്‍ത്തകനും കുത്തേറ്റു. ഇരുവരെയും ഉടൻ തന്നെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ധീരജിന്‍റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള മറ്റൊരു വിദ്യാർഥിയെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് റിപ്പോർട്ട്. വിവരം അറിഞ്ഞ് സിപിഎം ജില്ലാ നേതാക്കൾ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Idukki Murder, Idukki news