Murder | വയോധികയെ വീട്ടില്‍വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തി; അമ്മയും മകനും സുഹൃത്തും പിടിയില്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ശാന്തകുമാരിയുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള, കമ്മല്‍, മോതിരം എന്നിവ പ്രതികള്‍ കൈക്കലാക്കി.
തിരുവനന്തപുരം: സമീപവാസിയായ വയോധികയെ വീട്ടില്‍ വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം വീടിന്റെ തട്ടില്‍ ഒളിപ്പിച്ചശേഷം കടന്നുകളഞ്ഞ പ്രതികളെ ഒരു മണിക്കൂറിനുള്ളില്‍ കഴക്കൂട്ടത്ത് നിന്ന് പിടികൂടുകയായിരുന്നു. വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നശേഷമാണ് പ്രതികള്‍ കടന്നുകളഞ്ഞത്.
മുല്ലൂര്‍ പനവിള ആലുംമൂട് വീട്ടില്‍ ശാന്തകുമാരിയെ(75)യാണ് അമ്മയും മകനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയത്. സംഭവത്തില്‍ വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശി റഫീക്ക ബീവി(50), ഇവരുടെ സുഹൃത്ത് അല്‍ അമീന്‍(26), റഫീക്കയുടെ മകന്‍ ഷഫീക്ക്(23) എന്നിവരാണ് പൊലീസ് പിടിയിലായത്.
വയോധികയെ ഷാള്‍ ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയശേഷം ചുറ്റികയ്ക്ക് സമാനമായ വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ചുവെന്നാണ് പോലീസിന്റെ നിഗമനം. ശാന്തകുമാരിയുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള, കമ്മല്‍, മോതിരം എന്നിവ പ്രതികള്‍ കൈക്കലാക്കി.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. വീട് മാറിപ്പോകുമെന്ന് ഉടമയെ പ്രതികള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് വൈകിട്ട് വീട്ടിലെത്തിയ ഉടമയുടെ മകന്‍ വാടകയ്ക്ക് നല്‍കിയ വീടിന്റെ കതകില്‍ താക്കോല്‍ ഉള്ളതായി കണ്ടു. വീട്ടുകാരെ വിളിച്ചെങ്കിലും അനക്കമില്ലായിരുന്നു.
advertisement
വീട് തുറന്നപ്പോഴാണ് തട്ടിനുമുകളില്‍ നിന്ന് വരാന്തയിലേക്ക് രക്തം വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടത്. സമീപവാസികളെ വിളിച്ചുവരുത്തി പരിശോധിച്ചപ്പോഴാണ് തട്ടിനുമുകളില്‍ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വീട്ടില്‍ താമസിച്ചിരുന്നവരെ കണാതായതോടെ പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
ഇതിനിടയില്‍ മരിച്ചത് റഫീക്കയാണെന്ന് കരുതി അവരുടെ ബന്ധുക്കളും എത്തി. തുടര്‍ന്ന് പോലീസ് പ്രതികളുടെ ഫോണ്‍ നമ്പറുകളുടെ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ തൈക്കാട് സംഗീത കോളേജിനടുത്തുള്ളതായി കണ്ടെത്തി. പോലീസ് സംഘമെത്തി നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കോഴിക്കോട്ടേക്ക് പോകുന്ന ബസില്‍ കയറിയതായി കണ്ടെത്തി.
advertisement
തുടര്‍ന്ന് ബസിന്റെയും ഡ്രൈവറുടെയും കണ്ടക്ടറുടെയും മൊബൈല്‍ നമ്പറുകളില്‍ വിളിച്ച് കഴക്കൂട്ടം പോലീസ് സ്റ്റേഷന് സമീപം ബസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞം എസ്.ഐ. കെ.എല്‍.സമ്പത്തുള്‍പ്പെട്ട പോലീസ് സംഘം കഴക്കൂട്ടത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.
സനല്‍കുമാര്‍, ശിവകല എന്നിവരാണ് മരിച്ച ശാന്തകുമാരിയുടെ മക്കള്‍. വിഴിഞ്ഞം പോലീസ് കേസെടുത്തു.
Location :
First Published :
January 15, 2022 8:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Murder | വയോധികയെ വീട്ടില്‍വിളിച്ചുവരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തി; അമ്മയും മകനും സുഹൃത്തും പിടിയില്‍