Accident | ടൂറിസ്റ്റ് ബസിന്‍റെ എയർ സസ്പെൻഷനിൽ ഡ്രൈവറുടെ തല കുടുങ്ങി; രക്ഷപെടുത്തിയത് 45 മിനിട്ടിന് ശേഷം
- Published by:Anuraj GR
- news18-malayalam
Last Updated:
45 മിനിട്ടിലേറെ നിസാറിന്റെ കഴുത്ത് ബസിനടിയില്‍ യന്ത്രഭാഗങ്ങളുടെ ഇടയ്ക്ക് കുടുങ്ങിക്കിടന്നു. ഒടുവിൽ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷപെടുത്തിയത്.
ഇടുക്കി: ടൂറിസ്റ്റ് ബസിന്റെ (Tourist bus) തകരാര്‍ നോക്കുന്നതിനിടെ ഡ്രൈവറുടെ തല പിന്‍വശത്തെ ടയര്‍ ഘടിപ്പിച്ചിരിക്കുന്ന എയര്‍ സസ്പെന്‍ഷനില്‍ കുടുങ്ങി. ബസ് ഡ്രൈവറായ മലപ്പുറം (Malappuram) സ്വദേശി നിസാര്‍ മുഹമ്മദ് (25) ആണ് അപകടത്തില്‍പ്പെട്ടത്. 45 മിനിട്ടിലേറെ നിസാറിന്റെ കഴുത്ത് ബസിനടിയില്‍ യന്ത്രഭാഗങ്ങളുടെ ഇടയ്ക്ക് കുടുങ്ങിക്കിടന്നു. ഒടുവിൽ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് രക്ഷപെടുത്തിയത്. രാമക്കല്‍മെട്ട് തോവാളപ്പടിയിലാണ് സംഭവം.
എയർ സസ്പെൻഷനിലെ തകരാറ് പരിശോധിക്കുന്നതിനിടെയാണ് നിസാറിന്‍റെ തല കുടുങ്ങിയത്. വാഹനത്തിന്റെ ബോഡി താഴ്ന്നതോടെയാണ് ഡ്രൈവര്‍ പൂര്‍ണമായും ബസിനടിയിലായത്. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി ബസ് ഉയര്‍ത്തിയാണ് അപകടം കൂടാതെ ഡ്രൈവറെ പുറത്തെടുത്തത്. ബസിന്റെ അടിയില്‍ ടയറുകള്‍ ഘടിപ്പിച്ചിരിക്കുന്ന ആക്സിലുകളുടെ ഇടയിലാണ് ഡ്രൈവറുടെ കഴുത്തിന് മുകളിലേക്കുള്ള ഭാഗം കുടുങ്ങിയത്. കഴുത്തിന് നിസ്സാര പരിക്കേറ്റ നിസാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറത്ത് നിന്ന് ഇടുക്കി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. രാമക്കല്‍മെട്ടില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്നതിനിടെ വാഹനത്തിന് തകരാര്‍ കണ്ടെത്തി. തോവാളപ്പടിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ശേഷം ബസിന്റെ ടയറുകളും യന്ത്രഭാഗങ്ങളും മെക്കാനിക്ക് കൂടിയായ നിസാർ പരിശോധിച്ചു. അതിനിടെയാണ് തല യന്ത്രഭാഗത്തിൽ കുടുങ്ങിയത്.
advertisement
ബസ് തകരാർ പരിശോധിക്കാൻ പോയ ഡ്രൈവറെ ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതോടെ യാത്രക്കാർ നടത്തിയ പരിശോധനയിലാണ് ഡ്രൈവർ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. യാത്രക്കാർ ഉടന്‍ തന്നെ നാട്ടുകാരെ വിവരം അറിയിക്കുകയും അവരുടെ സഹായത്തോടെ നെടുങ്കണ്ടം അഗ്‌നിരക്ഷാ സേനയെ വിളിച്ചു വരുത്തുകയുമായിരുന്നു. അഗ്‌നിരക്ഷാ സേന ഹൈഡ്രോളിക് ജാക്കി എത്തിച്ച് ബസിന്റെ ഒരു വശം ഉയര്‍ത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥരായ അജിഖാന്‍, വി.അനിഷ്, സണ്ണി വര്‍ഗീസ്, ടി.അജേഷ്, രാമചന്ദ്രന്‍ നായര്‍ എന്നിവരടങ്ങിയ സംഘവും തോവാളപ്പടി പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
advertisement
യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു
യാത്രക്കാരിയോട് ബസില്‍ അപമര്യാദയായി പെരുമാറിയ കെഎസ്ആര്‍ടിസി കണ്ടക്ടറെ (KSRTC Conductor) സർവീസില്‍ നിന്ന് പിരിച്ചുവിട്ടു. വൈക്കം (Vaikom) ഡിപ്പോയിലെ കണ്ടക്ടറായ പി പി അനിലിനെയാണ് (PP Anil) പിരിച്ചുവിട്ടത്. 2020 ഡിസംബര്‍ 25ന് യാത്രക്കാരിയുടെ പരാതിയില്‍ വെള്ളൂര്‍ പൊലീസ് കേസെടുത്തിരുന്നു. കേസില്‍ 14 ദിവസം അനില്‍ റിമാൻഡില്‍ കഴിഞ്ഞിരുന്നു.
advertisement
യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കേണ്ട ഉദ്യോഗസ്ഥന്‍റെ പ്രവൃത്തി കെഎസ്ആര്‍ടിസിയുടെ സല്‍പ്പേരിന് കളങ്കമായെന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അനിലിനെ പിരിച്ചുവിട്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. 2020 നവംബര്‍ 25 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ടിക്കറ്റ് നല്‍കുമ്പോള്‍ യാത്രക്കാരിയോട് പ്രതി അപമര്യാദയായി പെരുമാറുകയും ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ അന്ന് തന്നെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അനിലിനെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jan 10, 2022 3:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident | ടൂറിസ്റ്റ് ബസിന്‍റെ എയർ സസ്പെൻഷനിൽ ഡ്രൈവറുടെ തല കുടുങ്ങി; രക്ഷപെടുത്തിയത് 45 മിനിട്ടിന് ശേഷം









