• HOME
  • »
  • NEWS
  • »
  • crime
  • »
  • കൊല്ലാൻ കരിമൂർഖനെ കൊണ്ടുവന്ന ജാർ കണ്ടെടുത്തു; സൂരജിനെ തെളിവെടുക്കാനെത്തിച്ചപ്പോൾ ഉത്രയുടെ വീട്ടിൽ വൈകാരികരംഗങ്ങൾ

കൊല്ലാൻ കരിമൂർഖനെ കൊണ്ടുവന്ന ജാർ കണ്ടെടുത്തു; സൂരജിനെ തെളിവെടുക്കാനെത്തിച്ചപ്പോൾ ഉത്രയുടെ വീട്ടിൽ വൈകാരികരംഗങ്ങൾ

Snake Bite Murder | സൂരജിനെ തെളിവെടുപ്പിനായി അഞ്ചൽ ഏറത്തെ വീട്ടിലെത്തിച്ചപ്പോൾ അതിവൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. സൂരജിനെ വീട്ടിൽ കയറ്റാനാകില്ലെന്ന് പറഞ്ഞ് ഉത്രയുടെ അമ്മ ബഹളംവെച്ചു

sooraj

sooraj

  • Share this:
    കൊല്ലം: ഭാര്യയെ പാമ്പിനെക്കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഭർത്താവിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. അടൂർ പറക്കോട് സ്വദേശി സൂരജിനെയാണ് ഇന്ന് പുലർച്ചെയോടെ അഞ്ചലുള്ള ഭാര്യ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഉത്രയെ കൊല്ലാനായി പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽനിന്ന് കണ്ടെടുത്തു. കേസിൽ ഏറ്റവും പ്രധാനപ്പെട്ട തെളിവാണ്. അന്വേഷണസംഘത്തിനൊപ്പം ഫോറൻസിക് സംഘവും സ്ഥലത്ത് വിശദമായ പരിശോധന നടത്തി.

    ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അശോകന്‍റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. കേസിൽ സാക്ഷികളില്ലാത്തതിനാൽ സാഹചര്യതെളിവുകളാണ് ഏറ്റവും പ്രധാനം അതുകൊണ്ടുതന്നെ പഴുതടച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. സാധ്യമായ എല്ലാ തെളിവുകളും ശേഖരിക്കുകയാണ് അന്വേഷണസംഘത്തിന്‍റെ ലക്ഷ്യം.

    സൂരജിനെ തെളിവെടുപ്പിനായി അഞ്ചൽ ഏറത്തെ വീട്ടിലെത്തിച്ചപ്പോൾ അതിവൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. സൂരജിനെ വീട്ടിൽ കയറ്റാനാകില്ലെന്ന് പറഞ്ഞ് ഉത്രയുടെ അമ്മ ബഹളംവെച്ചു. പുലർച്ചെ ആയതിനാൽ ആദ്യം നാട്ടുകാരും അയൽക്കാരും പ്രതിയെ കൊണ്ടുവരുന്ന കാര്യം അറിഞ്ഞിരുന്നില്ല. എന്നാൽ പൊലീസ് വാഹനങ്ങൾ എത്തിയതോടെ സമീപവാസികൾ തടിച്ചുകൂടി. പ്രതിക്കുനേരെ പലരും ആക്രോശിക്കുന്നുണ്ടായിരുന്നു.

    സംഭവദിവസം നടന്ന കാര്യങ്ങളെല്ലാം പ്രതി സൂരജ് അന്വേഷണസംഘത്തോട് വിവരിച്ചു. കല്ലുവാതുക്കലെ സുരേഷിൽനിന്ന് പാമ്പിനെ വാങ്ങിയശേഷം അഞ്ചൽ ഏറത്തെ വീട്ടിൽ എത്തിയതുമുതലുള്ള കാര്യങ്ങളാണ് സൂരജ് വിവരിച്ചത്. ഉത്രയുടെ വീട്ടിൽവെച്ച് സൂരജിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ഈ സമയത്തെല്ലാം ഉത്രയുടെ മാതാപിതാക്കളും സഹോദരനും വീട്ടിൽ ഉണ്ടായിരുന്നു. സൂരജിനെ അടൂരിലെ വീട്ടിലെത്തിച്ചും ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതികളെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. അതിനുശേഷം ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘം ശ്രമിക്കുക.

    ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഉത്ര അഞ്ചലിലെ വീട്ടിൽവെച്ച് പാമ്പുകടിയേറ്റ് മരിച്ചത്. സംഭവത്തിൽ സംശയം തോന്നിയ മാതാപിതാക്കൾ കൊല്ലം റൂറൽ എസ്.പി ഹരിശങ്കറിന് നൽകിയ പരാതിയെതുടർന്നുള്ള അന്വേഷണത്തിലാണ് ഉത്രയുടെ ഭർത്താവ് സൂരജ് അറസ്റ്റിലായത്. ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചു. പാമ്പിനെ നൽകിയ കല്ലുവാതുക്കൽ സ്വദേശി സുരേഷും അറസ്റ്റിലായിട്ടുണ്ട്. ഇയാളുടെ അറിവോടെയാണ് കൊലപാതകമെന്ന് വ്യക്തമായതോടെയാണിത്.
    TRENDING:സിനിമാ സെറ്റിനേയും വെറുതേ വിടാത്ത വർഗീയത; 80 ലക്ഷം മുതൽമുടക്കിയ സെറ്റ് അടിച്ചു തകർത്തു [NEWS]പാമ്പിനെ വാങ്ങി ഭാര്യയെ കടിപ്പിച്ചു; ഭർത്താവും രണ്ടു കൂട്ടാളികളും പിടിയിൽ [NEWS]ഭാര്യയെ കൊല്ലാൻ 10000 രൂപയ്ക്ക് കരിമൂർഖനെ വാങ്ങി; ചുരുളഴിഞ്ഞത് അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലക്കേസ് [NEWS]
    നേരത്തെ മാർച്ച് രണ്ടിന് അടൂരിലെ ഭർതൃവീട്ടിൽവെച്ചും ഉത്രയ്ക്ക് പാമ്പുകടിയേറ്റിരുന്നു. അന്ന് അണലി കടിച്ച് ഗുരുതരാവസ്ഥയിലായ ഉത്ര ഏറെ നാളത്തെ ചികിത്സയ്ക്കുശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. രണ്ടു പാമ്പുകളെയും സുരേഷിന്‍റെ പക്കൽനിന്ന് 10000 രൂപ നൽകി വാങ്ങിയതാണെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഉത്രയെ വകവരുത്തി സ്വത്തുക്കൾ തട്ടിയെടുത്ത് മറ്റൊരു വിവാഹം കഴിച്ച് ജീവിക്കാനായിരുന്നു സൂരജിന്‍റെ പദ്ധതി.
    Published by:Anuraj GR
    First published: