ഭാര്യയെ വെട്ടിക്കൊന്ന യാസിറും ഉമ്മയെ വെട്ടിക്കൊന്ന ആഷിഖും ജോലി ചെയ്തത് ഒരേ തട്ടുകടയിൽ; ലഹരിബന്ധം അന്വേഷിക്കും
- Published by:Rajesh V
- news18-malayalam
Last Updated:
ഉമ്മയെ വെട്ടിക്കൊന്ന ആഷിഖ്, ഷിബിലയെ കൊലപ്പെടുത്തിയ യാസിറിന്റെ അടുത്ത സുഹൃത്താണെന്നുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
കോഴിക്കോട്: കേരളത്തെ നടുക്കിയ രണ്ട് കൊലപാതക കേസുകളിലെ പ്രതികൾ ജോലി ചെയ്തിരുന്നത് ഒരേ സ്ഥാപനത്തിൽ. താമരശ്ശേരി പുതുപ്പാടിയിൽ സ്വന്തം മാതാവിനെ വെട്ടിക്കൊന്ന ആഷിഖും ഈങ്ങാപ്പുഴയിൽ ഭാര്യ ഷിബിലയെ അതിക്രൂരമായി കൊലപ്പെടുത്തിയ യാസിറും ജോലി ചെയ്തിരുന്നത് ഒരേ തട്ടുകടയിലാണെന്ന് പൊലീസ് കണ്ടെത്തി. താമരശ്ശേരി ചുരത്തിലെ ഈ തട്ടുകട ലഹരി വ്യാപനത്തിന്റെ പ്രധാന കേന്ദ്രമാണെന്ന് നാട്ടുകാര്‍ ആരോപണം ഉന്നയിച്ചിരുന്നു.
പരാതികൾ ഉയർന്നതോടെ ഈ കട നേരത്തെ അടച്ചുപൂട്ടിയിരുന്നു. എന്നാൽ പിന്നീട് വീണ്ടും തുറന്ന ഈ തട്ടുകടയുടെ മറവിൽ വീണ്ടും ലഹരി കച്ചവടം നടക്കുന്നുണ്ടെന്നാണ് നാട്ടുകാർ ആക്ഷേപിക്കുന്നത്. ഈ സാഹചര്യത്തിൽ, ഇരു കൊലപാതകികൾക്കും ഈ ലഹരി സംഘവുമായുള്ള ബന്ധം പൊലീസ് വിശദമായി അന്വേഷിക്കാൻ തയാറെടുക്കുകയാണ്.
ഉമ്മയെ വെട്ടിക്കൊന്ന ആഷിഖ്, ഷിബിലയെ കൊലപ്പെടുത്തിയ യാസിറിന്റെ അടുത്ത സുഹൃത്താണെന്നുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
advertisement
ഭാര്യ ഷിബിലയെ വെട്ടിക്കൊന്ന കേസിൽ അറസ്റ്റിലായ പ്രതി യാസിറിനെ താമരശ്ശേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. അന്വേഷണ സംഘം ഉടൻതന്നെ യാസിറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ച ശേഷം പ്രതിയെ ഷിബിലയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും. യാസിറിന്റെ ലഹരി ഉപയോഗത്തെത്തുടർന്നുണ്ടായ കുടുംബ വഴക്കാണ് ഷിബിലയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഷിബിലയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഷിബിലയുടെ ശരീരത്തിൽ ആകെ 11 മുറിവുകളുണ്ടെന്നും, കഴുത്തിലെ രണ്ട് മുറിവുകളും അതീവ ഗുരുതരമാണെന്നും റിപ്പോർട്ടിൽ പറയുന്നു. യാസിർ ഈ കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണ് നടത്തിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഷിബിലയെ ആക്രമിക്കുന്നതിന് മുൻപ് യാസിർ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
advertisement
ശാരീരിക പീഡനം സഹിക്കാനാകാതെ ഷിബില ഭർത്താവിനോടൊപ്പം താമസിച്ചിരുന്ന വാടകവീട്ടിൽ നിന്ന് മകളുമായി സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇവിടെ വെച്ചാണ് യാസിർ ഷിബിലയെ അതിക്രൂരമായി ആക്രമിച്ചത്. ഷിബിലയെ രക്ഷിക്കാൻ ശ്രമിച്ച പിതാവ് അബ്ദുർ റഹ്മാനും മാതാവ് ഹസീനയ്ക്കും വെട്ടേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കൽ കോളജിലും താമരശ്ശേരി താലൂക്ക് ആശുപത്രിയിലുമായി ചികിത്സയിലാണ്.
advertisement
കഴിഞ്ഞ മാസമാണ് ലഹരിമരുന്നിന് അടിമയായ ആഷിഖ് സ്വന്തം മാതാവിനെ വെട്ടിക്കൊന്നത്. അടിവാരം 30 ഏക്കർ കായിക്കൽ സ്വദേശിനി സുബൈദ (53) യാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് പൂർണമായും കിടപ്പിലായിരുന്ന സുബൈദ, ശസ്ത്രക്രിയയ്ക്ക് ശേഷം പുതുപ്പാടി ചോയിയോട് ഉള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസം. ബെംഗളുരുവിലെ ഡി അഡിഷൻ സെൻ്ററിലായിരുന്ന ആഷിഖ് ഉമ്മയെ കാണാൻ എത്തിയപ്പോഴാണ് ഈ ക്രൂരമായ കൊലപാതകം നടത്തിയത്.
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
March 20, 2025 12:01 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയെ വെട്ടിക്കൊന്ന യാസിറും ഉമ്മയെ വെട്ടിക്കൊന്ന ആഷിഖും ജോലി ചെയ്തത് ഒരേ തട്ടുകടയിൽ; ലഹരിബന്ധം അന്വേഷിക്കും